പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ സൗദികള്‍ മാത്രം
ജിദ്ദ: സൗദിയിലെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം തുടങ്ങി. വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന എല്ലാ സ്ഥാപനങ്ങളും മാര്‍ച്ച് 18നു മുമ്പ് സൗദിവല്‍ക്കരണം നടപ്പിലാക്കണമെന്ന് പൊതുഗതാഗത അതോറിറ്റി, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം എന്നിവ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മേഖലയിലെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ് തുടങ്ങിയ ജോലികള്‍ ഇനി മുതല്‍ സൗദികള്‍ക്ക് മാത്രമാവും. ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെയാണ് ഇത് ബാധിക്കുക.
വ്യാജവാര്‍ത്തകള്‍ക്കെതിരേ ഖത്തര്‍ അമേരിക്കന്‍ കോടതിയില്‍
എന്നാല്‍ സ്വദേശിവല്‍ക്കരണം ലാഭകരമല്ലാത്തതിനാല്‍ പല റെന്റ് എ കാര്‍ കടകളും ഇതിനകം അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുണ്ട്. വലിയ ശമ്പളം നല്‍കി സൗദികളെ ജോലിക്ക് വയ്ക്കാന്‍ സാധിക്കില്ലെന്നതാണ് അടച്ചുപൂട്ടാന്‍ കാരണം. സൗദി ജീവനക്കാര്‍ക്ക് 4,500 മുതല്‍ 5,500 വരെ സൗദി റിയാല്‍ ശമ്പളം നല്‍കണമെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല, ആഴ്ചയില്‍ ഒന്നര ദിവസം അവധിയും കൊല്ലത്തില്‍ ഒരു മാസം ശമ്പളത്തോടെ അവധിയും നല്‍കണം. നിലവിലെ വരുമാനം വച്ച് ഈ ശമ്പളവും അവധിയും നല്‍കാന്‍ കഴിയില്ലെന്നതാണ് പല സ്ഥാപനങ്ങളുടെയും വാദം.
വാഹനങ്ങള്‍ക്ക് ബാങ്കുകളില്‍ അടക്കേണ്ട ഇന്‍സ്റ്റാള്‍മെന്റ്, സര്‍വീസ് ചാര്‍ജ്, എണ്ണച്ചെലവ്, ദിവസവും കാര്‍ കഴുകുന്നതിനുള്ള ചെലവ്, അപകടങ്ങളെ തുടര്‍ന്നുണ്ടാവുന്ന ചെലവുകള്‍ തുടങ്ങിയവ കഴിച്ച് സൗദി ജീവനക്കാര്‍ക്ക് വലിയ തുക നല്‍കിയാല്‍ കമ്പനികള്‍ നഷ്ടത്തിലാകുമെന്ന് ഈ മേഖലയിലെ നിക്ഷേപകനായ അബ്ദുറഹ്മാന്‍ അല്‍ ഗാമിദി പറഞ്ഞു.
അതേസമയം റെന്റ് എ കാര്‍ കടകളിലെ ജോലി സൗദികള്‍ക്ക് ആകര്‍ഷകമാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇത്തരം കടകള്‍ പൊതുവെ രണ്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആഴ്ചയിലെ പൊതുഅവധി ദിനങ്ങളിലാണ് റെന്റ് എ കാറിന് ഏറ്റവും വലിയ ആവശ്യക്കാരുണ്ടാവുക.
ഈ സമയത്ത് ജോലി ചെയ്യാന്‍ സൗദികള്‍ തയ്യാറായെന്നു വരില്ല. എന്നാല്‍, സൗദിവല്‍ക്കരണം ഫലപ്രദമാക്കുന്നതിനായി നിരവധി നടപടികള്‍ തൊഴില്‍ മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. തൊഴിലന്വേഷകരെ വിവിധ തൊഴിലുകള്‍ക്കു പ്രാപ്തരാക്കുന്നതിനുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് മേഖലയിലെ പരിശീലനം, സംരംഭകര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയവ ഇവയില്‍ ചിലതാണ്.
പുടിൻ തുടർച്ചയായ രണ്ടാം തവണയും റഷ്യൻ പ്രസിഡണ്ട്.. എതിരാളികളെ നിഷ്പ്രഭരാക്കി വൻ വിജയം