സൗദിക്ക് വീണ്ടും തിരിച്ചടി; യുദ്ധവിമാനം വെടിവച്ചിട്ടു, നജ്‌റാനില്‍ മിസൈല്‍ തകര്‍ത്ത പിന്നാലെ
2015ല്‍ സൗദി സൈന്യം ആക്രമണം തുടങ്ങിയത് മുതല്‍ യമനില്‍ 15000 ത്തിലധികം മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയതെന്ന് യുദ്ധനിരീക്ഷകര്‍ പറയുന്നു.
Recommended Video
റിയാദ്: സൗദി അറേബ്യന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി യമനിലെ ഹൂഥി വിമതര്‍. സൈന്യത്തിന്റെ യുദ്ധവിമാനം ഹൂഥികള്‍ വെടിവച്ചിട്ടു. സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ശക്തമായ ആക്രമണം ഹൂഥികള്‍ നടത്തുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ട യുദ്ധത്തില്‍ ഇപ്പോഴും ശത്രുവിനെ തുരത്താന്‍ സൗദി സഖ്യസേനയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ യമന്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൗദി സൈനികര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സല്‍മാന്‍ രാജാവ്. സൗദി സഖ്യസേനയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഹൂഥികള്‍ പറയുന്നു. സൗദിയില്‍ നിന്നുള്ള ഒടുവിലെ വിവരങ്ങള്‍ ഇങ്ങനെ...
ഹൂഥികളുടെ ശക്തികേന്ദ്രം
വടക്കന്‍ യമനിലെ സഅദ നഗരത്തിലാണ് സൗദി സൈന്യത്തിന്റെ വിമാനം തകര്‍ന്നുവീണത്. തങ്ങള്‍ വിമാനം വെടിവച്ചിട്ടതാണെന്ന് ഹൂഥികള്‍ അവകാശപ്പെട്ടു. ഹൂഥികളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് സഅദ. ഇവിടേക്ക് സൗദി സൈന്യത്തിന്റെ വിമാനം എത്തിയ ഉടനെയാണ് തകര്‍ന്നുവീണത്.
ഭിന്ന റിപ്പോര്‍ട്ടുകള്‍
വിമാനം വെടിവച്ചിട്ടതാണെന്ന ഹൂഥികളുടെ അവകാശ വാദം റിപ്പോര്‍ട്ട് ചെയ്തത് അവര്‍ക്ക് കീഴിലുള്ള അല്‍ മസിറാഹ് ടെലിവിഷന്‍ ചാനലാണ്. എന്നാല്‍ സൗദി അറേബ്യന്‍ സൈന്യം നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്. വിമാനം ആരും വെടിവച്ചിട്ടതല്ല എന്നാണ് സൗദി സൈന്യത്തിന്റെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
സംഭവിച്ചത് യുദ്ധമേഖലയില്‍
ഹൂഥികളുമായി യുദ്ധം നടക്കുന്ന മേഖലയില്‍ യുദ്ധവിമാനം തകര്‍ന്നുവീണുവെന്നാണ് സൗദി അധികൃതര്‍ പറയുന്നത്. സാങ്കേതിക തകരാറാണ് വിമാനം വീഴാന്‍ കാരണമെന്നും സൗദി സഖ്യ സേനാ വക്താവ് തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ രണ്ട്് സൈനികരുണ്ടായിരുന്നുവെന്നും അവര്‍ രക്ഷപ്പെട്ടുവെന്നും സൗദി അറിയിച്ചു.
സൈനികര്‍ സൗദിയിലേക്ക്
വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട സൈനികര്‍ സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിശദീകരണം നല്‍കാന്‍ തുര്‍ക്കി അല്‍ മാലികി തയ്യാറായില്ല. വിമാനം തകര്‍ന്ന സ്ഥലത്ത് സൗദി സൈന്യം എത്തിയെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയെന്നും സൗദി സൈന്യമിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആയുധ ബലം
ഇറാന്റെ പിന്തുണയുള്ള യമനിലെ വിമതരാണ് ഹൂഥികള്‍. ഇറാന്റെ ആയുധ ബലത്തിലാണ് ഇവരുടെ പോരാട്ടമെന്ന ആരോപണം ശക്തമാണ്. 2015 മാര്‍ച്ചില്‍ ഹൂഥികള്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചതോടെയാണ് സൗദി സൈന്യം യമന്‍ ഭരണകൂടത്തിന്റെ സഹായത്തിനായി എത്തിയതും യുദ്ധം ആരംഭിച്ചതും.
90 ശതമാനം പ്രദേശങ്ങളും
ഇപ്പോഴും യമനിലെ 90 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഹൂഥികള്‍ക്കാണ്. വടക്കന്‍ യമനും സന്‍ആയും നിയന്ത്രിക്കുന്നത് ഹൂഥികളാണ്. ഏദന്‍ കേന്ദ്രമായിട്ടാണ് സൗദി പിന്തുണയുള്ള സര്‍ക്കാര്‍ ഭരണം നടത്തുന്നത്. സൗദി സൈന്യത്തിന്റെ വരവിന് ശേഷം യമനില്‍ 8750 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
മിസൈല്‍ ആക്രമണം
സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സഅദയില്‍ സൗദി സൈന്യത്തിന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നജ്‌റാന് മുകളിലൂടെയാണ് കഴിഞ്ഞദിവസം ഹൂഥികളുടെ മിസൈല്‍ വന്നത്. അതിര്‍ത്തി കടന്ന ഉടനെ മിസൈല്‍ സൗദി സൈന്യം തകര്‍ക്കുകയായിരുന്നു.
ഹൃസ്വദൂര ബാലസ്റ്റിക്
സൗദിയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഹൃസ്വദൂര ബാലസ്റ്റിക് മിസൈല്‍ ഹൂഥികള്‍ തൊടുത്തുവിട്ടത്. സോവിയറ്റ് നിര്‍മിത മിസൈലായ ഖാഹിര്‍ 2എം ആണ് നജ്‌റാനിലേക്ക് എത്തിയത്. നജ്‌റാനിലെ സൗദി സൈന്യത്തിന്റെ കേന്ദ്രമായിരുന്നു ഹൂഥികലുടെ ലക്ഷ്യം. 400 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുന്ന മിസൈലാണിത്.
15000 മിസൈല്‍
മിസൈല്‍ ആക്രമണമുണ്ടായതിന് പിന്നാലെ സൗദി സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ഹൂഥികളുടെ ശക്തികേന്ദ്രമായ സഅദയില്‍ വ്യാപകമായി വ്യോമാക്രമണം നടത്തി. 2015ല്‍ സൗദി സൈന്യം ആക്രമണം തുടങ്ങിയത് മുതല്‍ യമനില്‍ 15000 ത്തിലധികം മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയതെന്ന് യുദ്ധനിരീക്ഷകര്‍ പറയുന്നു.
സാമ്പത്തികമായി തളര്‍ത്തി
സൗദിയിലെ യമാമ കൊട്ടാരത്തിന് നേരെയും അടുത്തിടെ ഹൂഥികള്‍ ആക്രമണം നടത്തിയിരുന്നു. സൗദി ഭരണകൂടത്തിലെ പ്രമുഖര്‍ കൊട്ടാരത്തില്‍ യോഗം ചേരാനിരിക്കെയായിരുന്നു ആക്രമണം. എന്നാല്‍ ലക്ഷ്യത്തിലെത്തുംമുമ്പ് സൗദി സൈന്യം മിസൈല്‍ തകര്‍ക്കുകയായിരുന്നു. യമനിലെ യുദ്ധം സൗദിയെ സാമ്പത്തികമായി തളര്‍ത്തിയിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.