സൗദി അരാംകോ ആക്രമിച്ചത് ഹൂത്തികളല്ല; മറ്റൊരു ശക്തി, യുഎന്‍ സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്
യുനൈറ്റഡ് നാഷന്‍സ്: ഗള്‍ഫില്‍ നടന്ന ദുരൂഹ ആക്രമണങ്ങളില്‍ ഒന്നായിരുന്നു സൗദി അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായത്. യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹൂത്തികള്‍ രംഗത്തുവരികയും ചെയ്തിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച ഐക്യരാഷ്ട്ര സഭാ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. റോയിട്ടേഴ്സ് ആണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹൂത്തികള്‍ക്ക് കഴിഞ്ഞ സപ്തംബറില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് യുഎന്‍ സംഘം കണ്ടെത്തി. ഇതോടെ സൗദിയുടെ വാദം ശരിയാണെന്ന് തെളിയുകയാണ്.....
സപ്തംബര്‍ 14ന് സംഭവിച്ചത്
സപ്തംബര്‍ 14നാണ് സൗദിയിലെ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ അരാംകോ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത്. ഉടനെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തികള്‍ രംഗത്തുവന്നു. എന്നാല്‍ സൗദിയും യൂറോപ്പും അമേരിക്കയും കുറ്റപ്പെടുത്തിയത് ഇറാനെ ആയിരുന്നു.
പങ്കില്ലെന്ന് ഇറാന്
ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന് വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം കണ്ടെത്തിയത് ഹൂത്തികള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ്. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് യുഎന്‍ രക്ഷാസമിതിയുടെ യമന്‍ ഉപരോധ സമിതിക്ക് സമര്‍പ്പിച്ചു. ഉപരോധ സമിതി രക്ഷാസമിതിക്കു റിപ്പോര്‍ട്ട് കൈമാറി.
പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുകയും ഇറാന് അമേരിക്കക്കെതിരെ തിരിച്ചടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അരാംകോ കേന്ദ്രത്തിനെതിരായ ആക്രമണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടുദിവസമാണ് ഇറാന് അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തിരിച്ചടി നല്‍കിയത്.
ഡ്രോണുകളും ക്രൂയിസ് മിസൈലുകളും
ഡ്രോണുകളും ക്രൂയിസ് മിസൈലുകളുമാണ് അരാംകോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎന്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നു. അരാംകോ കേന്ദ്രത്തിലേക്ക് എത്തിയ മിസൈലുകള്‍ യമന്‍ ഭാഗത്ത് നിന്നല്ല വന്നത്. ആക്രമണത്തിന്റെ ദിശ പഠിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തദ്ദേശീയമായി നിര്‍മിച്ച ആയുധമല്ല
തദ്ദേശീയമായി നിര്‍മിച്ച ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു യുഎന്‍ സംഘം കരുതുന്നില്ല. മാത്രമല്ല യമനിലാണ് ഈ ആയുധം നിര്‍മിച്ചത് എന്നതിനും തെളിവില്ല. യമനില്‍ നിന്ന് അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം തീര്‍ത്തുപറയുന്നു.
അപ്പോള്‍ ആരാണ് ആക്രമണം നടത്തിയത്
യമനെതിരെ തുടരുന്ന ഉപരോധം സംബന്ധിച്ച് പരിശോധിക്കുന്ന സംഘമാണ് അന്വേഷണം നടത്തിയത്. യമനില്‍ നിന്ന് അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നോ എന്നത് മാത്രമായിരുന്നു ഇവര്‍ക്ക് നല്കിയ പരിഗണനാ വിഷയം. അതേസമയം, മറ്റേതെങ്കിലും ശക്തി ആക്രമിച്ചോ എന്ന് സംഘം പരിശോധിച്ചിട്ടില്ല.
സാമ്പത്തികമായി തകര്‍ക്കല്‍
സൗദിയെ സൈനികമായി തകര്‍ക്കുക എന്നതായിരുന്നില്ല അരാംകോ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിന്റെ ലക്ഷ്യം. സാമ്പത്തികമായി തകര്‍ക്കലായിരുന്നു. സൗദിയുടെ വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് അരാംകോ എണ്ണ കമ്പനി. ഓഹരി വിപണനം കമ്പനി ആലോചിക്കവെ ആയിരുന്നു ആക്രമണം.
എണ്ണവില്‍പ്പന തകിടം മറിഞ്ഞു
ആക്രമണമുണ്ടായ സപ്തംബറില്‍ അരാംകോയുടെ എണ്ണവില്‍പ്പന തകിടം മറിഞ്ഞിരുന്നു. വില വര്‍ധിക്കുകയും ചെയ്തു. സൗദിയുടെ ആഗോള എണ്ണ വില്‍പ്പനയുടെ അഞ്ച് ശതമാനത്തിലധികം ഇടിവ് സംഭവിച്ചു. ഒക്ടോബര്‍ മൂന്നിനാണ് സൗദി തങ്ങളുടെ എണ്ണ വില്‍പ്പന പഴയപടി എത്തിച്ചത്.
സൗദി കാത്തിരിക്കുന്നു
ഐക്യരാഷ്ട്ര സഭ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ സപ്തംബറില്‍ പറഞ്ഞത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സൗദി അക്രമികളോട് എങ്ങനെ പ്രതികരിക്കും എന്നറിയാമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
ആയത്തുല്ല നിര്‍ദേശിച്ചു
സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നിര്‍ദേശം നല്‍കിയെന്ന് നവംബറില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്കോ അമേരിക്കക്കാര്‍ക്കോ ആക്രമണത്തില്‍ ഒന്നും സംഭവിക്കരുത് എന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നുവത്രെ. റിപ്പോര്‍ട്ട് ഇറാന് തള്ളുകയാണ് ചെയ്തത്.
ഒടുവില്‍ തെളിയുന്നത്
യമനെതിരെ 2014ലും 2015ലുമാണ് ഐക്യരാഷ്ട്രസഭ ഉപരോധം ചുമത്തിയത്. പിന്നീട് രണ്ട് വര്‍ഷം കൂടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ചത്. ഈ സമിതി തന്നെയാണ് അരാംകോ കേന്ദ്രത്തിന് നേരെ യമനില്‍ നിന്ന് ആക്രമണം ഉണ്ടായോ എന്ന് പരിശോധിച്ചതും. ഇറാനാണ് സംഭവത്തിന് പിന്നില്‍ എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
'മുസ്ലിം പണ്ഡിതന്റെ വസ്ത്രമഴിച്ച് മര്‍ദ്ദിച്ച് പോലീസ്'; യോഗി സര്‍ക്കാരിനെതിരെ ഹൈക്കോടതി ഇടപെടല്‍