ഇറാന് ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റം; യുഎസ്- ഇസ്രായേല്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും രണ്ട് തട്ടില്‍
ജെറൂസലേം: ഇറാനുമായി അമേരിക്ക ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളും പ്രതിരോധ-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും രണ്ടു തട്ടില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എത്രയും വേഗം കരാറില്‍ നിന്ന് പിന്‍വാങ്ങി ഇറാനെതിരേ ഉപരോധം പുനരാരംഭിക്കണമെന്ന് വാശി പിടിക്കുമ്പോള്‍, മുതിര്‍ന്ന പ്രതിരോധ-രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അത് അബദ്ധമാവുമെന്ന നിലപാടിലാണ്.
ഒക്ടോബറില്‍ ഇറാനെതിരേ നിലപാടെടുക്കാന്‍ ട്രംപ്
2015ല്‍ ബറാക് ഒബാമ പ്രസിഡന്റായിരിക്കെ അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച ആണവകരാറിനെ ഏറ്റവും മോശം കരാറെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അവസരം കിട്ടിയാല്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓരോ മൂന്നുമാസം കൂടുമ്പോഴും കരാര്‍ വ്യവസ്ഥകള്‍ ഇറാന് പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് യു.എസ് കോണ്‍ഗ്രസ് മുമ്പാകെ പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. ഇതുപ്രകാരം ഇനി ഒക്ടോബറിലാണ് ട്രംപ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഇത്തവണ ഇറാനെതിരായ റിപ്പോര്‍ട്ട് നല്‍കാനാണ് ട്രംപിന്റെ നീക്കം. അതോടെ കരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കോഗ്രസിന് കൈക്കൊള്ളാനാവും.
നെതന്യാഹു പറയുന്നതും അതുതന്നെ
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിഗ്ദര്‍ ലീബര്‍മാനും ഇതുതന്നെയാണ് പറയുന്നത്. എത്ര നേരത്തേ കരാറില്‍ നിന്ന് പിന്മാറുന്നോ അത്രയും നല്ലതെന്നാണ് ഇരുവരുടെയും അഭിപ്രായം. ഇരുവരും ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. കരാറില്‍ നിന്നുള്ള പിന്മാറ്റം ഇസ്രായേല്‍ താല്പര്യത്തിനനുകൂലമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇറാന്‍കാര്‍ സൂത്രശാലികളാണെന്നും കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കാതെ ആണവായുധം വികസിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ നടത്തുകയാണെന്നും ലീബര്‍മാന്‍ പറഞ്ഞു. ആണവശക്തിയാവുന്നതില് നിന്ന് ഇറാനെ കരാര്‍ ഒരു ദിവസം പോലും വൈകിപ്പിക്കില്ലെന്നായിരുന്നു അദ്ദേഹത്തെ ഏറ്റവും പുതിയ പ്രസ്താവന.
മുതര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്
അതേസമയം ഇരുരാജ്യങ്ങളിലെയും സൈനിക-പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദും കരാര്‍ തുടരണമെന്ന നിലപാടുകാരാണ്. കരാര്‍ നിലവില്‍ വന്ന് രണ്ട് വര്‍ഷവും രണ്ട് മാസവും കഴിഞ്ഞെങ്കിലും ഇറാന് ഏതെങ്കിലുമൊരു കരാര്‍ വ്യവസ്ഥ ലംഘിച്ചുവെന്നതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. ഇത്തരമൊരു സാഹചര്യത്തില്‍ കരാറില്‍ നിന്ന് പിന്മാറിയാല് കരാറില്‍ ഒപ്പുവച്ച ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ അതിനെ അംഗീകരിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല, അവരുടെ അഭിപ്രായം മാനിക്കാതെ അമേരിക്ക ഇറാനെതിരേ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ രാജ്യങ്ങള്‍ അത് മുഖവിലക്കെടുത്തുകൊള്ളണമെന്നുമില്ല. ഇക്കാര്യത്തില്‍ അമേരിക്ക ഒറ്റപ്പെടാനും ഇറാന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ പിന്തുണക്കാരെ കിട്ടാനുമാണ് ഇത് വഴിവെക്കുകയെന്നും പ്രതിരോധ-രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
യുഎന്‍ സമ്മേളന വേളയില്‍ ചര്‍ച്ച ചെയ്യും
തിങ്കളാഴ്ച നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി വേളയില്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്ന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റും ഇസ്രായേല്‍ പ്രധാനമന്ത്രിയും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാക്കാന്‍ യു.എസ് ഭരണകൂടത്തിലെ പ്രധാനികളെയെല്ലാം നേരില്‍ക്കണ്ട് അമേരിക്കയിലെ ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ ഡെര്‍മര്‍ സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക്മാസ്റ്റര്‍, വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണ് തുടങ്ങിയവര്‍ കരാര്‍ പൊളിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് എതിരായ അഭിപ്രാങ്ങളാണ് പ്രകടിപ്പിച്ചത്.
കരാറില്‍ മാറ്റങ്ങള്‍ വരുത്താനും ആലോചന
അതേസമയം, കരാറില്‍ നിന്ന് പിന്മാറുന്നതിനെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു ബദല്‍ മാര്‍ഗം, കരാര്‍ നിലനിര്‍ത്തിക്കൊണ്ട് തങ്ങള്‍ക്കനുകൂലമായ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ പരിശ്രമിക്കുകയെന്നതാണ്. പക്ഷെ ഇക്കാര്യത്തില്‍ റഷ്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവയെ പറഞ്ഞ് ബോധ്യപ്പെടുത്തുക പ്രയാസമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കരാര്‍ വ്യവസ്ഥകള്‍ പുതുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്ന പക്ഷം എന്തുചെയ്യുമെന്ന കാര്യത്തില്‍ അമേരിക്കക്കോ ഇസ്രായേലിനോ പ്രത്യേകിച്ച് ധാരണയൊന്നുമില്ല താനും.
യു.എന്‍ ആണവോര്‍ജ ഏജന്‍സിയാവട്ടെ കരാറിന്റെ വിഷയത്തില്‍ അമേരിക്കന്‍ താല്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയും ഇരുവര്‍ക്കുമില്ല. ആണവകരാറിലെ എല്ലാ നിബന്ധനകളും ഇറാന് അക്ഷരം പ്രതി പാലിക്കുന്നുണ്ടെന്നും അക്കാര്യം യു.എന്‍ ആണവോര്‍ജ ഏജന്‍സി ശരിയായ രീതിയില്‍ പരിശോധിച്ച് ഇറപ്പുവരുത്തുന്നുണ്ടെും ഏജന്‍സി തലവന്‍ യുകിയ അമാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാനാവട്ടെ കരാര്‍ പൊളിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന നിലപാടിലാണ്.