സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് വാക്സിനുകൾ ഒമിക്രോണിനെ പ്രതിരോധിക്കും: ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്
മോസ്കോ: റഷ്യന്‍ നിർമ്മിത കോവിഡ് വാക്സിനുകളായ സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് വാക്സിനുകൾ പുതിയ കോവിഡ് വേരിയന്റായ ഒമിക്രോണിനെ നിർവീര്യമാക്കുമെന്ന് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ ആരംഭിച്ചതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (ആർഡിഐഎഫ്) ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് വാക്സിന്റേയും നിർമ്മാണ കമ്പനിയാണ് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്.
''സ്‌പുട്‌നിക് വിയും സ്‌പുട്‌നിക് ലൈറ്റും മറ്റ് മ്യൂട്ടേഷനുകൾക്കെതിരെ ഉയർന്ന ഫലപ്രാപ്തി ഉള്ളതിനാൽ ഒമിക്രോണിനെ നിർവീര്യമാക്കുമെന്ന് ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വിശ്വസിക്കുന്നു. ഒരു മാറ്റം ആവശ്യമായി വരാത്ത സാഹചര്യത്തിൽ, 2022 ഫെബ്രുവരി 20-നകം ഞങ്ങൾ നൂറുകണക്കിന് ദശലക്ഷം സ്‌പുട്‌നിക് ഒമിക്‌റോൺ ബൂസ്റ്ററുകൾ നൽകും," റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ കിറിൽ ദിമിട്രിവ് പറഞ്ഞു.
രാജ്യത്ത് വാക്സിൻ വിതരണം 122.41 കോടി കടന്നു; 24 മണിക്കൂറിനിടെ 8,309 പേർക്ക് കൂടി കൊവിഡ്
ഒമിക്‌റോണിന്റെയും മറ്റ് മ്യൂട്ടേഷനുകളുടെയും ആവിർഭാവത്തിന് കാരണം വാക്‌സിൻ ഫലപ്രദമായി ലഭിക്കാത്തത് മൂലമാണ്. വ്യത്യസ്ത വാക്‌സിനുകളുടെ പോർട്ട്‌ഫോളിയോയും വാക്‌സിൻ നിർമ്മാതാക്കൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും സ്‌പുട്‌നിക് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മ്യൂട്ടേഷനുകൾക്കെതിരെ പോരാടുന്നതിന് സ്‌പുട്‌നിക് മുൻകൈയെടുത്ത വാക്‌സിൻ കോമ്പോസ് പ്രധാനമാണെന്നും ദിമിട്രിവ് കൂട്ടിച്ചേർത്തു.
2021 ഏപ്രിലില്‍ തന്നെ റഷ്യൻ നിർമ്മിത സ്പുട്‌നിക്-വി വാക്‌സിന്റെ അടിയന്തര സാഹചര്യങ്ങളിൽ കുത്തിവയ്ക്കാൻ ഇന്ത്യ അനുമതി നൽകിയിരുന്നു. റഷ്യയുടെ സിംഗിൾ ഡോസ് സ്പുട്നിക് ലൈറ്റ് കോവിഡ്-19 വാക്സിൻ 2021 ഡിസംബറോടെ ഇന്ത്യയിൽ അനുമതി നല്‍കാനിരിക്കുകയാണ്. നിലവിൽ കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് വി വാക്സിനുകൾ, സിഡസ് കാഡില തുടങ്ങിയ വാക്സിനാണ് ഇന്ത്യയിൽ നിലവില്‍ നല്‍കുന്നത്.
വൈറസ് പരിണാമത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘത്തിന്റെ നിർദേശപ്രകാരം B.1.1.529 എന്ന വേരിയന്റിനെ ആശങ്കയുടെ ഒരു വകഭേദമായി ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്യുകയായിരുന്നു. കോവിഡിന്റെ ഒമിക്രോണ്‍ വേരിയന്റ് "വളരെ ഉയർന്ന" ആഗോള അപകടസാധ്യത നിലനിർത്തുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ കോവിഡ് വേരിയന്റിനെക്കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്‌റോണിന് കൂടുതൽ പകരാൻ സാധിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതേസമയം, നേരത്തെ കോവിഡ് ബാധിച്ചവരെ പുതിയ വകഭേദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പ്രാഥമിക കണ്ടെത്തല്‍.
വാക്സിന് എത്രത്തോളം ഈ വകഭേദത്തെ തടയാനാകുമെന്ന് വിദഗ്ധരുടെ സഹായത്തോടെയുള്ള പരിശോധനനയും തുടരുകയാണ്. ഒമിക്രോണ്‍ രോഗികളുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. മറ്റ് കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ ലക്ഷണങ്ങള്‍ ഇതുവരെ ഒമിക്രോണ്‍ ബാധിതരില്‍ കണ്ടെത്തിയിട്ടില്ല. പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയെന്നാണ്. എന്നാൽ ഇത് ഒമിക്രോണ്‍ വകഭേദം കാരണമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് കേരളത്തിലും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ്.
Recommended Video
പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവര്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.