സൗദി അറേബ്യയിൽ കൂറ്റൻ സാമ്പത്തിക പാക്കേജുമായി സല്‍മാന്‍ രാജാവ്! കൈ പിടിച്ചുയർത്തും!
റിയാദ്: കൊവിഡ് വൈറസ് ബാധ ലോകരാജ്യങ്ങളെയെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂടി തളളിവിട്ടിരിക്കുകയാണ്. കൊവിഡിന് ശേഷമുളള ലോകം പഴയ മഹാമാന്ദ്യത്തിന് തുല്യമായ പ്രതിസന്ധിയെ ആകും അഭിമുഖീകരിക്കുക എന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.
ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ ഇതിനകം സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിനായി സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത് കൂറ്റന്‍ പാക്കേജാണ്.
രാജ്യത്തെ കൊവിഡ് കേസുകൾ
ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സൗദി അറേബ്യയില്‍ ഇന്ന് മാത്രം 762 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 7142 പേര്‍ക്കാണ്. കൊവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടിരിക്കുന്നത് നാല് പേരാണ്.
രോഗം ഭേദമായവർ
ഇതുവരെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് 59 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയിരിക്കുന്നത് 1049 പേരാണ്. കൊവിഡ് പ്രതിരോധത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക ഉത്തേജക പദ്ധതികൾ
അതിനിടെയാണ് കൊവിഡ് മൂലം സാമ്പത്തിക രംഗത്തിനുണ്ടായ നഷ്ടം നികത്താന്‍ സൗദി ഭരണകൂടം ഇടപെടല്‍ നടത്തിയിരിക്കുന്നത്. 5000 കോടി റിയാലിന്റെ സാമ്പത്തിക ഉത്തേജക പദ്ധതികളാണ് സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ 7,000 കോടിയിലധികം റിയാലിന്റെ സഹായ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
മറ്റൊരു സഹായ പദ്ധതി കൂടി
ഈ സഹായത്തിന് പുറമേയാണ് അയ്യായിരം കോടി റിയാലിന്റെ മറ്റൊരു സഹായ പദ്ധതി കൂടി സൗദി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് നേരത്തെ 7000 കോടി റിയാലിന്റെ സഹായ പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഫീസുകളുടെ അടവ് നീട്ടി വെയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.
ബില്ലുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും
മാത്രമല്ല മറ്റ് ഫീസിളവുകളും ഈ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വൈദ്യുതി ബില്ലുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും. വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലയിലെ ഉപഭോക്താക്കള്‍ക്കാണ് ഇളവ്. ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതി ബില്ലുകളില്‍ 30 ശതമാനം ഇളവ് നല്‍കും എന്നാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.