രാഖൈനിൽ പൂട്ടിയ സ്കൂളുകൾ തുറന്നു, ജനങ്ങളുടെ പലായനം തുടരുന്നു, മേഖല ശാന്തമെന്ന് അധികൃതർ
ഇപ്പോഴും സൈനികനടപടിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ഇവിടെ നിന്ന് പലായനം ചെയ്യുകയണ്.
യാംഗോൺ: മ്യാൻമാറിൽ റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുളള വംശീയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റാഖൈനിലെ അടച്ചിട്ട സ്കൂളുകൾ തുറന്നു. എന്നാൽ സ്ഥിതിഗതികൾ സാധാരണനിലയിലേയ്ക്ക് മടങ്ങിയിട്ടില്ലെന്നും റിപ്പോർട്ട്.
ഇപ്പോഴും സൈനികനടപടിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ഇവിടെ നിന്ന് പലായനം ചെയ്യുകയാണ്. അതിനിടെയാണ് രാഖൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചത്. മ്യാൻമാറിലെ ഗ്ലോബൽ ന്യൂ ലൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സ്കൂളുകൾ സുരക്ഷിതം
മ്യാൻമാറിലെ സൈനിക നടപടിയെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ തുറന്നു. അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട മങ്ദോ, ബുത്തിദോങ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളാണ് തുറന്നത്. ഈ ഗ്രമങ്ങളിലെ സ്കൂളുകൾ സുരക്ഷിതമാണെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
മുഴുവൻ സ്കൂളും തുറന്നിട്ടില്ല
എന്നാൽ കലാപത്തെ തുടർന്ന് അടച്ചിട്ട മ്യാൻമാറിലെ മുഴുവൻ സ്കൂളുകളും തുറന്നിട്ടില്ല. ബംഗാളി ഗ്രാമങ്ങളിലെ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ച് കൂടുതൽ ആലോചിക്കണമെന്നും രാഖൈനിലെ വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
മാധ്യമങ്ങൾക്ക് പ്രവേശനമില്ല
ഇപ്പോഴും മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. വടക്കൻ രാഖൈൻ ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടേയ്ക്ക് മാധ്യമങ്ങൾക്കും സഹായ സംഘങ്ങൾക്കും പ്രവേശനമില്ല
ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പ്
മ്യാൻമാറിൽ നിന്ന് ദിനംപ്രതി നിരവധി അഭയാർഥികളാണ് ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിലേയ്ക്ക് പലായനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്.
മ്യാൻമാർ ബംഗ്ലാദേശ് അതിർത്തി
ബംഗ്ലാദേശിലെ ക്യാമ്പുകൾ നിറഞ്ഞ സാഹചര്യത്തിൽ 15000ത്തോളം പേരെ മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന മലയോര ജില്ലയിലെ ക്യാമ്പുകളിൽ പുനരധിവസിപ്പിക്കാൻ ബംഗ്ലാദേശ് സർക്കാർ ഒരുങ്ങുന്നു
സംഘർഷ മേഖല
നേരത്തെ തദ്ദേശീയരായ മുസ്ലീകളും ന്യൂനപക്ഷ ഗോത്ര വിഭാഗവുമായ ബുദ്ധിസ്റ്റുകളും തമ്മിൽ സംഘർഷം നില നിന്നിരുന്ന മേഖലയായിരുന്നു ഇത്. എന്നാൽ 1997 ൽ വിമത ബുദ്ധിസ്റ്റുകൾ ബംഗ്ലാദേശ് സർക്കാരുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതോടെ ഇവിടത്തെ പ്രശ്നം അവസാനിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴും ചെറിയ തോതിലുള്ള സംഘർഷം ഇവിടെ നടക്കുന്നുണ്ട്.
സംഘർഷത്തിന് സാധ്യത
ഇവിടെ സംഘർഷ മേഖലയായിരുന്നതിനാൽ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ സാന്നിധ്യം മറ്റൊരു പ്രശ്നത്തിന് തുടക്കമിടുമോയെന്ന കാര്യത്തിൽ ബംഗ്ലാദേശ് സർക്കാരിന് ആശങ്കയുണ്ട്. അതിനാൽ തന്നെ ജില്ലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.