ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുമ്പില്‍ സൗദികള്‍: പിഴ ഈടാക്കാന്‍ നിയമം വരുന്നു
ജിദ്ദ: ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാഷ്ട്രം സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സൗദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഭക്ഷണം പാഴാക്കുന്നതില്‍ 115 കിലോ എന്നതാണ് ആഗോള ശരാശരി. എന്നാല്‍ സൗദിയില്‍ വര്‍ഷത്തില്‍ 250 കിലോ ഭക്ഷണമാണ് ഒരോരുത്തരും പാഴാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 49 ബില്യണ്‍ റിയാലിന്റെ ഭക്ഷണമാണ് നഷ്ടപ്പെടുന്നത്. സവിശേഷ ഡിന്നര്‍ പാര്‍ട്ടികള്‍, വിവാഹ സല്‍ക്കാരം, റെസ്റ്റോറന്റുകള്‍, ഹോട്ടല്‍ ബൊഫെകള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറെയും പാഴാക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇത് തടയാന്‍ സൗദിയില്‍ നിയമങ്ങളില്ല. പുതിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ സൗദി അറേബ്യന്‍ ഭരണകൂടം നടപടി തുടങ്ങി. ഇതുസംബന്ധിച്ച കരട് നിയമം ശൂറാ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചക്കെടുക്കും.
ഹോട്ടലുകളിലും ആഘോഷവേദികളിലും ഭക്ഷണം പാഴാക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ബില്‍ തുകയുടെ 20 ശതമാനം വരെ പിഴയിടാനുള്ള ശുപാര്‍ശ അടങ്ങിയതാണ് കരടു നിയമം. പാര്‍ട്ടികള്‍, ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ ഭക്ഷണം പാഴാക്കിയാല്‍ സ്ഥാപനങ്ങള്‍ക്കോ ഉടമകള്‍ക്കോ 15 ശതമാനം പിഴ ലഭിക്കും. ബാക്കിയാകുന്ന ഭക്ഷണം കൊണ്ടുപോകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയില്‍ ഇളവ് നല്‍കും.

ശക്തമായ ബോധവല്‍ക്കരണ കാംപയിനിലൂടെ രാജ്യത്ത് ഭക്ഷണം പാഴാക്കുന്നത് തടയാന്‍ ദേശീയ കേന്ദ്രം തുടങ്ങാനും ശൂറാ കൗണ്‍സിലിന്റെ സാമൂഹികകാര്യ കമ്മിറ്റി നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പലരും പൊങ്ങച്ചം കാണിക്കുന്നതിനാണ് ആവശ്യത്തിലേറെ ഭക്ഷണമുണ്ടാക്കി വിളമ്പുന്നതെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഹോട്ടലുകള്‍ക്കും ഭക്ഷണം പാഴാവുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതികളൊന്നുമില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുകയുണ്ടായി.












Click it and Unblock the Notifications