കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി തിയേറ്ററുകള്‍ പ്രകമ്പനം കൊള്ളും; ആദ്യമെത്തുക രജനികാന്ത് സിനിമ, ഉടക്കിട്ട് നഗ്നതാ പ്രദര്‍ശനം

മിക്ക ഇന്ത്യന്‍ സിനിമകളിലും കഥാപാത്രങ്ങള്‍ ഇടപഴകി അഭിനയിക്കുന്ന രംഗങ്ങളുണ്ടാകാറുണ്ട്. ഐറ്റം ഡാന്‍സും കുറവല്ല.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ രജനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം റിലീസിനൊരുങ്ങുന്നു?

ചെന്നൈ: പ്രവാസി ഇന്ത്യക്കാര്‍ ഏറെയുള്ള രാജ്യമാണ് സൗദി അറേബ്യ. 30 വര്‍ഷത്തിലധികമായി തുടരുന്ന സിനിമാ നിരോധനം സൗദി അറേബ്യ നീക്കിയത് അടുത്തിടെയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയും സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയൊരുങ്ങിക്കഴിഞ്ഞു. തമിഴ് സിനിയാകും തെന്നിന്ത്യയില്‍ നിന്ന് ആദ്യം സൗദി തിയേറ്ററുകളില്‍ എത്തുക എന്നാണ് വിവരം. അതും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 2.0. എങ്കിലും ചില ആശങ്കകള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്.

1980കളിലാണ് സൗദിയില്‍ മതപണ്ഡിതന്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് സിനിമാ പ്രദര്‍ശനം നിരോധിച്ചത്. എന്നാല്‍ നിരവധി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച നിലവിലെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ തീരുമാനം റദ്ദാക്കുകയായിരുന്നു. സൗദിയില്‍ സിനിമാ ശാലകള്‍ തുറക്കുന്നത് തമിഴ്‌സിനിമാ വ്യവസായത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍...

വന്‍ സ്വീകാര്യത

വന്‍ സ്വീകാര്യത

ഇന്ത്യന്‍ സിനിമകള്‍ക്ക് അറബ് ലോകത്ത് എപ്പോഴും വന്‍ സ്വീകാര്യതയാണ്. ഈജിപ്തില്‍ ഒരുകാലത്ത് രാജ് കപൂറിന്റെ സിനിമകള്‍ക്കായിരുന്നു കൂടുതല്‍ പ്രിയം. ഇന്നത് ഷാരൂഖ് ഖാനായിട്ടുണ്ടെങ്കിലും മറ്റു ഇന്ത്യന്‍ ഭാഷകളിലെ സിനിമ കാണാനും ആളുകള്‍ കുറവല്ല.

തെന്നിന്ത്യക്ക് അനുകൂലം

തെന്നിന്ത്യക്ക് അനുകൂലം

ഗള്‍ഫില്‍ സ്ഥിതിഗതികള്‍ കുറച്ചുകൂടി തെന്നിന്ത്യക്ക് അനുകൂലമാണ്. കാരണം ഗള്‍ഫ് രാജ്യങ്ങള്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ കൂടുതലും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. പ്രത്യേകിച്ചും തമിഴരും മലയളികളും. അതുകൊണ്ടുതന്നെ മലയാളം, തമിഴ് സിനിമകള്‍ക്ക് പ്രിയം കൂടുമെന്നാണ് വിലയിരുത്തുന്നത്.

25 ശതമാനം അധിക ലാഭം

25 ശതമാനം അധിക ലാഭം

സൗദിയില്‍ പ്രദര്‍ശനം തുടങ്ങുന്നതോടെ 25 ശതമാനം അധിക ലാഭമുണ്ടാക്കാമെന്നാണ് തമിഴ്‌സിനിമാ വ്യവസായത്തിന്റെ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ സിനിമ റിലീസ് ചെയ്യുന്നതിന് ഒരുദിവസം മുമ്പ് അറബ് രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യും. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള പ്രതികരണം മികച്ചതായാല്‍ അത് ഗുണം ചെയ്യുമെന്നും സിനിമാലോകം കരുതുന്നു.

 2000 സിനിമാ തിയേറ്ററുകള്‍

2000 സിനിമാ തിയേറ്ററുകള്‍

സൗദിയില്‍ തിയേറ്റര്‍ നിര്‍മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് കൊടുത്തുകഴിഞ്ഞു. കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത മാര്‍ച്ചോടെ സിനിമാ പ്രദര്‍ശനം തുടങ്ങുമെന്നാണ് കരുതുന്നത്. 2030 ആകുമ്പോഴേക്കും സൗദിയില്‍ 2000 സിനിമാ തിയേറ്ററുകളുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

വ്യത്യസ്ത ഭാഷകളില്‍

വ്യത്യസ്ത ഭാഷകളില്‍

തമിഴര്‍ കൂടുതലുള്ള വിദേശരാജ്യങ്ങളാണ് സിംഗപ്പൂരും മലേഷ്യയും. ഇവിടെ റിലീസ് ചെയ്യുന്ന തമിഴ്‌സിനിമകള്‍ മികച്ച ലാഭം കൊയ്യുന്നുണ്ട്. ഗള്‍ഫിലും പ്രത്യേകിച്ച് സൗദിയിലും സമാനമായ ലാഭമുണ്ടാക്കാന്‍ തന്നെയാണ് വിതരണക്കാരുടെ ലക്ഷ്യം. ഓരോ റിലീസും തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ സൗദിയില്‍ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ലിക പ്രൊഡക്ഷന്‍സിന്റെ രാജു മഹാലിങ്കം പറഞ്ഞു.

 രജനികാന്ത് ചിത്രം

രജനികാന്ത് ചിത്രം

രജനികാന്തിന്റെ അടുത്ത ചിത്രം 2.0 ആണ് തെന്നിന്ത്യന്‍ സിനിമകളില്‍ ആദ്യം സൗദിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തെലുങ്ക് ഭാഷകളില്‍കൂടി ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ സിനിമകള്‍ക്ക് സൗദിയില്‍ സെന്‍സര്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്ന് നിര്‍മാതാവ് ക്രിസ്റ്റി സിലുവപ്പന്‍ പ്രതികരിച്ചു.

നഗ്നത പ്രശ്‌നമാകുമോ

നഗ്നത പ്രശ്‌നമാകുമോ

മിക്ക ഇന്ത്യന്‍ സിനിമകളിലും കഥാപാത്രങ്ങള്‍ ഇടപഴകി അഭിനയിക്കുന്ന രംഗങ്ങളുണ്ടാകാറുണ്ട്. ഐറ്റം ഡാന്‍സും കുറവല്ല. ഇത്തരം സിനിമകള്‍ സൗദിയില്‍ റിലീസ് ചെയ്യുന്നതിന് തടസമുണ്ടാകുമോ എന്ന് വ്യക്തമല്ല. ഈ ആശങ്ക സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കുമുണ്ട്. അത്തരം വിലക്കുകളുണ്ടെങ്കില്‍ ഇന്ത്യന്‍ സിനിമകളുടെ റിലീസ് അനിശ്ചതത്വത്തിലാകും.

 എഎംസി എന്റര്‍ടൈമെന്റ്

എഎംസി എന്റര്‍ടൈമെന്റ്

അമേരിക്കയിലെ ഏറ്റവും വലിയ സിനിമാശാല ശൃംഖലയുള്ള കമ്പനിയാണ് എഎംസി എന്റര്‍ടൈമെന്റ്. ഇവരാണ് സൗദിയിലേക്ക് തിയേറ്റര്‍ നിര്‍മാണത്തിനും സിനിമാ പ്രദര്‍ശനത്തിനുമായി എത്തുന്നത്. സിനിമാ നിരോധനം നീക്കിയതിന് തൊട്ടുപിന്നാലെയാണ് സൗദിയിലേക്ക് കമ്പനിയുടെ വരവ്. സൗദിയിലെ മിക്ക സ്ഥലങ്ങളിലും ഇവര്‍ സിനിമാ ശാലകള്‍ നിര്‍മിക്കും.

 നിര്‍മാണം മാത്രമല്ല

നിര്‍മാണം മാത്രമല്ല

അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ ശൃംഖലയുള്ള കമ്പനിയാണ് എഎംസി എന്റര്‍ടൈമെന്റ്. സിനിമാ ശാലകള്‍ നിര്‍മിക്കാനും നടത്തിപ്പിനുമുള്ള കരാറാണ് ഈ കമ്പനിയുമായി ഉണ്ടാക്കിയരിക്കുന്നത്. എഎംസി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കന്‍സാസ് കേന്ദ്രം

കന്‍സാസ് കേന്ദ്രം

നിലവില്‍ സൗദിയിലുള്ളവര്‍ സിനിമ കാണാന്‍ അയല്‍ രാജ്യങ്ങളായ ബഹ്റൈനിലും യുഎഇയിലുമാണ് പോകുന്നത്. പുതിയ തീരുമാനങ്ങള്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്ന് എഎംസി സിഇഒ ആഡം അരോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയിലെ കന്‍സാസ് കേന്ദ്രമായുള്ള സിനിമാ തിയേറ്റര്‍ കമ്പനിയാണ് എഎംസി എന്റര്‍ടൈമെന്റ്.

11000 സിനിമാ ശാലകള്‍

11000 സിനിമാ ശാലകള്‍

അമേരിക്കയിലും യൂറോപ്പിലും മാത്രം ഇവര്‍ക്ക് 11000 സിനിമാ ശാലകളുണ്ട്. എല്ലാം അത്യാധുനിക സൗകര്യങ്ങളോട് കൂടിയത്. സമാനമായ സൗകര്യങ്ങളുള്ള ശാലകള്‍ തന്നെയായിരിക്കും സൗദിയിലും ഒരുക്കുക. ഇതുസംബന്ധിച്ച കരാറില്‍ സിനിമാ ശാലകളുടെ നടത്തിപ്പ് അവകാശവും എഎംസിക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വോക്സ് സിനിമാസിന് തിരിച്ചടി

വോക്സ് സിനിമാസിന് തിരിച്ചടി

പശ്ചിമേഷ്യയില്‍ സിനിമാ തിയേറ്റര്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് ദുബായ് കേന്ദ്രമായുള്ള വോക്സ് സിനിമാസ് ആണ്. ഗള്‍ഫിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലുമായി ഇവര്‍ക്ക് 300 ലധികം തിയേറ്ററുകളുണ്ട്. എഎംസിയുടെ വരവ് വോക്സിന് കനത്ത തിരിച്ചടിയാകും. ഇരു കമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ വാശിയേറിയ മല്‍സരം നടക്കുമെന്നാണ് വിലയിരുത്തുന്നത്.

വഴിമാറി സഞ്ചരിക്കുന്നു

വഴിമാറി സഞ്ചരിക്കുന്നു

സൗദി അറേബ്യ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നു വഴിമാറി സഞ്ചരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ സിനിമകള്‍ക്കുള്ള വിലക്കും എടുത്തുകളഞ്ഞത് തിങ്കളാഴ്ചയാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് ഒഴിവാക്കിയത്.

 വാണിജ്യ സിനിമകള്‍ മാര്‍ച്ചില്‍

വാണിജ്യ സിനിമകള്‍ മാര്‍ച്ചില്‍

വാണിജ്യ സിനിമകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിന് എത്തും. 35 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സിനിമ സൗദിയില്‍ പ്രദര്‍ശനത്തിന് വരുന്നത്. മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മാര്‍ച്ച് മുതല്‍ വാണിജ്യ സിനിമകള്‍ സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിപ്പ്.

മതവിരുദ്ധമാണോ

മതവിരുദ്ധമാണോ

സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്‍മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.

2000 കോടി ഡോളര്‍

2000 കോടി ഡോളര്‍

സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വിനോദസഞ്ചാരികളേ ഇതിലേ

വിനോദസഞ്ചാരികളേ ഇതിലേ

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത് 267 കോടി ഡോളറാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നാണ് ഇത്രയും തുക ചെലവിടുന്നത്. വിദേശികളെയും അതുവഴി വിദേശപണവും രാജ്യത്തേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദിയില്‍ സ്ത്രീ-പുരുഷന്‍മാര്‍ ഇടകലരുന്ന പരിപാടികള്‍ക്ക് നിരോധനമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചില ഇളവുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളും പിന്നീട് നടന്നു.

English summary
Saudi's Plan to Open Cinemas May Push Tamil Cinema's Fortunes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X