സൗദി അറേബ്യ തകരുന്നു, വിദേശ സൈനിക ഇടപെടലുകള്‍ പരാജയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മുസ്ലിം, അറബ് രാജ്യങ്ങള്‍ക്കിടയില്‍ സൗദി അറേബ്യക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുന്നു. സൗദിയുടെ വിദേശ ഇടപെടലും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മുസ്ലിം, അറബ് രാജ്യങ്ങള്‍ക്കിടയില്‍ സൗദി അറേബ്യക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുന്നു. സൗദിയുടെ ഓരോ വിദേശ ഇടപെടലും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. ഇറാനെതിരേ സൗദി പ്രയോഗിച്ച അസ്ത്രങ്ങളും വേണ്ട വിധം ഏശിയില്ലെന്നാണ് റിപോര്‍ട്ടുകള്‍.
2014ല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റണ് തയ്യാറാക്കിയ രേഖയില്‍ സൗദിയും ഖത്തറും സുന്നി ഭരണകൂടങ്ങള്‍ക്കിടയിലെ പ്രധാന ശക്തികളാകുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. ഈ രേഖ വിക്കിലീക്സ് ആണ് പുറത്തുവിട്ടത്. പിന്നീട് 2015ല്‍ ജര്‍മന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗമായ ബിഎന്‍ഡിയും സമാനമായ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. പഴയ സൗദി നേതാക്കളുടെ ജാഗ്രതയോടെയുള്ള നിലപാടുകള്‍ക്ക് പകരം വേഗത്തില്‍ ഇടപെടുന്ന പുതിയ നയങ്ങളാണ് ജര്‍മനിയെ ആശങ്കയിലാക്കിയത്.
കഴിഞ്ഞ വര്‍ഷം സൗദി നടത്തിയ നീക്കങ്ങള്‍ പലതും വിജയം കണ്ടില്ല. സിറിയയില്‍ ഇടപെട്ട സൗദി നേതൃത്വത്തിലുള്ള അറബ് സേനക്ക് വേണ്ടത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. സഖ്യ സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ അലപോയിലെ സ്വാധീനം അവര്‍ക്ക് നഷ്ടമായി. ഇവിടെ സൗദി നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ നേരിട്ട് ഇടപെട്ട യമനിലും കനത്ത തിരിച്ചടിയാണ് സൗദി സൈന്യത്തിന് കിട്ടിയത്. വലിയ തുക ചെലവിട്ട് നടത്തിയ യമന്‍ ഇടപെടലും പരാജയപ്പെട്ടു.
മുമ്പ് പലപ്പോഴും സൗദിയുടെ ഇടപെടല്‍ മൂലം ഇറാന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചത് മറിച്ചാണ്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ അവസാന യോഗത്തില്‍ അസംസ്കൃത എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇറാന് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
സൗദി ഭരണകൂടത്തില്‍ ഉയര്‍ന്നുവരുന്ന ശക്തനായ വ്യക്തിത്വമാണ് പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്മാന്. ചെറുപ്പക്കാരനായ ഇദ്ദേഹം മുന്‍കൈയെടുത്ത് പ്രഖ്യാപിച്ച നടപടികള്‍ സൗദിയെ കൂടുതല്‍ സൈനിക വല്ക്കരിക്കുകയും ദേശീയ വല്ക്കരിക്കുകയും ചെയ്തു. സൈനിക മേഖലയ്ക്ക് കൂടുതല്‍ പണം ചെലവിട്ടിട്ടും അമേരിക്കയില്‍ നിന്നും യൂറോപില്‍ നിന്നും അത്യാധുനിക ആയുധങ്ങളും ഹെലികോപ്റ്ററുകളും വാങ്ങിയിട്ടും സൗദിക്ക് സിറിയയിലും യമനിലും വിജയം കൈവരിക്കാന്‍ സാധിച്ചില്ല.
യമനിലെ ഹൂതികളെ വേഗത്തില്‍ പരാജയപ്പെടുത്താമെന്നാണ് സൗദി കരുതിയത്. എന്നാല്‍ 15 മാസം പിന്നിട്ടിട്ടും നേരിയ മുന്നേറ്റത്തിന് പോലും സൗദിക്കായിട്ടില്ല. ഇപ്പോഴും സൗദി പിന്തുണയ്ക്കുന്ന യമന്‍ പ്രസിഡന്റിന്റെ ആളുകള്‍ക്ക് യമന്‍ തലസ്ഥാനത്ത് മാത്രമാണ് സ്വാധീനം. യമനിലെ സൗദി ഇടപെടല്‍ ആ രാജ്യത്തെ തീര്‍ത്തും നശിപ്പിച്ചിട്ടുണ്ട്.
സിറിയയിലും സമാനമായ രീതിയിലായിരുന്നു സൗദിയുടെ അനുഭവം. അല്‍ ഖാഇദയുമായി ബന്ധമുണ്ടായിരുന്ന ജാബത്തുല്‍ നുസ്റക്ക് സൗദി എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. അമേരിക്കയുടെ പിന്തുണയും ഇക്കാര്യത്തില്‍ സൗദിക്ക് ലഭിച്ചു. പക്ഷേ റഷ്യയുടെയും ഇറാന്റെയും ലബ്നാനിലെ ഹിസ്ബുള്ളയുടെയും ഇടപെടല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിന് കരുത്തേകി. ഇതോടെ സൗദിയുടെ സിറിയന്‍ ദൗത്യവും ഏറെകുറേ പരാജയപ്പെട്ടു.
മൂന്ന് കോടിയാണ് സൗദി ജനസംഖ്യ. എന്നാല്‍ ഒരു കോടിയോളം വിദേശികളുമുണ്ട് സൗദിയില്‍. ഇവരെ ഒഴിവാക്കി രാജ്യം സൗദി വല്ക്കരിക്കാന് മുഹമ്മദ് ബിന്‍ സല്മാന് നടത്തിയ നീക്കങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കി. വിദേശികളെ പുറത്താക്കാന്‍ നടത്തിയ നിതാഖാത്ത് ഉള്‍പ്പെടെയുള്ള പല നീക്കങ്ങളും സൗദിയുടെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടി നേരിടാന്‍ ഇടയാക്കകിയിട്ടുണ്ട്. എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് എണ്ണ ഇതര മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഹമ്മദ് ബിന്‍ സല്മാന് തയ്യാറാക്കിയ പദ്ധതി.