ഗള്‍ഫില്‍ വിചിത്ര സംഭവങ്ങള്‍; കുവൈത്ത് കൊട്ടാരത്തിന് മുകളില്‍ അജ്ഞാത ഡ്രോണ്‍, സൈന്യം റെഡി
കുവൈത്ത് സിറ്റി: സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ആക്രമണം നടത്തിയ ഡ്രോണുകള്‍ പറന്നത് കുവൈത്തിന്റെ വ്യോമ അതിര്‍ത്തിയിലൂടെയാണെന്ന് റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കണമെന്ന് പാര്‍ലമെന്റംഗങ്ങള്‍ കുവൈത്ത് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതോടെ കുവൈത്ത് ജാഗ്രതയിലാണ്.
ശനിയാഴ്ചയാണ് സൗദി എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അന്ന് കുവൈത്തിന്റെ വ്യോമപാതയിലൂടെ അജ്ഞാത ഡ്രോണുകള്‍ കടന്നുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മീറ്ററുള്ള ഡ്രോണുകളാണ് കടന്നുപോയതത്രെ. യമനിലെ ഹൂത്തികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇറാനാണ് സംഭവത്തിന് പിന്നിലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെയാണ് കുവൈത്തിലെ കൊട്ടാരത്തിന് മുകളിലും ഡ്രോണ്‍ പറന്നുവെന്ന വിവരം വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
കൊട്ടാരത്തിന് മുകളില്‍
കുവൈത്തിലെ കൊട്ടാരത്തിന് മുകളില്‍ ഡ്രോണുകള്‍ (പൈലറ്റില്ലാ വിമാനം) കണ്ടെന്ന് പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ദര് സാല്വ കൊട്ടാരത്തിന് മുകളിലാണ് ഡ്രോണ്‍ കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു.
250 മീറ്റര്‍ മുകളിലൂടെ
കുവൈത്തിലെ കൊട്ടാരത്തിന്റെ 250 മീറ്റര്‍ മുകളിലൂടെയാണ് ഡ്രോണുകള്‍ പറന്നത്. അല്‍ ബിദ്ദ തീരമേഖലയില്‍ നിന്ന് വന്ന ഡ്രോണ്‍ കുവൈത്ത് സിറ്റിയിലേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മിസൈല്‍ പോലെ
കുവൈത്തിലെ കൊട്ടാരത്തിന് മുകളിലൂടെയാണ് സൗദിയിലേക്ക് ഡ്രോണ്‍ പറന്നതെന്ന് കുവൈത്തി പൗരന് മാധ്യമങ്ങളോട് പറഞ്ഞു. വടക്കന്‍ മേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്നും പിന്നീട് സൗദിയിലേക്ക് പോയെന്നും ഇയാള്‍ പറയുന്നു. വിമാനമല്ലെന്നും മിസൈല്‍ പോലെയാണ് തനിക്ക് തോന്നിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
അധികം വിദൂരത്തല്ല
കുവൈത്തിന്റെ വ്യോമ മാര്‍ഗമാണ് ഡ്രോണുകള്‍ പറന്നത് എങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്ന് കുവൈത്ത് പാര്‍ലമെന്റംഗം മുഹമ്മദ് അല്‍ ദല്ലാല് പറഞ്ഞു. ആക്രമിക്കപ്പെട്ട സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ കുവൈത്തില്‍ നിന്ന് അധികം വിദൂരത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപടി സ്വീകരിക്കണമെന്ന് എംപി
കുവൈത്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് അല്‍ ദല്ലാല് എംപി ആവശ്യപ്പെട്ടു. ഇത്തരം ഘട്ടങ്ങള്‍ നേരിടാന്‍ കുവൈത്ത് സൈന്യത്തിന് സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മറ്റൊരു എംപി റിയാദ് അല്‍ അദസനി അല്‍ ജറിദ പത്രത്തോട് പറഞ്ഞു.
മധ്യസ്ഥത വഹിച്ച രാജ്യം
ഗള്‍ഫിലെ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്ന രാജ്യമാണ് കുവൈത്ത്. ഖത്തറുമായി സൗദിയും യുഎഇയും ഭിന്നത ഉടലെടുത്തപ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് ആയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ തന്ത്ര പ്രധാന മേഖലകൡ സുരക്ഷ ശക്തമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുര്‍ക്കിയുമായി കരാര്‍
ഒപെക് രാജ്യമായ കുവൈത്ത് ഗള്‍ഫിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിരോധ മേഖലയില്‍ അല്‍പ്പം പിന്നിലാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018ല്‍ തുര്‍ക്കിയുമായി പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചിരുന്നു കുവൈത്ത്. സൗദിക്ക് ഭീഷണിയായി മേഖലയില്‍ സ്വാധീനം ചെലുത്താന്‍ തുര്‍ക്കി ശ്രമിക്കുന്നുണ്ടെന്ന് ആരോപണവുമുണ്ട്.
ഹൂത്തികളല്ലെന്ന് റിപ്പോര്‍ട്ട്
അതേസമയം, സൗദിയിലെ അരാംകോ കമ്പനിയുടെ പ്രധാന എണ്ണ കേന്ദ്രം ആക്രമിച്ചതിന് പിന്നില്‍ യമനിലെ ഹൂത്തികളല്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നില്‍ ഇറാന് ബന്ധമുണ്ടെന്നുള്ള സൂചനകളാണ് ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരിക്കുന്നത്.
ഇറാന്റെ പ്രതികരണം
സൗദിയിലെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് തെളിഞ്ഞാല്‍ അവരുമായി യുദ്ധം ചെയ്യുമെന്ന് അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് ബന്ധമില്ലെന്നും അമേരിക്ക പ്രകോപനമുണ്ടാക്കിയാല്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നുമാണ് ഇറാന്റെ പ്രതികരണം. തൊട്ടുപിന്നാലെയാണ് തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഡ്രോണുകള്‍ വന്ന വഴി
ഹൂത്തികള്‍ക്ക് സ്വാധീനമുള്ള യമനിലെ പ്രദേശങ്ങള്‍ സൗദി അരാംകോ കേന്ദ്രത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ്. ഈ ഭാഗത്ത് നിന്ന് അരാംകോ കേന്ദ്രത്തിലേക്ക് ആക്രമണം വന്നതായി കാണുന്നില്ല. പകരം വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആക്രമണം വന്ന കാര്യം ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു.
ഇറാന്, ഇറാഖ് അതിര്‍ത്തി
ഇറാന്, ഇറാഖ് മേഖലയില്‍ നിന്നാണ് ഡ്രോണുകള്‍ വന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഇറാനാണ് സംഭവത്തിന് പിന്നിലെന്ന് ട്രംപിന് ബോധ്യമായി എന്ന് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ രാജ്യങ്ങളുടെ പ്രതികരണം
സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല എന്നാണ് ബ്രിട്ടന് പ്രതികരിച്ചത്. പ്രകോപനമുണ്ടാക്കിയാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന് പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ സാഹചര്യം വഷളാക്കുമെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. എല്ലാവരും പിന്മാറണമെന്ന് ഇറാന്റെ സഖ്യരാജ്യമായ തുര്‍ക്കിയും ആവശ്യപ്പെട്ടു.
മാരുതി
വില
വെട്ടിക്കുറച്ചു;
ഒരു
ലക്ഷം
രൂപ
കിഴിവ്,
ബാങ്ക്
വായ്പയും
കുറയും,
പ്രതിസന്ധി
മറികടക്കും