ശ്രീലങ്കയിലെ സ്ഫോടന പരമ്പര; ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന്റെ തിരിച്ചടി! പ്രാഥമിക കണ്ടെത്തലുകൾ...
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയുടെ കാരണം സർക്കാർ കണ്ടെത്തി. ഈസ്റ്റർ ദിനത്തിൽ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടിയാണെന്നാണ് സർക്കാരിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിൽ ആക്രമണം നടന്നിരുന്നു.
അമ്പത് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി. മാര്‍ച്ച് 15 ന് വെള്ളിയാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ അക്രമി വെടിവെപ്പ് നടത്തിയത്. വെടിവെക്കുന്ന ദൃശ്യങ്ങൾ അക്രമി സാമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇതിന് പ്രതികാരമായാണ് ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളുള്‍പ്പെടെ എട്ടിടങ്ങളില്‍ സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍ മരിച്ചതോടെ മരണസംഖ്യ 310 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
ഭ്യന്തര യുദ്ധത്തിന് ശേഷം ഏറ്റവും ആള്‍നാശമുണ്ടായ ആക്രമണമാണ് ശ്രീലങ്കയില്‍ ഞായറാഴ്ചയുണ്ടായത്. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ആക്രമണത്തിന് പിന്നിൽ പ്രാദേശിക ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെന്നാണ് സ്ഥിരീകരണം. നാഷണൽ തൗഹീദ് ജമാഅത് (എൻജെടി) എന്ന സംഘടനയാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി രജിത സനരത്നെ വ്യക്തമാക്കി.