ഭൂകമ്പത്തിന് ആറു ദിവസത്തിന് ശേഷം അത്ഭുതമായി കുരുന്നുജീവൻ; വെനസ്വേലയിൽ 3 വയസ്സുകാരനെ ജീവനോടെ കണ്ടെത്തി
ഭൂകമ്പം വിഴുങ്ങിയ വെനസ്വേലയിൽനിന്ന് പ്രത്യാശയുടെയും അതിജീവനത്തിന്റെയും ഒരു അത്ഭുത വാർത്ത. ഭൂകമ്പം നടന്ന് ആറ് ദിവസത്തിന് ശേഷം തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൂന്ന് വയസ്സുകാരനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ജോർദാനിൽ നിന്നുള്ള പ്രത്യേക രക്ഷാപ്രവർത്തക സംഘമാണ് ക്ലീബർ മൊറാൻ എന്ന കുഞ്ഞിനെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തിയത്.
ദുരന്തം നടന്ന് ആദ്യത്തെ മൂന്ന് ദിവസമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ കണ്ടെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയമെന്ന് വിദഗ്ധർ പറയുന്ന. ഈ സമയപരിധിയും പിന്നിട്ട് ആറാം ദിവസമാണ് കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ജോർദാൻ സിവിൽ ഡിഫൻസ് അറിയിച്ചു.

(ചിത്രം കടപ്പാട്-KOLO8 ഇൻസ്റ്റഗ്രാം പേജ്)
നിലവിൽ തലസ്ഥാനമായ കാരക്കാസിലെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളതെന്ന് വെനസ്വേലൻ അസംബ്ലി പ്രസിഡന്റ് ജോർജ്ജ് റോഡ്രിഗസ് പറഞ്ഞു. അന്താരാഷ്ട്ര സംഘങ്ങളും പ്രാദേശിക കൂട്ടായ്മകളും ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും ഇനിയും ആളുകളെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
മരണസംഖ്യ 1943 ആയി ഉയർന്നു; പട്ടിണിയിലായി പതിനായിരങ്ങൾ
കഴിഞ്ഞ ആഴ്ചയാണ് വെനസ്വേലയെ നടുക്കി റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1943 ആയി ഉയർന്നതായാണ് ഔദ്യോഗിക കണക്കുകൾ. പതിനായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. നാസയുടെ പ്രാരംഭ ഉപഗ്രഹ വിവരങ്ങൾ അനുസരിച്ച് ഏകദേശം 58,870 കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകരുകയും ഭാഗികമായി നശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ദുരന്തബാധിത പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ അടിയന്തിരമായി ഭക്ഷണവും പാർപ്പിടവുമില്ലാതെ വലയുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
ഭൂകമ്പം ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ച പ്രദേശങ്ങളിലൊന്നാണ് ലാ ഗ്വൈറ. ഇവിടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകരുകയും വാർത്താവിനിമയ ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനുമായി ആളുകൾ കടുത്ത നെട്ടോട്ടത്തിലാണ്. ആവശ്യത്തിന് സഹായം എത്താതായതോടെ പ്രദേശവാസികൾക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്സിആർ) അറിയിച്ചു. പകുറഞ്ഞ അളവിൽ സഹായങ്ങൾ വരുന്നുണ്ടെങ്കിലും ഭക്ഷണത്തിനായി ആളുകൾ പരസ്പരം തല്ലുകൂടുന്ന അവസ്ഥയാണെന്നാണെന്നാണ് ദുരന്തബാധിതർ പറയുന്നത്. വരും മാസങ്ങളിൽ ദുരന്തബാധിതരായ 30,000 ആളുകൾക്ക് താൽക്കാലിക പാർപ്പിടവും ഭക്ഷണവും എത്തിക്കാൻ അടിയന്തിരമായി 15 ദശലക്ഷം ഡോളർ ആവശ്യമാണെന്ന് യുഎൻഎച്ച്സിആർ വ്യക്തമാക്കി.
രോഗബാധ ഭീതിയിൽ വിപണി; കൂട്ടത്തോടെ ശവസംസ്കാരം
രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ കവറേജ് കുറവായതിനാൽ വരും ദിവസങ്ങളിൽ ഇവിടെ മീസിൽസ്, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കാൻ വലിയ സാധ്യതയുണ്ടെന്നാണ് ആശങ്ക. യുഎസ്, മെക്സിക്കോ തുടങ്ങി ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര രക്ഷാപ്രവർത്തക സംഘങ്ങൾ അത്യാധുനിക ഉപകരണങ്ങളും പരിശീലനം ലഭിച്ച നായകളെയുമായി ഇപ്പോഴും ദുരന്തഭൂമിയിലുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കൽ കിറ്റുകളും കുട്ടികൾക്കുള്ള സാധനങ്ങളുമടക്കം 47 ടൺ അടിയന്തിര മാനുഷിക സഹായം ഐക്യരാഷ്ട്രസഭ വെനസ്വേലയിൽ എത്തിച്ചിട്ടുണ്ട്.
അതേസമയം, ഭൂകമ്പത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിത്തുടങ്ങി. പലയിടങ്ങളിലും കൂട്ട ശവസംസ്കാര ചടങ്ങുകളാണ് നടക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളെങ്കിലും തിരികെ കിട്ടാൻ താൽക്കാലിക മോർച്ചറികൾക്ക് മുന്നിൽ കാത്തുനിൽക്കുകയാണ് നൂറുകണക്കിന് ആളുകൾ. ലാ ഗ്വൈറ തുറമുഖത്തെ താൽക്കാലിക മോർച്ചറിക്ക് മുന്നിൽ തന്റെ സഹോദരിയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾക്കായി കാത്തുനിന്ന വിൽകർ മൊലല്ല എന്ന യുവാവിന്റെ വാക്കുകൾ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. 'ഞങ്ങളുടെ വീട്ടിൽ 11 പേരുണ്ടായിരുന്നു. ഭൂകമ്പം നടക്കുമ്പോൾ ജോലിസ്ഥലത്തായിരുന്നതുകൊണ്ട് ഞാനും സഹോദരനും മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കി എല്ലാവരും പോയി," വിതുമ്പലോടെ വിൽകർ പറഞ്ഞു. പ്രിയപ്പെട്ടവർ അവശിഷ്ടങ്ങൾക്കിടയിൽ എവിടെയെങ്കിലും ജീവനോടെ ഇരിപ്പുണ്ടാകുമെന്ന നേരിയ പ്രതീക്ഷയിൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഇപ്പോഴും വെനസ്വേലൻ ജനത.












Click it and Unblock the Notifications