അമേരിക്കക്കാർക്ക് മാത്രം അജ്ഞാത രോഗം... സോണിക് അറ്റാക്ക്; കമ്യൂണിസ്റ്റ് ചൈനയിൽ ക്യൂബൻ മോഡൽ; ആശങ്ക
ബീജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത അറിയാത്തവരുണ്ടാവില്ല. അത് പോലെ തന്നെയാണ് ക്യൂബയും അമേരിക്കയും തമ്മില്‍. അടുത്തിടെ മാത്രമാണ് ക്യൂബയും അമേരിക്കയും തമ്മില്‍ അല്‍പമെങ്കിലും നയതന്ത്ര ബന്ധം പുനസ്ഥാപിക്കപ്പെട്ടത്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ അത്തരം നയതന്ത്ര പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.
എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നത് എങ്കില്‍ അത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തിന് വഴിവച്ചേക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. ചൈനയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം കണ്ടെത്തിയ അജ്ഞാത രോഗമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ക്യൂബയിലെ അമേരിക്കന്‍ നതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മുമ്പ് ഇതേ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക അവിടെ നിന്ന് പിന്‍വലിക്കുകയും അമേരിക്കയിലെ ക്യൂബന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയും ചെയ്തിരുന്നു.
ദുരൂഹ രോഗം
എന്താണെന്ന് കണ്ടെത്താന്‍ ആകാത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത് ചൈനയിലെ ഗുവാങ്‌സോയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു. കഴിഞ്ഞ മാസം ആയിരുന്നു ഇത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ചൈനയ്ക്ക് അമേരിക്ക ആരോഗ്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
അസാധാരണ ശബ്ദങ്ങള്‍
അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുക എന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷ്ണം. പിന്നെ അതിശക്തമായ മര്‍ദ്ദം അനുഭവപ്പെടും. തലവേദനയും കടുത്ത ക്ഷീണവും കേള്‍വിക്കുറവും എല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ ആണ്. സംഗതി ഒരാള്‍ക്ക് മാത്രമല്ല എന്നതാണ് ഇപ്പോള്‍ അമേരിക്കയെ ആകെ അമ്പരപ്പിച്ചിരിക്കുന്നത്.
തിരിച്ചുവിളിച്ചു
ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ അവരെ തിരിച്ചുവിളിച്ചിരിക്കുകയാണ് അമേരിക്ക ഇപ്പോള്‍. കോണ്‍സുലേറ്റിലെ മറ്റ് ജീവനക്കാരേയും തിരികെ നാട്ടിലേക്ക് വിളിച്ചിരിക്കുകയാണ് .
സോണിക് അറ്റാക്ക്
സോണിക് അറ്റാക്ക് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ രോഗത്തെ വിശേഷിപ്പിക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന രോഗം എന്ന് മാത്രമേ ഇതേകുറിച്ച് വിശദീകരിക്കാന്‍ സാധിക്കുന്നുള്ളൂ. എന്താണ് ഇതിന് കാരണം എന്നോ എന്താണ് പ്രതിവിധിയെന്നോ ഇതുവരെ വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
കമ്യൂണിസ്റ്റ് ക്യൂബയിലും
കമ്യൂണിസ്റ്റ് ചൈനയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായതിന് സമാനമായ രോഗലക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം കമ്യൂണിസ്റ്റ് ക്യൂബയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരിലും കണ്ടെത്തിയിരുന്നു. ആ രോഗവും ആയി ഇപ്പോഴത്തെ രോഗത്തിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ തന്നെ അമേരിക്ക ചൈനയിലേക്ക് അയക്കുകയും ചെയ്തിരുന്നു.
നയതന്ത്ര പ്രശ്‌നത്തിലേക്ക്
ഒറ്റപ്പെട്ട സംഭവം എന്നായിരുന്നു ആദ്യം ചൈന ഇതിനോട് പ്രതികരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇതിന് രാഷ്ട്രീയമായി പര്‍വ്വതീകരിക്കരുത് എന്ന അപേക്ഷയും അവര്‍ അമേരിക്കയ്ക്ക് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഒരുപക്ഷേ, വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് തന്നെ വഴിവച്ചേക്കാം എന്നാണ് കരുതപ്പെടുന്നത്.
ക്യൂബന്‍ പ്രതിസന്ധി പോലെ?
ക്യൂബയില്‍ കഴിഞ്ഞ വര്‍ഷം ആയിരുന്നു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയത്. അന്ന് ക്യൂബയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ മുഴുവന്‍ ജീവനക്കാരേയും അമേരിക്ക തിരിച്ചുവിളിച്ചിരുന്നു. മാത്രമല്ല, അമേരിക്കയിലെ ക്യൂബന്‍ സ്ഥാനപതി കാര്യാലയത്തിലെ എല്ലാ ജീവനക്കാരേയും തിരിച്ചയക്കുകയും ചെയ്തു. അതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ പുതിയ ധ്രുവീകരണത്തിന് വഴിവക്കും.