റമദാനില്‍ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യമൊരുക്കാന്‍ രാജാവിന്റെ നിര്‍ദ്ദേശം
ജിദ്ദ: വ്രതമാസമായ റമദാനില്‍ ഉംറ നിര്‍വഹിക്കാനും പ്രാര്‍ഥനകള്‍ക്കുമായി മക്കയിലും മദീനയിലുമെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഒരുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മന്ത്രിസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം റമദാനിനു മുന്നോടിയായി തീര്‍ഥാടക നഗരികളില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും സജ്ജമാണെന്ന് മന്ത്രിസഭ രാജാവിനെ അറിയിച്ചു. സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ഇസാം ബിന്‍ സയീദാണ് ഇരുഹറം സജ്ജീകരണങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ വിശദീകരിച്ചത്.
റമദാനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ സഹകരിച്ചാണ് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഹറമുകളിലെ എല്ലാ കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും റമദാനില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. വിമാനത്താവളങ്ങള്‍, കപ്പല്‍ തുറമുഖം, കര മാര്‍ഗമത്തെുന്ന കവാടങ്ങള്‍ എന്നിവ പൂര്‍ണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫിന് (പള്ളിയില്‍ ഭജനമിരിക്കല്‍) ഇരു ഹറമിലും പ്രത്യേക ഭാഗം നിര്‍ണയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനിലൂടെ മാത്രമാണ് ഇഅ്തികാഫിന് അനുമതി.
മക്കയിലേക്കുള്ള ബസുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്താന്‍ മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ഉത്തരവിട്ടിട്ടുണ്ട്. തീര്‍ഥാടകരുടെ യാത്രക്ക് 2000 ബസുകള്‍ ഏര്‍പ്പെടുത്തും. റമദാന്‍ മാസത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സുരക്ഷയ്ക്കായി 5000ത്തോളം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി കമാന്‍ഡ് സെന്ററുകളും തുറന്നതായി അധികൃതര്‍ അറിയിച്ചു.
വിഷന്‍ 2030ന്റെ ഭാഗമായി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സാമ്പത്തിക കാര്യ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം 2020ന്റെ പ്രവര്‍ത്തന പുരോഗതിയില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. ഹിസ്ബുല്ലയെ ഉപയോഗിച്ച് ഇറാന്‍ മൊറോക്കോയില്‍ നടത്തുന്ന ഇടപെടലുകളെ മന്ത്രിസഭ അപലപിച്ചു. ലിബിയയിലെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിനെതിരേ നടന്ന ഭീകരാക്രമണത്തെയും പാക് ആഭ്യന്തര മന്ത്രിക്കു നേരെ നടന്ന വധശ്രമത്തെയും യോഗം അപലപിച്ചു.