മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം: വളര്‍ത്തച്ഛന് അമേരിക്കയില്‍ ജീവപര്യന്തം തടവ്ശിക്ഷ
ഡാലസ്: മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. മലയാളി ദമ്പതികളായി വെസ്ലിയും സിനിയും ബിഹാറില്‍ നിന്നും ദത്തെടുത്ത ഷെറിന്‍ മാത്യൂസ് 2017 ഒക്ടോബര്‍ 7നാണ് കൊല്ലപ്പെട്ടത്. വീട്ടീല്‍ നിന്നും കാണാതായ കുട്ടിയെ പീന്നീട് ഒരു കീലോമീറ്റര്‍ അകലേയുള്ള കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് വെസ്ലിയേയും ഭാര്യ സിനിയേയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റമായിരുന്നു സിനിയുടെ മേല്‍ ചുമത്തിയിരുന്നത്.
എന്നാല്‍ ഷെറിൻ മാത്യൂസിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തില്‍ മാര്‍ച്ചില്‍ ഇവരെ കോടതി വെറുതെ വിട്ടിരുന്നു. 15 മാസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു സിനിക്ക് അനുകൂലമായ കോടതി വിധിയുണ്ടായത്. സംഭവച്ചതിൽ കുറ്റബോധമില്ലെന്നും മക്കളുമായി ഇനി സന്തോഷത്തോടെ ജീവിക്കാനുമാണ് തന്റെ ആഗ്രഹമെന്നുമായിരുന്നു സിനി മാത്യൂസിന്‍റെ പ്രതികരണം. ജയിൽ വാസം ചാരിറ്റി പ്രവർത്തനമായി കാണുന്നുവെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
2017 ഒക്ടോബർ ഏഴിനാണ് മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയത്. പാൽ കുടിക്കാത്തതിന് വീടിന് വെളിയിൽ നിർത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു പിതാവ് വെസ്ലി മാത്യൂസിന്റെ മൊഴി. കുഞ്ഞിനെ കാണാതായി ദിവസങ്ങൾക്ക് ശേഷം വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലാക്കിയ പോലീസ് വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയതാണെന്ന് വെസ്ലി സമ്മതിക്കുകയായിരുന്നു.
നിർബന്ധിപ്പിച്ച് പാലു കുടിപ്പിക്കുന്നതിനിടെ കുട്ടിക്ക് ശ്വാസ തടസമുണ്ടായെന്നും, പിന്നീട് മരിച്ചെന്ന് കരുതി മൃതദേഹം കലുങ്കിൽ ഉപേക്ഷിച്ചെന്നുമായിരുന്നു വെസ്ലിയുടെ മൊഴി.വൈറ്റില സ്വദേശിയായ വെസ്ലിയും സഹോദരങ്ങളും വർഷങ്ങളായി അമേരിക്കയിലാണ് താമസിക്കുന്നത്.