വരുന്ന ആഴ്ചകളിൽ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിയേക്കും: സൌദി മന്ത്രിയുടെ മുന്നറിയിപ്പ്
റിയാദ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം എത്തിയേക്കുമെന്ന മുന്നറിയിപ്പുമായി സൌദി ആരോഗ്യ വകുപ്പ് മന്ത്രി. വരുന്ന ആഴ്ചകളിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ 2, 795 കേസുകളാണ് സൌദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ വരാനാരിക്കുന്ന ആഴ്ചകൾ നിർണായകമായിരിക്കുമെന്നും രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തുമെന്നുമാണ് മന്ത്രി നൽകുന്ന മുന്നറിയിപ്പ്. 41 പേരാണ് രാജ്യത്ത് ഇതിനകം രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്.
വരുന്ന കുറച്ച് ആഴ്ചകൾക്കുള്ളിൽ സൌദിയിലെ കൊറോണ ബാധിതരുടെ എണ്ണം 10, 000 മുതൽ രണ്ട് ലക്ഷം വരെ ആവാമെന്നാണ് പഠനങ്ങൾ പ്രവചിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രി തൌഫീഖ് അൽ റബീനയെ ഉദ്ധരിച്ച് സൌദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

നിയന്ത്രണങ്ങൾ കർശനം
തിങ്കളാഴ്ചയാണ് നാല് ഗവർണറേറ്റുകളിലെ പ്രതിദിന കർഫ്യൂവിന്റെ ദൈർഘ്യം സൌദി അറേബ്യ 24 മണിക്കൂറായി വർധിപ്പിച്ചത്. ഇതിന് പുറമേ തലസ്ഥാന നഗരമായ റിയാദ്, തബുക്ക്, ദമ്മാം, ദഹരൺ, ഹഫൌഫ് എന്നിവിടങ്ങളിൽ സൌദി ഭരണകൂടം ലോക്ക് ഡൌണും പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് അറിയിച്ചത്. ജിദ്ദാ, തൈഫ്, ഖ്വാത്തിഫ്, ഖോബാർ എന്നീ ഗവർണറേറ്റുകളിലും സമാന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

വിശുദ്ധ നഗരങ്ങൾ അടച്ചിട്ടു
മക്ക, മദീനാ എന്നിവിടങ്ങൾ വിശുദ്ധ നഗരങ്ങൾ നേരത്തെ തന്നെ സൌദി അധികൃതർ അടച്ചുപൂട്ടി സീലുവെച്ചിരുന്നു. പ്രവിശ്യകൾക്കിടയിലുള്ള ആൾ സഞ്ചാരവും ഇതിനിടെ നിർത്തിവെച്ചിരുന്നു. വിശുദ്ധ നഗരങ്ങളിലേക്ക് കൊറൊണ വൈറസ് പടരുമെന്ന ഭീതിയെത്തുടർന്ന് സൌദി ഉമ്ര തീർത്ഥാടനവും നിർത്തലാക്കിയിരുന്നു.

ഹജ്ജിന് അനിശ്ചിതത്വം
കൊറോണ വൈറസ് ഭീതിയ്ക്കിടെ ജൂലൈ അവസാന വാരം നടക്കാനിരിക്കുന്ന ഹജ്ജുമായി സൌദി അധികൃതർ മുന്നോട്ടുപോകുമോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് അധികൃതരിൽ നിന്നുള്ള പ്രതികരണങ്ങളൊന്നും തന്നെ ഇതുവരെയും പുറത്തുവന്നിട്ടില്ല. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന അധികൃതർ കഴിഞ്ഞ ആഴ്ച മുസ്ലിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 2.5 മില്യൺ വിശ്വാസികളാണ് ഹജ്ജിന്റെ ഭാഗമാകുന്നതിനായി സൌദിയിലെത്തിയത്.

സാമ്പത്തിക മേഖലക്ക് തിരിച്ചടി
കൊറോണ വൈറസ് വ്യാപനത്തോടെ അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൌദി ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റുകൾ,സിനിമാ തിയ്യറ്ററുകൾ എന്നിവ അടച്ചിട്ടിരുന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സർവീസുകളും സൌദി നിർത്തലാക്കിയിരുന്നു. കൊറോണ വൈറസിനെതിരെ മുന്നോട്ടുള്ളത് കൂടുതൽ കഠിന യുദ്ധമാണെന്ന് സൽമാൻ രാജാവ് മുന്നറിയിപ്പ് നൽകിയിരുന്നു. എണ്ണ വില തകരുന്നതിനൊപ്പം കൊറോണ വൈറസ് വ്യാപനം മൂലമുള്ള തിരിച്ചടി കൂടിയാവുമ്പോൾ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications