മുഹമ്മദ് രാജകുമാരന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടി ; അരാംകോ ഐപിഒ നടക്കില്ല... ശക്തമായ നിലപാടുമായി രാജാവ്
റിയാദ്: ലോകം കാത്തുനിന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ) നടക്കില്ലെന്ന് റിപ്പോര്‍ട്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിക്ക് നോ പറഞ്ഞതായാണ് വിവരം.
ഏറ്റവും വലിയ ഐപിഒ
സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന ചര്‍ച്ചകള്‍. ലോകത്തിന്റെ ഏറ്റവും വലിയ ഐപിഒ ആകും ഇതെന്നായിരുന്നു വിലയിരുത്തല്‍. ഇതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2018ല്‍ തന്നെ ഐപിഒ നടക്കുമെന്നായിരുന്നു സൗദി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രാജാവിന്റെ തീരുനമാനത്തോടെ എല്ലാം വെള്ളത്തിലായെന്നാണ് വിലയിരുത്തല്‍.
100 ബില്യന്‍ ഡോളറിന്റെ ഓഹരി വില്‍പ്പന
അരാംകോയുടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 100 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കാമെന്നായിരുന്നു സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കണക്കുകൂട്ടല്‍. ഇതുപയോഗിച്ച് സൗദിയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും അദ്ദേഹം കണക്കുകൂട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സ്റ്റോക് എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ആഗോള ബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയവരുമായി കിരീടാവകാശി സംസാരിക്കുകയും ചെയ്തിരുന്നു.
വിഷന്‍ 2030ന്റെ ആധാരശില
32കാരനായ സൗദി കിരീടാവകാശി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിഷന്‍ 2030ന്റെ ആധാപശിലയായായിരുന്നു ആരാംകോ ഐപിഒ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. സൗദിയെ എണ്ണ സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറ്റി മറ്റു മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കിരീടാവകാശിയുടെ വിഷന്‍ 2030ന്റെ ലക്ഷ്യം. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സൗദി രാജാവ് കിരീടാവരാശിയുടെ നീക്കങ്ങള്‍ക്ക് ചെക്ക് വിളിച്ചിരിക്കുന്നത്.
ഐപിഒ വേണ്ടെന്ന് സല്‍മാന്‍ രാജാവ്
പൊടുന്നനെയാണ് അരാംകോയുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടുപോകുന്നതായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടവുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി റോയിട്ടോഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തീരുമാനം രഹസ്യ കൂടിയാലോചനകള്‍ക്കു ശേഷം
ഐപിഒ വേണ്ടെന്ന തീരുമാനം രാജാവ് പൊടുന്നനെയാണ് കൈക്കൊണ്ടതെങ്കിലും അതിനു മുമ്പ് വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നതായാണ് വിവരം. കഴിഞ്ഞ ജൂണിലായിരുന്നു ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ചില പ്രമുഖരുമായി രാജാവ് കൂടിയാലോചനകള്‍ നടത്തിയത്. മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍, ബാങ്കര്‍മാര്‍, എണ്ണക്കമ്പനി മേധാവികള്‍ തുടങ്ങിയവരുമായായിരുന്നു രാജാവ് രഹസ്യ കൂടിയാലോചനകള്‍ നടത്തിയത്.
ഐപിഒ സൗദിക്ക് തിരിച്ചടിയാവും
ഓഹരികള്‍ വില്‍ക്കുന്നതിന്റെ വരുംവരായ്കകളെ കുറിച്ച് മുതിര്‍ന്ന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്നത് സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാവും അത് വരുത്തിവയ്ക്കുക എന്ന ധാരണയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അരാംകോയുടെ സാമ്പത്തിക വിവരങ്ങള്‍ മുഴുവന്‍ പരസ്യപ്പെടുത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.
രാജാവ് പറ്റില്ലെന്നു പറഞ്ഞാല്‍ പറ്റില്ല
ചര്‍ച്ചകള്‍ക്കൊടുവില്‍ രാജകൊട്ടാരത്തിലെ ഭരണവിഭാഗം തലവനായ ദിവാനെ വിളിച്ച് ഓഹരി വില്‍പ്പന തീരുമാനം പിന്‍വലിക്കാന്‍ ഉത്തരവിടുകയായിരുന്നു. അതോടെ അക്കാര്യത്തില്‍ ഒരു തീരുമാനമായെന്നാണ് വിലയിരുത്തല്‍. കാരണം രാജാവിന്റെ തീരുമാനം അന്തിമമായിരിക്കും എന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചനയ്ക്ക് സാധ്യതയുണ്ടാവാനിടയില്ല.
കിരീടാവകാശിക്ക് തിരിച്ചടി
2015 ജനുവരിയില്‍ അധികാരത്തിലെത്തിയ കിരീടാവകാശിയുടെ നീക്കങ്ങള്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് രാജാവിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്. രാജ്യഭരണവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ അധികാരങ്ങളും തന്റെ കൈയിലാക്കിയ കിരീടാവകാശി ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.
രാജാവിന് പ്രശ്‌നം തന്റെ പ്രതിച്ഛായ
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയെ വിറ്റുതുലച്ച ഭരണാധികാരി എന്ന അപഖ്യാതി തന്റെ മേല്‍ വന്നുചേരുമോ എന്ന ഭയമാണ് സൗദി രാജാവിനെ ഐപിഒ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേം മാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിന് കിരീടാവകാശിയുടെ പിന്തുണയുണ്ടായിരുന്നെങ്കിലും രാജാവ് ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതും പ്രതിച്ഛായാ പ്രശ്‌നം കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.