സൗദി വര്‍ധിത വീര്യത്തോടെ; പുതിയ പടനയിച്ച് മൂന്ന് സൈന്യം!! ലക്ഷ്യം ഹുദൈദ തുറമുഖം
റിയാദ്: ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ആയുധമെടുത്ത് സൗദി സൈന്യം. ഐക്യരാഷ്ട്രസഭയുടെ സമാധാന ചര്‍ച്ചാ ശ്രമം പരാജയപ്പെട്ടതാണ് സൗദി സൈന്യം വീണ്ടും പട നയിക്കാന്‍ കാരണം. വളരെ സങ്കീര്‍ണമായ സാഹചര്യത്തിലേക്കാണ് സൗദിയുടെ യമന്‍ അതിര്‍ത്തി മേഖലയും യമനിലെ ഹുദൈദ തുറമുഖവും നീങ്ങുന്നത്. എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. കഴിഞ്ഞദിവസം മുതല്‍ സൗദി സൈന്യം ശക്തമായ ആക്രമണം ആരംഭിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 81 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗദി അറേബ്യ നേതൃത്വം നല്‍കുന്ന യമന്‍ യുദ്ധത്തിന്റെ പുതിയ വിവരങ്ങള്‍ ഇങ്ങനെ....
ഹൂത്തികളെ കീഴ്‌പ്പെടുത്താം
സൗദി അറേബ്യ, യുഎഇ, യമനിലെ പ്രാദേശിക സായുധ സംഘങ്ങള്‍ എന്നിവര്‍ സംയുക്തമായിട്ടാണ് പട നീങ്ങുന്നത്. മറുഭാഗത്ത് ഹൂത്തി വിമതരും. ഇറാനില്‍ നിന്നും ലബ്‌നാനില്‍ നിന്നും ഹൂത്തികള്‍ക്ക് സഹായം എത്തുന്ന വഴിയാണ് ഹുദൈദ തുറമുഖം. ഇവിടെ പിടിക്കാന്‍ സാധിച്ചാല്‍ ഹൂത്തികളെ കീഴ്‌പ്പെടുത്താം.
80 ശതമാനവും ഹുദൈദ വഴി
ഹൂത്തികള്‍ക്ക് മാത്രമല്ല, ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ യമനിലേക്ക് എത്തുന്ന സഹായത്തിന്റെ 80 ശതമാനവും ഹുദൈദ വഴിയാണ്. ഹുദൈദയില്‍ യുദ്ധം നടക്കുക എന്ന് പറഞ്ഞാല്‍ ഈ സഹായങ്ങള്‍ എത്താന്‍ തടസമാകും എന്നര്‍ഥം. അതാകട്ടെ, പട്ടിണി പാവങ്ങളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും തീരാ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന് സമാനമാകുകയും ചെയ്യും.
ഐക്യരാഷ്ട്രസഭ ഇടപെട്ടു
യമനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്രസഭ ഇടപെട്ടിട്ടുണ്ട്. ജനീവയില്‍ സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. സൗദിയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായി. എന്നാല്‍ ഹൂത്തികള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ചര്‍ച്ച പൊളിഞ്ഞു.
ഇനി യുദ്ധം തന്നെ പരിഹാരം
ഈ സാഹചര്യത്തിലാണ് ഇനി യുദ്ധം തന്നെ പരിഹാരം എന്ന തീരുമാനം സൗദി കൈക്കൊണ്ടത്. ഞായറാഴ്ച മുതല്‍ യമനില്‍ ശക്തമായ ആക്രമണം വീണ്ടും ആരംഭിച്ചു. സൗദി-യുഎഇ-യമന്‍ സഖ്യത്തിന്റെ ഭാഗത്ത് 11 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ഏതൊക്കെ രാജ്യക്കാരുണ്ടെന്ന് വ്യക്തമല്ല.
70ലധികം ഹൂത്തികള്‍
അതേസമയം, സഖ്യസേനയുടെ ആക്രമണത്തില്‍ 70ലധികം ഹൂത്തികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സൗദി സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ചെങ്കടലിലെ തുറമുഖമായ ഹുദൈദ ഹൂത്തികളുടെ ശക്തികേന്ദ്രമാണ്. ഹൂത്തികള്‍ മാത്രമല്ല ഇവിടെ താമസിക്കുന്നത്. ആയിരക്കണക്കിന് സാധാരണക്കാരും വരും.
യുഎന്‍ ഏജന്‍സികളും പറഞ്ഞു
ശക്തമായ ആക്രമണം നടന്നാല്‍ സാധാരണക്കാരുടെ ജീവനും നഷ്ടമാകുമെന്ന് തീര്‍ച്ചയാണ്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ സഖ്യസേനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎന്നിന്റെ കീഴിലുള്ള സഹായ സംഘങ്ങള്‍ വീണ്ടും ആക്രമണം തുടങ്ങി എന്ന കാര്യം സ്ഥിരീകരിച്ചു.
തിരിച്ചടി ലഭിച്ചത് ഇങ്ങനെ
ജൂണ്‍ ആദ്യത്തിലാണ് ഹുദൈദ പിടിക്കാന്‍ സൗദി സൈന്യം ശ്രമം തുടങ്ങിയത്. എന്നാല്‍ ഹൂത്തികളുടെ ശക്തമായ തിരിച്ചടി നേരിടേണ്ടിവന്നു. ഹുദൈദ ആക്രമണം നടക്കുന്ന സമയം തന്നെ ഹൂത്തികള്‍ സൗദിയിലേക്കും ചെങ്കലിലൂടെ പോകുന്ന സൗദിയുടെ ചരക്കു കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഇതോടെയാണ് സഖ്യസേനയുടെ ആക്രമണം കുറഞ്ഞതും ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയതും.
യുദ്ധവിമാനങ്ങള്‍ വട്ടമിടുന്നു
ഹുദൈദയില്‍ വെള്ളിയാഴ്ചയ്ക്ക് ശേഷം സൗദി-യുഎഇ സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ വട്ടമിടുന്നുണ്ടെന്ന് സഹായസംഘങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുദൈദയില്‍ നിന്ന് യമന്‍ തലസ്ഥാനമായ സന്‍ആയിലേക്കുള്ള പാത തടയാനാണ് സഖ്യസേനയുടെ നീക്കം. സന്‍ആ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്.
മാര്‍ട്ടിന്‍ ഗ്രിഫിത്സിന്റെ ശ്രമം
സമാധാന ചര്‍ച്ചയ്ക്ക് ആദ്യം സന്നദ്ധത പ്രകടിപ്പിച്ചവരാണ് ഹൂത്തികള്‍. എന്നാല്‍ പിന്നീട് അവര്‍ പിന്‍മാറുകയായിരുന്നു. തങ്ങള്‍ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്ന് ഹൂത്തികള്‍ പറയുന്നു. മാര്‍ട്ടിന്‍ ഗ്രിഫിത്സിനെയാണ് യുഎന്‍ മധ്യസ്ഥനായി നിയോഗിച്ചിരിക്കുന്നത്.
ഹൂത്തികള്‍ എങ്ങനെ പോകും
സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയിലാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. ജനീവയിലേക്ക് എത്തുന്ന വേളയില്‍ തങ്ങളെ ആക്രമിക്കില്ലെന്ന് സൗദി ഉറപ്പ് നല്‍കണമെന്നായിരുന്നു ഹൂത്തികളുടെ ആവശ്യം. ഇക്കാര്യത്തില്‍ പ്രതികരണം ലഭിക്കാത്തതിനാലാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഹൂത്തികള്‍ പറയുന്നു.
ഒരു അവസരം കൂടി വേണം
അതേസമയം, ആക്രമണം ഇപ്പോള്‍ തുടങ്ങരുതെന്ന് സൗദിയോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. യുഎന്‍ സഹായ സംഘങ്ങളും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഒരു തവണ കൂടി ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്ന് മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. യമനില്‍ സമാധാനം പുലരാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
യുഎസ് സമാധാന പദ്ധതി അംഗീകരിച്ചില്ല; അമേരിക്കയിലെ പലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടുന്നു