സൗദിയില്‍ ഭക്ഷണം പാഴാക്കുന്നത് തടയാന്‍ കരാര്‍; ഭക്ഷണം സംരക്ഷണത്തിന് പ്രത്യേക അവാര്‍ഡ്
ജിദ്ദ: ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാഷ്ട്രമായ സൗദി അറേബ്യയില്‍ ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പുതിയ കരാര്‍. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയും സൗദി ഫുഡ്ബാങ്കും തമ്മിലാണ് പുതിയ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും സൗദി ഫുഡ്ബാങ്കായ ഇത്ആമിന്റെ റിയാദിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തീരുമാനമായി.
ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍ തുടങ്ങിയവ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഏറ്റവും നല്ല രീതിയില്‍ ഭക്ഷണം പാഴാകാതെ സംരക്ഷിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഫുഡ് കണ്‍സര്‍വേഷന്‍ പ്രൈസ് എന്നു പേരിട്ടിരുക്കുന്ന അവാര്‍ഡിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഭക്ഷണ സംരക്ഷണവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്കും മറ്റും പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
പ്രതിവര്‍ഷം 427 ടണ്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൗദിയില്‍ പാഴാക്കപ്പെടുന്നതായി യു.എന്നിന്റെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭക്ഷണം പാഴാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നേരത്തേ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാഴാക്കുന്ന ഒരു കിലോ ഭക്ഷണത്തിന് 1000 റിയാല്‍ പിഴ ഈടാക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട ശുപാര്‍ശ ഫുഡ്ബാങ്ക് സമര്‍പ്പിക്കുകയുണ്ടായിഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യം ലൈസന്‍സ് നിബന്ധനയായി മാറ്റണമെന്നും ഇത്ആം ആവശ്യപ്പെട്ടിരുന്നു.
ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സൗദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഭക്ഷണം പാഴാക്കുന്നതില്‍ 115 കിലോ എന്നതാണ് ആഗോള ശരാശരി. എന്നാല്‍ സൗദിയില്‍ വര്‍ഷത്തില്‍ 250 കിലോ ഭക്ഷണമാണ് ഒരോരുത്തരും പാഴാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 49 ബില്യണ്‍ റിയാലിന്റെ ഭക്ഷണമാണ് നഷ്ടപ്പെടുന്നത്. സവിശേഷ ഡിന്നര്‍ പാര്‍ട്ടികള്‍, വിവാഹ സല്‍ക്കാരം, റെസ്റ്റോറന്റുകള്‍, ഹോട്ടല്‍ ബൊഫെകള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറെയും പാഴാക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇത് തടയാന്‍ സൗദിയില്‍ നിയമങ്ങളില്ല.