സൗദി രാജാവിനെതിരെ ട്രംപിന്റെ ഭീഷണി; ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല!! പരസ്യമായി ആക്ഷേപം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനൗചിത്യ ഭാഷ ഉപയോഗിക്കുന്നതില്‍ മുമ്പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഇത്തവണ അദ്ദേഹം നടത്തിയ പരാമര്‍ശം സൗദി രാജാവ് സല്‍മാനെതിരെയാണ്. സൗദിയും അമേരിക്കയും അടുത്ത ബന്ധം നിലനില്‍ത്തുമ്പോഴാണ് രാജാവിനെതിരെ ട്രംപിന്റെ ആക്ഷേപം.
അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ രണ്ടാഴ്ച പോലും സൗദി രാജാവ് ആ പദവിയില്‍ ഇരിക്കില്ലെന്ന് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെയാണ് ട്രംപിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിയെ പോലുള്ള ഭരണകൂടത്തോട് ആക്ഷേപം കലര്‍ത്തി സംസാരിച്ചത് വിവാദമായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.....
റാലിയില്‍ സംസാരിക്കുമ്പോള്‍
മിസ്സിസിപ്പിയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് നയതന്ത്ര ബന്ധത്തിന് വിരുദ്ധമായി വാക്കുകള്‍ പ്രയോഗിച്ചത്. അമേരിക്കയുടെയും അമേരിക്കന്‍ സൈന്യത്തിന്റെയും പിന്തുണയില്ലെങ്കില്‍ സൗദി രാജാവ് സല്മാന് രണ്ടാഴ്ച പോലും ആ പദവിയില്‍ ഉണ്ടാകില്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയാണ് സൗദിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജാവിനെ ഞാന്‍ ഇഷ്ടപ്പെടുന്നു
സൗദി സമ്പന്ന രാജ്യമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ? സല്മാന് രാജാവിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു കാര്യം ഞാന്‍ അദ്ദേഹത്തെ താക്കീത് ചെയ്തിട്ടുണ്ട്. അമേരിക്കയാണ് സൗദിയെ സംരക്ഷിക്കുന്നത്. ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ച പോലും ആ പദവിയില്‍ നിങ്ങളുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
എപ്പോഴാണ് പറഞ്ഞത്
ഒട്ടേറെ പേര് പങ്കെടുത്ത പരിപാടിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് സൗദിയെ നിസ്സാരമാക്കി സംസാരിച്ചത്. സൗദി രാജാവിനോട് പറഞ്ഞ കാര്യങ്ങള്‍ ട്രംപ് പരസ്യമാക്കുകയായിരുന്നു. എന്നാല്‍ എപ്പോഴാണ് സൗദി രാജാവിനോട് ഇത്രയും കാര്യങ്ങള്‍ ട്രംപ് പറഞ്ഞതെന്ന് അദ്ദേഹം വിശദമാക്കിയില്ല.
നേരത്തെ ഖത്തറിനെതിരെയും
അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ അമേരിക്കയിലെ പ്രമുഖരെ തന്നെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നേരത്ത ഖത്തറിനെതിരെ ട്രംപ് സംസാരിച്ചതും വിവാദമായിരുന്നു. അന്ന് വിദേശകാര്യ വകുപ്പ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധത്തെ പറ്റിയാണ് അന്ന് ട്രംപ് സംസാരിച്ചത്.
അന്ന് നടന്നത് ഇങ്ങനെ
കഴിഞ്ഞവര്‍ഷം ജൂണിലാണ് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഉപരോധത്തെ പിന്തുണച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന ഇറക്കുകയായിരുന്നു. സൗദിയുമായും ഖത്തറുമായും അടുത്ത ബന്ധമാണ് അമേരിക്കക്ക്. ഈ സാഹചര്യത്തില്‍ ഒരു പക്ഷവും ചേരാതെയാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രസ്താവന ഇറക്കിയത്. ട്രംപ് പിന്നീട് നിലപാട് മയപ്പെടുത്തി.
കഴിഞ്ഞാഴ്ചയും വിളിച്ചു
സൗദിയും അമേരിക്കയും വര്‍ഷങ്ങളായി അടുത്ത ബന്ധമാണ്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് ആദ്യം സന്ദര്‍ശിച്ച രാജ്യം സൗദി അറേബ്യയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ട്രംപ് സൗദി രാജാവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എണ്ണ വിഷയത്തില്‍ ഇരു രാജ്യങ്ങളും വ്യത്യസ്ത വീക്ഷണമാണ് വച്ചുപുലര്‍ത്തുന്നത്.
സൗദിക്ക് മുമ്പില്‍ വച്ച ആവശ്യം
ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുകയാണ്. ഈ വേളയില്‍ ഒരു രാജ്യങ്ങളും ഇറാന്റെ എണ്ണ ഉപയോഗിക്കരുതെന്നാണ് ട്രംപിന്റെ ആവശ്യം. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് ഇല്ലാതായാല്‍ സ്വാഭാവികമായും വില കൂടും. ഈ പ്രശ്നം പരിഹരിക്കാന്‍ സൗദിയോട് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രംപിന്റെ ആവശ്യം തള്ളി
അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശം കഴിഞ്ഞാഴ്ച ചേര്‍ന്ന ഒപെക്-ഒപെക് ഇതര രാജ്യങ്ങളുടെ സംയുക്ത യോഗം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അധികം എണ്ണ ഉല്‍പ്പാദിപ്പിക്കേണ്ട എന്നാണ് യോഗം തീരുമാനിച്ചത്. വളരെ വേഗത്തില്‍ അധികം ഉല്‍പ്പാദിപ്പിക്കേണ്ട ആവശ്യമില്ല. മതിയായ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും സൗദി ഊര്‍ജ മന്ത്രി വിശദമാക്കിയിരുന്നു.
ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി. ഒപെക് രാജ്യങ്ങളിലെ പ്രധാന ശക്തിയുമാണ്. എണ്ണ വില കൂടുന്നതിന് കാരണം സൗദിയുടെ നിലപാടാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യം സൗദി തള്ളി. വില നിശ്ചയിക്കുകയല്ല തങ്ങളുടെ ജോലിയെന്നും കയറ്റുമതി ചെയ്യുകയാണെന്നും സൗദി ഊര്‍ജമന്ത്രി പറഞ്ഞു.
എണ്ണരാജ്യങ്ങളുടെ വ്യത്യാസം
എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഒപെകില്‍ അംഗങ്ങളല്ലാത്ത ചില രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അത്തരം രാജ്യങ്ങളില്‍ പ്രമുഖരാണ് റഷ്യ. ഒപെക് രാജ്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സൗദിയാണ്. ഒപെക് ഇതര രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയും. ഇരുവരും സംയുക്തമായിട്ടാണ് ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ട എന്ന് തീരുമനാനിച്ചത്.
എല്ലാവരെയും പിന്താങ്ങുന്നു, പക്ഷേ...
എണ്ണ ഉല്‍പ്പാദന വിഷയത്തില്‍ തീരുമാനം വന്നതിന് പിന്നാലെയാണ് സൗദി രാജാവിനെ അപകീര്‍ത്തിപ്പെടുത്തുംവിധം അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചിരിക്കുന്നത്. ഇതിനോട് സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല. മിക്ക എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെയും സഹായിക്കുന്നത് അമേരിക്കയാണ്. എന്നാല്‍ അവര്‍ തിരിച്ചുനല്‍കുന്നത് ഉയര്‍ന്ന വിലയാണ്. അത് ശരിയല്ല. എണ്ണയ്ക്ക് കുറഞ്ഞ വില ഈടാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യമെന്നും ട്രംപ് പറഞ്ഞു.
രൂപ വീണ്ടും തകര്‍ന്നടിഞ്ഞു; 73 കടന്നു, ഗള്‍ഫ് കറന്‍സികള്‍ 20ന് മുകളില്‍!! നിക്ഷേപകര്‍ രാജ്യംവിടുന്നു