5 മാസം, 537 മരണം; മലേഷ്യന്‍ എയര്‍ലൈന്‍സിന് ഇത് രണ്ടാം ദുരന്തം
കോലാലംപൂര്‍: ഒരു വിമാനക്കമ്പനി, ഒരു വര്‍ഷം, രണ്ട് വന്‍ ദുരന്തങ്ങള്‍... അതാണ് ഇപ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന് സംഭവിച്ചിരിക്കുന്നത്. അഞ്ച് മാസത്തിനിടെ രണ്ട് വിമാനങ്ങളാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന് സംഭവിച്ചത്. നഷ്ടപ്പെട്ടത് 537 ജീവനുകള്‍.
2014 മാര്‍ച്ച് എട്ടിനാണ് ലോകത്തെ ഞെട്ടിച്ച ആദ്യ ദുരന്തം സംഭവിച്ചത്. ജീവനക്കാരും യാത്രക്കാരുമായി 239 പേരുമായി കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് തിരിച്ച വിമാനം അപ്രത്യക്ഷമായി. വിമാനം എങ്ങോട്ട് പോയെന്നോ, യാത്രക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്നോ ഇപ്പോഴും ആര്‍ക്കും അറിയില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മാത്രം മിച്ചം.
വിമാനം വെടിവച്ചിട്ടതാകാമെന്നും, തീവ്രവാദികള്‍ റാഞ്ചിയതാകാമെന്നും യന്ത്രത്തകരാര്‍ മൂലം തകര്‍ന്ന് വീണതാകാമെന്നും സംശയങ്ങള്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാസങ്ങളായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.
239 യാത്രക്കാര്‍ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ പോലും കഴിയാതിരിക്കുന്ന സാഹചാര്യത്തിലാണ് വീണ്ടും ഒരു ദുരന്തം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ വിമാനത്തിന്റെ അവശിഷ്ടങ്ങളെങ്കിലും ലഭിച്ചുവെന്ന് മലേഷ്യക്ക് ആശ്വസിക്കാം. കഴിഞ്ഞ തവണ ചൈനീസ് പൗരന്‍മാരാണ് ഏറെ കൊല്ലപ്പെട്ടതെങ്കില്‍ ഇത്തവണ നഷ്ടം ഡച്ചുകാര്‍ക്കാണ്. വിമാനത്തില്‍ ഇന്ത്യക്കാര്‍ ആരും ഉണ്ടായിരുന്നില്ല.
എംഎച്ച്17 വിമാനത്തിന് എന്ത് സംഭവിച്ചതാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഉക്രൈനിലെ വിമതരാണ് ആക്രണത്തിന് പിന്നിലെന്ന് ആരോപണം ഉണ്ടെങ്കിലും വിമതര്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. ഉക്രൈന്‍ സര്‍ക്കാര്‍ തന്നെയാണ് വിമാനം തകര്‍ത്തതിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം.