പുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നു
റിയാദ്/ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ എപ്പോഴും കാണുന്നത് സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോരാണ്. പശ്ചിമേഷ്യയിലെ മിക്ക പ്രശ്‌നങ്ങളിലും ഈ രണ്ടു രാജ്യങ്ങള്‍ രണ്ടഭിപ്രായക്കാരാണ്. ഷിയ-സുന്നി തര്‍ക്കമാണ് ഇതിന് കാരണം എന്നാണ് പൊതുവെ വിലയിരുത്താറ്. എന്നാല്‍ സൗദിയും ഇറാനും തമ്മില്‍ ശരിക്കും തര്‍ക്കമുണ്ടോ.
പുറമെ കാണുന്ന അത്ര ഭിന്നതയില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കാരണം ഇരുരാജ്യങ്ങളും വ്യാപാര രംഗത്ത് വലിയ തോതില്‍ സഹകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സൗദിയും ഇറാനും ശ്രമങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ കണക്ക് പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളാണ് സൗദി അറേബ്യയും ഇറാനും. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ വേണ്ടത്ര എത്തുന്നില്ല എന്ന യാഥാര്‍ഥ്യമുണ്ട്. മുസ്ലിം രാജ്യങ്ങളില്‍ ആണവായുധം കൈവശമുള്ള ഏകരാജ്യം പാകിസ്താനാണ്. എന്നാല്‍ ഇറാന്റെ കൈവശവും ആണ്വായുധമുണ്ട് എന്ന് ഇസ്രായേല്‍ വിശ്വസിക്കുന്നു.

പശ്ചിമേഷ്യയിലെ പല വിഷയങ്ങളിലും സൗദിയും ഇറാനും രണ്ടു ചേരിയിലാണ്. യമനില്‍ നിന്ന് സൗദിക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഇറാനാണ് എന്ന് സൗദി ആരോപിക്കുന്നു. അടുത്തിടെ സൗദിയുടെയും യുഎഇയുടെയും തീരങ്ങളില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇറാനാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

യമനിലെ വിമതരായ ഹൂത്തികള്‍ ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇറാന്റെ പിന്തുണ ഇവര്‍ക്കുണ്ട്. സിറിയയില്‍ ഭരണകൂടം ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. അവിടെ ഭരണകൂടത്തെയാണ് ഇറാന്‍ പിന്തുണയ്ക്കുന്നത്. ലബ്‌നാനില്‍ ഹിസ്ബുല്ലയെ ഇറാന്‍ പിന്തുണയ്ക്കുന്നു. മൂന്നിടത്തും സൗദി മറുചേരിയിലാണ്. ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇറാന്‍. എന്നാല്‍ സൗദി അല്‍പ്പം മയത്തോടെയാണ് ഇസ്രായേലുമായി ഇടപെടുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ ഉടക്കിലാണ്. ഇറാനെതിരെ ഉപരോധം ചുമത്തിയത് ഇതിന്റെ ഭാഗമയിരുന്നു. അണ്വായുധ നിര്‍മാണമാണ് ഉപരോധത്തിന് പറഞ്ഞ കാരണം. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയണം എന്ന നിലപാടുള്ളവരാണ് സൗദി അറേബ്യ. സൗദിയും ഇറാനും തമ്മില്‍ ജലാതിര്‍ത്തി തര്‍ക്കവും നിലനിന്നിരുന്നു. അടുത്ത കാലത്തായി ഇരുരാജ്യങ്ങളും ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ച നടക്കുകയാണ്.

ഖത്തറിനെതിരായ ഉപരോധം സൗദി സഖ്യരാജ്യങ്ങള്‍ പിന്‍വലിച്ചതോടെ സൗദിയും ഇറാനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് ഖത്തര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ നടന്നുവരികയുമാണ്. അതേസമയം, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ മൂന്ന് പ്രധാന രാജ്യങ്ങളുമായി ഇറാനും സൗദിയും ഒരുപോലെ സൗഹൃദം നിലനിര്‍ത്തുന്നുമുണ്ട്.

പശ്ചിമേഷ്യയിലും ആഗോള തലത്തിലുമുള്ള ഈ രണ്ട് രാജ്യങ്ങളുടെയും ബന്ധങ്ങള്‍ ഇങ്ങനെയാണെങ്കിലും 2016 മുതല്‍ സൗദിയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഷിയാ പണ്ഡിതനെ സൗദി തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഇറാനില്‍ സൗദി എംബസി ആക്രമിക്കപ്പെട്ടു. അന്ന് അടച്ച എംബസി പിന്നീട് തുറന്നിട്ടില്ല. സൗഹൃദം മെച്ചപ്പെട്ടാല്‍ എംബസി തുറക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. ഇതിനിടെയാണ് ഇരുരാജ്യങ്ങളുടെയും വ്യാപാരം കൂടുതല്‍ ശക്തിപ്പെട്ടു എന്ന വിവരം.

കഴിഞ്ഞ മാര്‍ച്ച് 21 മുതല്‍ നവംബര്‍ ഒന്ന് വരെ ഇറാന്‍ സൗദിയിലേക്ക് 14.71 ദലക്ഷം ഡോളറിന്റെ ചരക്കുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ ഇത് റെക്കോര്‍ഡ് വ്യാപാരമാണ്. 2021ല്‍ ഇതേ കാലയളവില്‍ വെറും 42000 ഡോളറിന്റെ വ്യാപാരമായിരുന്നു നടന്നിരുന്നത്. ഉരുക്ക്, മുന്തിരി, സോഡിയം ഹൈഡ്രോക്‌സൈഡ് തുടങ്ങി നിരവധി ചരക്കുക്കളാണ് ഇറാന്‍ സൗദിയിലേക്ക് അയക്കുന്നത്. വൈകാതെ ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications