സൗദിയില്‍ 25 സൈനിക കമാന്റര്‍മാര്‍ പിടിയില്‍; മുഹമ്മദിന്റെ നീക്കം ഫലം കണ്ടു, വിപണിയില്‍ നേട്ടം
അടുത്തിടെ ആഗോള വിപണിയില്‍ കൂടുതല്‍ എണ്ണ എത്തിയതിനെ തുടര്‍ന്ന് വില ഇടിയാന്‍ തുടങ്ങി. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിരുന്നു.
Recommended Video
റിയാദ്: സൗദി അറേബ്യയില്‍ രാജകുമാരന്‍മാരും വ്യവസായികളും അറസ്റ്റിലായതിന് പിന്നാലെ സൈനിക ഓഫീസര്‍മാരും പിടിയില്‍. സൗദിയിലെ അഴിമതി വിരുദ്ധ നീക്കങ്ങളും അറസ്റ്റും പുതിയ ദിശയില്‍ സഞ്ചരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് ഒരു വിഭാഗം നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നതിനിടെയാണ് സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ അറസ്റ്റ് സംബന്ധിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്താണ് സൈനിക ഓഫീസര്‍മാര്‍ ചെയ്ത കുറ്റമെന്ന് വ്യക്തമല്ല. ആരോപണങ്ങള്‍ പലതും ഉയരുന്നുണ്ടെങ്കിലും നിലവിലെ അറസ്റ്റും മറ്റും സൗദി അറേബ്യയ്ക്ക് സാമ്പത്തികമായ മെച്ചമുണ്ടാക്കുന്നുണ്ടെന്നാണ് പുതിയ വിവരം...
25 സൈനിക ഓഫീസര്‍മാര്‍
25 സൈനിക ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്രയും പേരെ പിടികൂടിയിട്ടുള്ളത്. ഇതിന് പുറമെ നിരവധി വ്യവസായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടത്രെ. നേരത്തെ വന്‍കിട വ്യവസായികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചെറുകിട വ്യവസായികളെയും പിടികൂടിയിരിക്കുന്നത്.
കൂടുതല്‍ അറസ്റ്റിന് വഴി ഒരുങ്ങുന്നു
അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. സൗദി രാജാവ് സല്‍മാന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് സമിതി അധ്യക്ഷന്‍. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കൂടുതല്‍ അറസ്റ്റ്.
ബാങ്ക് അക്കൗണ്ടുകള്‍
അതേസമയം, നേരത്തെ അറസ്റ്റിലായവരുടെ വിചാരണ ഉടന്‍ തുടങ്ങുമെന്ന് സൗദി അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ 500 ലധികം പേരുടെ അറസ്റ്റ് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ അഴിമതി വിരുദ്ധ സമിതി പരിശോധിക്കുന്നുണ്ട്.
സൈനികര്‍ സാക്ഷികള്‍
സൈനിക ഓഫീസര്‍മാരെ പിടികൂടാന്‍ കാരണം റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. അതേസമയം, നേരത്തെ രാജകുമാരന്‍മാരെയും വ്യവസായികളെയും പിടികൂടിയിരുന്നു. നിരവധി ആയുധ ഇടപാട് കേസുകള്‍ അഴിമതി വിരുദ്ധ സമതി അന്വേഷിക്കുന്നുണ്ട്. ഈ കേസിലാണ് പല രാജകുമാരന്‍മാരും അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ സാക്ഷികളായിട്ടാണ് സൈനിക ഓഫീസര്‍മാരെ പിടികൂടിയിരിക്കുന്നതെന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നു.
രണ്ട് അഭിപ്രായങ്ങള്‍
രണ്ട് അഭിപ്രായമാണ് സൗദി അറേബ്യയിലെ അറസ്റ്റ് സംബന്ധിച്ച് ഉയരുന്നത്. ഒന്ന് സര്‍ക്കാരിന്റെ അഭിപ്രായമാണ്. അഴിമതി വിരുദ്ധ നീക്കമാണിത്. എത്ര ഉന്നതരായാലും അഴിമതി നടത്തിയാല്‍ രക്ഷപ്പെടില്ലെന്നാണ് അഴിമതി വിരുദ്ധ സമതിയുടെ നിലപാട്. എന്നാല്‍ അധികാരം ഉറപ്പിക്കാനും വിമര്‍ശകരെ ഇല്ലാതാക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന ശ്രമമാണിതെന്ന് ഒരുവിഭാഗം നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സാമ്പത്തികമായി നേട്ടം
ഈ മാസം അഞ്ചിനാണ് സൗദിയില്‍ കൂട്ട അറസ്റ്റ് തുടങ്ങിയത്. ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍, ദേശീയ ഗാര്‍ഡിന്റെ മേധാവി മയ്തിബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ തുടങ്ങിയ പ്രമുഖരെ ആദ്യ ദിനം തന്നെ പിടികൂടിയിരുന്നു. ഈ അറസ്റ്റ് സൗദിക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖജനാവിലേക്ക് പണം ഒഴുകും
അഴിമതി വിരുദ്ധ സമിതിയുടെ നീക്കം പൊജു ഖജനാവിലേക്ക് അഞ്ച് ലക്ഷം കോടി ഡോളര്‍ എത്തിക്കുമെന്നാണ് സൂചന. മാത്രമല്ല, രാജകുമാരന്‍മാര്‍, വ്യവസായികള്‍ എന്നിവരില്‍ ചിലരെ അഴിമതി നടത്തിയ സംഖ്യ തിരിച്ചടച്ച ശേഷം വിട്ടയക്കുന്നതിനുള്ള ചര്‍ച്ച നടക്കുന്നുവെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. അതിന് പുറമെ എണ്ണ വിപണിയില്‍ വന്‍ തോതില്‍ വില വര്‍ധിക്കുകയും ചെയ്തു.
നിയമത്തിന്റെ നൂലാമാല
ഈ ഘടകങ്ങളെല്ലാം സൗദിയെ സംബന്ധിച്ച സാമ്പത്തികമായ മെച്ചങ്ങളാണ്. കാരണം വന്‍കിടക്കാരുടെ അഴിമതി വഴി പൊതുഖജനാവിന് വന്ന നഷ്ടം പണമായി തിരിച്ചുപിടിക്കുക എന്നത് വലിയ നേട്ടമാണ്. നഷ്ടം വരുത്തിയവര്‍ ആ സംഖ്യ രാജ്യത്തിന് തിരിച്ചുനല്‍കുന്ന രീതി. അങ്ങനെ തിരിച്ചടച്ചാല്‍ മറ്റു നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
എണ്ണ വില കൂടി
പക്ഷേ, ഇക്കാര്യം സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫൈനാന്‍ഷ്യല്‍ ടൈംസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. അതേസമയം, വിപണിയിലുണ്ടായ നേട്ടം പ്രകടമാണ്. എണ്ണ വിപണിയില്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സൗദിക്ക് ആശ്വാസമാണ് എണ്ണ വിപണിയിലെ മുന്നേറ്റം.
എണ്ണവില പിടിക്കാന്‍
സൗദി അറേബ്യയുടെ പ്രധാന വരുമാനം എണ്ണയാണ്. എന്നാല്‍ അടുത്തിടെ ആഗോള വിപണിയില്‍ കൂടുതല്‍ എണ്ണ എത്തിയതിനെ തുടര്‍ന്ന് വില ഇടിയാന്‍ തുടങ്ങി. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അമേരിക്കയുടെയും ഇറാന്റെയും ചില നീക്കങ്ങള്‍ ഇതിന് തിരിച്ചടിയായി.
യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയും
ഈ സാഹചര്യത്തിലാണ് സൗദി അറേബ്യയില്‍ അറസ്റ്റുണ്ടാകുന്നതും വ്യാവസായിക ലോകത്ത് ആശങ്ക പരക്കുന്നതും. തൊട്ടുപിന്നാലെ എണ്ണ വിപണിയില്‍ വന്‍തോതില്‍ വില വര്‍ധിക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണവില. അതേസമയം, രാജ്യത്തെ സാഹചര്യം അല്‍പ്പം പരുങ്ങലിലായത് ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്. ആഭ്യന്തരമായും അതിര്‍ത്തിക്കപ്പുറത്തും പ്രശ്‌നങ്ങളുണ്ടാകുന്നത് ഏത് രാജ്യത്തിനും തിരിച്ചടിയാണ്. വിദേശ നിക്ഷേപകര്‍ പ്രശ്‌നമേഖലയിലേക്ക് വരാന്‍ മടിക്കുമെന്നതാണ് സത്യം.