റഷ്യയിലേയും ചൈനയിലേയും കൊവിഡ് വാക്സിന് നിരവധി പോരായ്മകൾ എന്ന് ശാസ്ത്രജ്ഞർ; കടുത്ത ആശങ്ക
ചിക്കാഗോ; കൊവിഡിനെതിരെ റഷ്യയും ചൈനയും വികസിപ്പിച്ച വാക്സിനുകൾക്ക് നിരവധി ന്യൂനതകൾ ഉണ്ടെന്ന് കണ്ടെത്തൽ. സാധാരണ ജലദോഷ വൈറസിനെ അടിസ്ഥാനമാക്കിയുള്ളവയാണ് ഇവ, അവയുടെ ഫലപ്രാപ്തി പരിമിതമായിരിക്കും എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ചൈനയിലെ സൈനിക ഉപയോഗത്തിനായി അംഗീകരിച്ച കാൻസിനോ ബയോളജിക്സിന്റെ വാക്സിൻ, അഡെനോവൈറസ് ടൈപ്പ് 5ന്റെ പരിഷ്കരിച്ച രൂപമാണ്. വലിയ തോതിലുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് നിരവധി രാജ്യങ്ങളിൽ അടിയന്തര അനുമതി നേടുന്നതിനായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
Recommended Video
പരിമിതമായ പരിശോധനകൾക്കിടയിലും ഈ മാസം ആദ്യം റഷ്യയിൽ അംഗീകരിച്ച മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ അഡിനോവൈറസ് ആസ്പദമാക്കി നിർമ്മിച്ച നിർജീവ പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ളതാണ്. പതിറ്റാണ്ടുകളായി പലതരം അണുബാധകൾക്കെതിരെ ഗവേഷകർ Ad5- അധിഷ്ഠിത വാക്സിനുകൾ പരീക്ഷിച്ചുവെങ്കിലും ഒന്നും വ്യാപകമായി ഉപയോഗിച്ചിരുന്നില്ല.
ജലദോഷത്തിനുളള ആന്റിബോഡികൾ എല്ലാവരുടേയും ശരീരത്തിൽ വികസിപ്പിച്ചിട്ടുണ്ടെന്നിരിക്കെ കൊവിഡിനെതിരെ പൊരുതാൻ അതേ വൈറസുകളെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന വാക്സിനുകൾ ഫലപ്രദമാകില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എഡി5 അധിഷ്ഠിത വാക്സിൻ എച്ച് ഐ വി പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ചില ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു.
ആഗസ്റ്റ് ആദ്യമാസമാണ് വാക്സിൻ പരീക്ഷിച്ചെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തിയത്. ആദ്യ പരീക്ഷണം പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പെൺമക്കളിൽ ഒരാളിലാണ് നടത്തിയതെന്നും ഉടൻ തന്നെ വ്യാവസായിക അടിസ്ഥാനത്തിൽ വാക്സിൻ നിർമ്മാണം തുടങ്ങുമെന്നും റഷ്യ അറിയിച്ചിരുന്നു.അതേസമയം റഷ്യക്കും മുൻപ് ജുലൈ 22 ന് വാകിസിനേഷൻ തുടങ്ങിയെന്നാണ് ചൈനയുടെ അവകാശവാദം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിനെടുത്തതെന്നും ചൈനീസ് ആരോഗ്യ വിഭാഗം അവകാശപ്പെട്ടിരുന്നു.