എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ സൗദി-റഷ്യ ധാരണ; ആഗോള വിപണിയില്‍ വില കുറഞ്ഞു തുടങ്ങി
Recommended Video
റിയാദ്: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യയും റഷ്യയും ധാരണയിലെത്തിയതോടെ ആഗോള വിപണിയില്‍ എണ്ണയുടെ വില രണ്ട് ശതമാനത്തിലേറെ കുറഞ്ഞു. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹും റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നൊവാകും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. എണ്ണ വില പിടിച്ചുനിര്‍ത്തുന്നതിന് രണ്ടുവര്‍ഷം മുമ്പാണ് സൗദിയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. എണ്ണ ഉല്‍പ്പാദന രാഷ്ട്രങ്ങള്‍ക്കിടയില്‍ 2016 മുതല്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ നിലവില്‍ വന്നു. ഇതോടൊപ്പം വെനിസ്വേലയില്‍ നിന്നുള്ള ഉല്‍പ്പാദനം സാങ്കേതിക കാരണങ്ങളാല്‍ വന്‍തോതില്‍ കുറഞ്ഞതോടെ ആഗോള വിപണിയില്‍ വില കുതിച്ചു ഉയരാന്‍ തുടങ്ങി. ബാരലിന് 25 ഡോളറില്‍ നിന്ന് ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്ക് എത്തിനില്ക്കുകയാണിപ്പോള്.
ഈ വര്‍ഷം പകുതിയോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നാണ് റഷ്യയും സൗദിയും തീരുമാനിച്ചിരിക്കുന്നത്. ജൂണില്‍ ചേരുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. എണ്ണ വിപണിയിലെ പ്രതിസന്ധിയിലാക്കാത്ത രീതിയില്‍ പെട്ടെന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നും ക്രമേണയായി മാത്രമേ ഒരു ദശലക്ഷം ബാരലെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയുള്ളൂ എന്നും ഇരുമന്ത്രിമാരും അറിയിച്ചു.
ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിക്കുന്നതോടെ എണ്ണ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്നത് മുന്‍കൂട്ടി കണ്ടാണ് സൗദിയുടെയും റഷ്യയുടെയും പുതിയ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നത്. വെനിസ്വേലയിലെ പ്രതിസന്ധിക്കൊപ്പം ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് വിലക്ക് വരുന്നതോടെ എണ്ണ ഉപഭോഗ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലാവും. ഇക്കാര്യം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.