ഗ്രേറ്റ് ബ്രിട്ടന്‍ പിരിയില്ല, സ്‌കോട്ട്‌ലാന്റ് യുകെയില്‍ തന്നെ
എഡിന്‍ബര്‍ഗ്: സ്വതന്ത്ര രാഷ്ട്രമാകാനുള്ള സ്‌കോട്ട്‌ലാന്റിൻറെ ആഗ്രഹം സഫലമായില്ല. ഹിതപരിശോധനയില്‍ 55 ശതമാനം പേരും ഐക്യ ബ്രിട്ടനെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്‌കോട്ട്‌ലാന്റ് സ്വതന്ത്രമാകണം എന്ന ആവശ്യവുമായി മുന്നോട്ട് വന്ന സ്വാതന്ത്യ വാദികളുടെ നേതാവ് അലക്‌സ് സാല്‍മണ്ട് തോല്‍വി അംഗീകരിച്ചു. എല്ലാവരും ജനഹിതം മാനിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
32 കൗണ്‍സിലുകളിലായിട്ടാണ് ഹിത പരിശോധന നടന്നത്. ഭൂരിപക്ഷം പ്രദേശങ്ങളിലും 'നോ' വാദികള്‍ക്കായിരുന്നു മുന്‍തൂക്കം. ഇതോടെ 307 വര്‍ഷത്തെ ഐക്യ ബ്രിട്ടന് അന്ത്യമാകുമെന്ന ഭയം അവസാനിച്ചിരിക്കുന്നു.
സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ടും, സ്വാതന്ത്യ ദാഹികളുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സകോട്ടിഷ് നാഷണല്‍ പാര്‍ട്ടി ഉപനേതാവ് നിക്കോള സ്റ്റര്‍ഗണും തോല്‍വി ഏറ്റ് പറഞ്ഞിരിക്കുന്നു. ജനഹിതത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്തോഷം പ്രകടിപ്പിച്ചു.
ഡണ്ഡീ ആണ് ഹിത പരിശോധന ഫലങ്ങള്‍ പുറത്ത വന്ന് തുടങ്ങിയപ്പോള്‍ സ്വാതന്ത്ര്യാാനുകൂലികള്‍ക്ക് ഭൂരിപക്ഷം ലഭിച്ച ആദ്യ കൗണ്‍സില്‍ . സ്‌കോട്ട്‌ലാന്റിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ഗ്ലാസ്‌ഗോ പക്ഷേ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. നോര്‍ത്ത് ലനാര്‍ക്ക്‌ഷെയര്‍ ആണ് സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്ത മറ്റൊരു പ്രധാന നഗരം.
ഹിതപരിശോധനയില്‍ സ്വതന്ത്ര രാഷ്ട്രം എന്ന വാദം തള്ളിപ്പോയപ്പോള്‍ ബ്രിട്ടനൊപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള പല ലോക രാഷ്ട്രങ്ങളും ആശ്വാസം കൊള്ളുകയാണ്. സ്‌കോട്ട്‌ലാന്റ് സ്വതന്ത്രമായിരുന്നെങ്കില്‍ അതിനെ പിന്‍പറ്റി കശ്മീര്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളും സ്വാതന്ത്ര്യത്തിന് വേണ്ടി ഹിതപരിശോധനക്ക് ആവശ്യമുയര്‍ത്തിയേനെ.
എന്താണ് യുണൈറ്റഡ് കിങ്ഡം
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വെയില്‍സ്, നോര്‍ത്ത് അയര്‍ലണ്ട് എന്നിവ ചേര്‍ന്നതാണ് യുണൈറ്റഡ് കിങ്ഡം. ഇത് തന്നെയാണ് ഗ്രേറ്റ് ബ്രിട്ടന്‍. ഒരു രാജ്യ സംവിധാനത്തിന് കീഴിലാണെങ്കിലും പല മേഖലകളിലും ഇവര്‍ക്ക് സ്വയം ഭരണ സംവിധാനം ഉണ്ട്. 1707 ലാണ് സ്‌കോട്ട്‌ലാന്റ് ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാകുന്നത്.