കുഞ്ഞിനെ ദത്തെടുക്കാനാവില്ല, ഇന്ത്യയിൽ ഭാഗ്യം പരീക്ഷിക്കാൻ അഡോപ്ഷൻ ഏജൻസി, ഇന്ത്യൻ ദമ്പതികൾ ചെയ്തത്!
സന്ദീപ്-റീന മന്ദർ ദമ്പതികളാണ് ബ്രിട്ടനിലെ ഏജൻസിയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്
ലണ്ടന്‍: ഇന്ത്യക്കാരായതിനാൽ ബ്രിട്ടനിൽ നിന്ന് കുഞ്ഞിനെ ദത്തെടുക്കാൻ അനുമതി നിഷേധിച്ചുവെന്ന് ഇന്ത്യന്‍ ദമ്പതികള്‍. ബെർക്ക്ൽഷെയറിലെ സിഖ് ദമ്പതികളായ സന്ദീപ്-റീന മന്ദർ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യൻ ദമ്പതികൾക്ക് ദത്തെടുക്കാൻ അപേക്ഷ നൽകാൻ കഴിയില്ലെന്നും കുട്ടികളെ ദത്തെടുക്കുന്നതിന് യൂറോപ്യൻ അപേക്ഷകര്‍ക്ക് മാത്രമേ മുൻഗണന നൽകാൻ കഴിയൂവെന്നാണ് ബ്രിട്ടീഷ് അധികതരുടെ വാദം.
സിഖ്- ഇന്ത്യന്‍ പാരമ്പര്യമുള്ള ദമ്പതികള്‍ ബെർക്ക് ഷെയര്‍ ദത്തെടുക്കൽ ഏജൻസിയെയാണ് ഈ ആവശ്യവുമായി സമീപിച്ചിട്ടുള്ളത്. എന്നാൽ വെളുത്ത വർഗ്ഗക്കാരായ കുട്ടികൾ മാത്രമേ ഉള്ളൂവെന്നും ഇന്ത്യൻ വംശജരായ കുട്ടികളെ ഏജൻസിയിൽ ലഭ്യമല്ലെന്നുമാണ് ഏജൻസി ഉന്നയിക്കുന്ന വാദം. 30കാരായ ദമ്പതികളോട് ഇന്ത്യയില്‍ നിന്ന് കുഞ്ഞിനെ ദത്തെടുക്കാൻ നിർദേശിച്ചുവെന്നും ഇവർ അവകാശപ്പെടുന്നു. കുട്ടിയെ ദത്തെടുക്കുന്നതിന് കുട്ടിയുടെ വംശം തടസ്സമാകില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ ഏജന്‍സികള്‍ കുട്ടികളുടേയും ദത്തെടുക്കുന്ന ദമ്പതികളുടേയും പാമ്പര്യവും വംശവുമാണ് പരിഗണിക്കുന്നതെന്നും ദമ്പതിമാർ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ ഏജന്‍സി തയ്യാറായിട്ടില്ല. മതം, വംശം, രാജ്യം എന്നിവ പരിഗണിക്കാതെ കുഞ്ഞിനെ ദത്ത് നൽകുമെന്നാണ് ഏജൻസിയുടെ വെബ്സൈറ്റിൽ പറയുന്നത്.
കോണ്ടിനം കൊമേഴ്സ് സൊല്യൂഷൻസ് എന്ന പേയ്മെന്‍റ് ടെക്നോളജി കമ്പനിയിലെ വൈസ് പ്രസിഡന്‍റാണ് മാൻഡർ. ഏഴ് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ ഗർഭം ധരിക്കുന്നതിനായി ഐവിഎഫ് ഉൾപ്പെടെയുള്ള ചികിത്സാ രീതികൾ പരീക്ഷിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. ബെര്‍ക് ഷെയറിൽ നിന്ന് കുഞ്ഞിനെ ദത്തെടുക്കാനുള്ള ക്യാമ്പയിനിൽ പങ്കെടുത്ത ദമ്പതികൾ ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു. പ്രാദേശിക സർക്കാർ ഓംബുഡ്സ്മാനെ കണ്ട് പരാതി നല്‍കിയ ദമ്പതികൾ നടപടികൾ ഉണ്ടായില്ലെങ്കില്‍ നിയമനടപടികൾ സ്വീകരിക്കാനാണ് നീക്കമെന്നും വ്യക്തമാക്കുന്നു.