സ്‌കോട്ട്‌ലാന്റ് വിധി നിശ്ചയിക്കുന്നു
എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്റ് ഇനി ബ്രിട്ടനൊപ്പം നില്‍ക്കണോ, അതോ സ്വതന്ത്ര രാജ്യമാകണോ... അക്കാര്യത്തില്‍ സ്‌കോട്ടിഷ് ജനത സെപ്റ്റംബര്‍ 18 ന് വിധിയെഴുതുകയാണ്.
307 വര്‍ഷത്തെ പഴക്കമുള്ള ഐക്യരാഷ്ട്രത്തിന് സ്‌കോട്ടിഷ് ജനത അന്ത്യം വരുത്തുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു പുതിയ രാഷ്ട്രം കൂടി ലോകത്ത് പിറക്കും.
ഇതുവരെയുള്ള അഭിപ്രായ സര്‍വ്വേകളിലൊന്നും തന്നെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എന്നാല്‍ സ്‌കോട്ട്‌ലാന്റ് ബ്രിട്ടന്റെ ഭാഗമായി നില്‍ക്കണം എന്നാഗ്രഹിക്കുന്നവവര്‍ക്ക് നേരിയ ഭൂരിപക്ഷമുണ്ട്. പക്ഷേ ഇതുവരെ നിഷ്പക്ഷമായി നില്‍ക്കുന്നവരുടെ തീരുമാനമായിരിക്കും നിര്‍ണായകമാവുക.
53 ലക്ഷം പേരാണ് ഹിതപരിശോധനയില്‍ പങ്കെടുക്കുന്നത്. സ്വതന്ത്ര രാജ്യത്തിനായി വാദിക്കുന്ന നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് അലക്‌സ് സാല്‍മണ്ട് വോട്ടെടുപ്പിന് തൊട്ട് തലേന്ന് നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്‌കോട്ടിഷ് സ്വതന്ത്ര രാജ്യത്തെ എതിര്‍ക്കുന്ന ആളാണ്. മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഡേവിഡ് കാമറൂണിന്റെ ഇരിപ്പ്.
സ്‌കോട്ട്‌ലന്റ് വിട്ടുപോയാല്‍ അത് ബ്രിട്ടന്റെ സാമ്പത്തിനക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഹിതപരിശോധനയിലൂടെ സ്‌കോട്ട്‌ലാന്റ് സ്വതന്ത്രമായാല്‍ അത് ഇന്ത്യക്കും ഭീഷണിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ ഹിതപരിശോധന വേണമെന്ന ആവശ്യം ഇതിന്റെ അടിസ്ഥാനത്തില്‍ ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.