സൗദി അരാംകോ ആക്രമണം; ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരും!! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയില്‍ ആളില്ല വിമാനങ്ങള്‍ ഉപയോഗിച്ച് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യമനിലെ ഹൂതി വിമതര്‍. 10 ഡ്രോണുകളാണ് അയച്ചതെന്നാണ് ഹൂതികളുടെ അവകാശവാദം. ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണെന്നും ഹൂതികളുടെ ടെലിവിഷന്‍ അവകാശപ്പെട്ടു.
ശനിയാഴ്ചയാണ് കിഴക്കന്‍ മേഖലയിലെ ബുഖ്യാഖിലും ഖുറൈസിയിലും ആക്രമണമുണ്ടായിത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നേക്കും. അതേസമയം ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിശദാംങ്ങളിലേക്ക്
ആക്രമിക്കപ്പെട്ടത് 2 കേന്ദ്രങ്ങള്‍
സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും 300 കിമി അകലെയുള്ള ബുഖ്യാഖിലും ഖുറൈസയിലുമാണ് ശനിയാഴ്ച ആക്രമണം നടന്നത്. സ്ഫോടനത്തിന് പിന്നാലെ വന്‍ തീപിടിത്തമാണ് ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ആക്രമിക്കപ്പെട്ടത്.ഇവിടെ ഒരു ദിവസം ഏഴ് ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയിലാണ് ശുദ്ധീകരിക്കപ്പെടുന്നത്.
അയച്ചത് 10 ഡ്രോണുകള്‍
ആദ്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ലേങ്കിലും പിന്നീട് ഹൂതി വിമതര്‍ രംഗത്തെത്തുകയായിരുന്നു. രണ്ടിടങ്ങളിലുമായി 10 ഡ്രോണുകളാണ് അയച്ചതെന്ന് ഹൂതികള്‍ തങ്ങളുടെ ചാനലിലൂടെ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ മേഖലയില്‍ നടത്തിയ ഏറ്റവും വലിയ രണ്ടാമത്തെ ആക്രമണമാണിതെന്നും ഹൂതികള്‍ അവകാശപ്പെട്ടു. 1991 ല്‍ ഗള്‍ഫ് യുദ്ധ കാലത്ത് സദ്ദാം ഹുസൈന്റെ നേതൃത്വത്തിലാണ് സൗദിയിലെ അരാംകോയ്ക്ക് നേരത്തേ ഇത്തരം ഒരു ആക്രമണം മുന്‍പ് ഉണ്ടായത്. അന്ന് അരാംകോ കേന്ദ്രത്തില്‍ നിന്ന് ഉയര്‍ന്ന കറുത്ത പുകയുടെ ഉപഗ്ര ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു.
ക്രൂഡ് ഓയില്‍ വില ഉയരും
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 5.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചതായി അരാംകോ അറിയിച്ചു. ഇത് രാജ്യത്തിന്റെ ഉൽപാദനത്തിന്റെ പകുതിയിലധികവും ആഗോള എണ്ണ വിതരണത്തിന്റെ 6 ശതമാനവുമാണെന്ന് അരാംകോ പ്രസ്താവനയില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ എണ്ണവില കുത്തനെ ഉയർന്നേക്കുമെന്നും അരാംകോ വ്യക്തമാക്കി.
പ്രതിസന്ധി മറികടക്കാന്‍
ഉത്പാദനം എത്രത്തോളം വെട്ടിക്കുറയ്ക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അരാംകോ നല്‍കിയിട്ടില്ല. അതേസമയം പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗപ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇതിനായി അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പ് നടപടി തുടങ്ങി.
തള്ളി ഇറാന്
യെമനിലെ ഹൂതി വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് 500 മൈല്‍ മാറിയുള്ള സ്ഥമലാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഹൂതികള്‍ക്ക് മാത്രമായി ഇങ്ങനെയൊരാക്രമണം നടത്താനാകില്ല എന്ന വിലയിരുത്തലുണ്ട്. നേരത്തെയുള്ള ആക്രമണങ്ങളില്‍ ഇറാന് നിര്‍മിത ആയുധങ്ങള്‍ ഹൂതികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.ഹൂതികള്‍ക്ക് ആയുധ-സാങ്കേതിക സഹായങ്ങള്‍ നല്കുന്ന ഇറാന്റെ നീക്കത്തെ സൗദിയും അമേരിക്കയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന ഇരു രാജ്യങ്ങളുടേയും ആരോപണത്തെ ടെഹ്റാന് തള്ളി.
അപലപിച്ച് അമേരിക്ക
മുന്‍പും ഹൂതി വിമതര്‍ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടുണ്ടെങ്കിലും സമീപകാലത്തെ ഏറ്റവും വിലയ ആക്രമണമാണ് ഹൂതികള്‍ അരാംകോയില്‍ നടത്തിയത്. വന്‍ പരിഷ്കരണങ്ങള്‍ക്കൊരുങ്ങുന്ന സൗദിയുടെ സാമ്പത്തിക മേഖലയേയും ആക്രമണം ബാധിക്കും.അതിനിടെ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. സൗദിയുടെ സുരക്ഷയേയും സ്ഥിരതയേയും പിന്തുണയ്ക്കുന്ന എന്ത് നീക്കത്തിനും അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ ഫോണിലൂടെ അറിയിച്ചു. അതേസമയം തീവ്രവാദ ആക്രമണങ്ങളെ ചെറുക്കാന്‍ സൗദി സജ്ജമാണെന്ന് അദ്ദേഹം ട്രംപിന് മറുപടി നല്കി.