സൗദിയിലെ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍, സാദിന്റെ രാജിക്ക് പിന്നില്‍... എല്ലാം ഒരാള്‍?
റിയാദ്/വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ഞെട്ടിപ്പിക്കുന്ന നടപടികളെ 'ഗെയിം ഓഫ് ത്രോണ്‍സ്' എന്നായിരുന്നു പല അന്തര്‍ദേശീയ മാധ്യമങ്ങളും വിശേഷിപ്പിച്ചത്. കിരീടത്തിന് വേണ്ടിയുള്ള കളികള്‍ എന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്നതല്ല അവിടെ നടക്കുന്ന കാര്യങ്ങള്‍ എന്ന് കരുതുന്നവരും ഏറെയുണ്ട്.
സൗദിക്കെതിരെ ലബനണ്‍ യുദ്ധം പ്രഖ്യാപിച്ചു? പൗരന്‍മാരോട് ഒഴിഞ്ഞുപോകാന്‍ ബഹ്‌റൈന്‍; പശ്ചിമേഷ്യ കത്തും
അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് സൗദി അറേബ്യ നീങ്ങിയത് എന്ന സംശയം സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുപാട് പേര്‍ പങ്കുവയ്ക്കുന്നുണ്ട്. അതിന് കാരണം ജേര്‍ഡ് കുഷ്‌നര്‍ എന്ന വ്യക്തിയാണ്.
മുഹമ്മദ് രാജകുമാരന്റെ 'കടുംവെട്ടിൽ' ഞെട്ടിവിറച്ചത് ട്വിറ്ററും സിറ്റി ബാങ്കും; പശ്ചിമേഷ്യയിലെ ബഫറ്റ്!
സൗദി ഭരണകൂടം 11 രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്യുന്നത് മുമ്പ് കുഷ്‌നര്‍ സൗദിയില്‍ ഒരു രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നത്രെ. ആരാണ് ഈ വിവാദ കുഷ്‌നര്‍...
ജേര്‍ഡ് കുഷ്‌നര്‍
ആരാണ് ജേര്‍ഡ് കുഷ്‌നര്‍? ഒരു അമേരിക്കന്‍ നിക്ഷേപകന്‍ എന്ന് ഒറ്റ വാക്കില്‍ വേണമെങ്കില്‍ പറഞ്ഞ് അവസാനിപ്പിക്കാം. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ എന്നും വിശേഷിപ്പിക്കാം. അതിനും അപ്പുറം ഒരു ന്യൂസ് പേപ്പര്‍ പബ്ലിഷര്‍ കൂടിയാണ് കുഷ്‌നര്‍.
അതുക്കും മേലെ
അതിലും പ്രധാനപ്പെട്ട മറ്റൊരു വിശേഷണം കൂടിയുണ്ട് കുഷ്‌നര്‍ക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ച്രംപിന്റെ മരുമകന്‍ ആണ് കുഷ്‌നര്‍. ഇവാങ്ക ട്രംപിന്റെ ഭര്‍ത്താവ് എന്ന് ചുരുക്കി പറയാം.
ഉപദേഷ്ടാവ് കൂടിയാണ്
പ്രസിഡന്റിന്റെ മകളുടെ ഭര്‍ത്താവ് എന്നതിനപ്പുറം ആണ് അമേരിക്കയില്‍ കുഷ്‌നറുടെ സ്ഥാനം. നിലവില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവാണ് കുഷ്‌നര്‍. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ സൗദി സംഭവങ്ങളില്‍ ചില സംശയങ്ങള്‍ ഉയരുന്നത്.
രഹസ്യ സന്ദര്‍ശനം
കഴിഞ്ഞ മാസം കുഷ്‌നര്‍ സൗദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളും ആണ് കുഷ്‌നര്‍. ആ രഹസ്യ സന്ദര്‍ശനത്തില്‍ എന്ത് നടന്നു എന്നാണ് അറിയാനുള്ളത്.
പുലരുവോളം ചര്‍ച്ചകള്‍
അന്നത്തെ സന്ദര്‍ശനത്തില്‍ കുഷ്‌നറും മുഹമ്മദ് രാജകുമാരനും പുലര്‍ച്ചെ നാല് മണി വരെയോളം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ ലേഖകന്‍ ഡേവിഡ് ഇഗ്നേഷ്യസ് പറയുന്നുണ്ട്. പല ദിവസങ്ങളില്‍ ഇത് തുടര്‍ന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
അമേരിക്കന്‍ താത്പര്യം
ശതകോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ അറസ്റ്റും സംശയങ്ങള്‍ ജനിപ്പിക്കുന്നവയാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രെപിനെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച ആളായിരുന്നു വലീദ്. അതിനെതിരെ ട്രംപ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ട്വിറ്ററില്‍ സംശയങ്ങള്‍
കുഷ്‌നറുടെ പേര് തന്നെയാണ് ട്വിറ്ററില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്തിനായിരുന്നു കുഷ്‌നറുടെ രഹസ്യ സന്ദര്‍ശനം എന്നാണ് പ്രധാനപ്പെട്ട ചോദ്യം. അമേരിക്കയില്‍ നിന്നുള്ള പ്രത്യേക സംഘം സൗദി സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കൊപ്പം എത്താതെ, എന്തിനാണ് പ്രത്യേകമായി കുഷ്‌നര്‍ വന്നത് എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.
സാദ് ഹരീരിയുടെ രാജി
ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ രാജിയുടെ കാര്യത്തിലും കുഷ്‌നര്‍ക്കെതിരെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സൗദി അറേബ്യയില്‍ വച്ചായിരുന്നു ഹരീരി അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നില്‍ കുഷ്‌നര്‍ ആണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
അമേരിക്ക ചെയ്യുന്നത്
ഖത്തറിനെതിരെ സൗദിയും സഖ്യരാഷ്ട്രങ്ങളും ഉപരോധം പ്രഖ്യാപിച്ചപ്പോഴും അമേരിക്കയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സൗദി അറേബ്യയുടെ തീരുമാനത്തെ മുക്തകണ്ഠം പ്രശസംസിച്ചുകൊണ്ടായിരുന്നു അന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ആയുധ ഇടപാടുകള്‍
അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ആയുധ ഇടപാടുകളും ശ്രദ്ധേയമാണ്. അടുത്തിടെയാണ് ശതകോടികളുടെ പുതിയ ആയുധ കരാര്‍ അമേരിക്കയുമായി സൗദി അറേബ്യ ഒപ്പുവച്ചത്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും ശക്തരായ സഖ്യവും സൗദി അറേബ്യ തന്നെ ആണ്.