മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. ഷെറിനെ അപായപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് വെസ്ലി മാത്യൂസിന്റെ ഭാര്യയായ സിനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വെസ്ലി മാത്യസിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെറിന്റെ മരണം സംബന്ധിച്ച് ഇരുവരും വ്യത്യസ്ത മൊഴികളാണ് പോലീസിന് നല്‍കിയിരുന്നത്. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചത് കൊണ്ട് ഷെറിനെ വീടിന് പുറത്ത് നിര്‍ത്തിയെന്നും അവിടെ നിന്നും കുട്ടിയെ കാണാതായി എന്നുമായിരിന്നു വെസ്ലി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഒക്ടോബര്‍ 22ന് വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്നും ഷെറിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് വെസ്ലി മൊഴി മാറ്റുകയും ചെയ്തു.

നിര്‍ബന്ധിച്ച് കുട്ടിയെ പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വെസ്ലി മൊഴി മാറ്റി. മരിച്ചെന്ന് കരുതി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി വെളിപ്പെടുത്തി. ഭര്‍ത്താവും കുട്ടിയും തമ്മില്‍ നടന്ന പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിട്ടില്ലെന്നും സംഭവ സമയത്ത് താന്‍ ഉറക്കത്തിലായിരുന്നു എന്നുമാണ് സിനി പോലീസിന് നല്‍കിയ മൊഴി. ഷെറിന്റെത് കൊലപാതകം തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. വീടിനകത്ത് വെച്ച് തന്നെ കൊല നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ദമ്പതികളുടെ സ്വന്തം മകള്‍ പോലീസ് സംരക്ഷണയിലാണ് ഉള്ളത്. മകളെ വിട്ട് നല്‍കണം എന്നാവശ്യപ്പെട്ട് സിനി മാത്യൂസ് കോടതിയെ സമീപിച്ചിരുന്നു. അതിനിടെയാണ് സിനിയെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications