
ശ്രീലങ്കയില്‍ ജനരോഷം ശക്തം; കർഫ്യൂ പുനരാരംഭിക്കും; 9 പേർ കൊല്ലപ്പെട്ടതായി പൊലീസ്
കൊളംബോ: ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ പ്രതിഷേധങ്ങൾക്കാണ് ശ്രീലങ്ക ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിന് എതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിന് ശേഷമായിരുന്നു ശ്രീലങ്കയിൽ ശക്തമായ പ്രതിഷേധം തുടങ്ങിയത്.
പ്രതിഷേധങ്ങൾക്ക് പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂ ഇന്ന് രണ്ട് മണി മുതൽ വീണ്ടും പുനരാരംഭിക്കും. ക്രമസമാധാനത്തിന്റെ ഭാഗമായി ആയിരുന്നു രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയത്. ഇന്ന് രാവിലെ 7 മണിക്ക് അധികാരികൾ നിശ്ചയിച്ച കർഫ്യൂ പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെ നൂറുകണക്കിന് ആളുകൾ ഇളവ് ലഭിച്ചതോടെ പുറത്തേക്ക് ഇറങ്ങി. ശ്രീലങ്കയിലെ പ്രധാന ബസ് സ്റ്റേഷനുകളിൽ അടക്കം വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.
കലാപകാരികൾ നടത്തിയ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ 9 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്ക് പറ്റിയതായി പൊലീസ് വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരി, വർധിച്ചു വരുന്ന എണ്ണവില എന്നിവ രാജ്യത്തിന്റെ സാരമായി ബാധിച്ചിരുന്നു. 1948 - ലെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ കലാപം നടത്തി തെരിവുകളിൽ ഇറങ്ങിയത്. ഇതിന് ശേഷം, ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ നടന്നു. ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീടിന് നേരെ പ്രതിഷേധക്കാർ തീയിട്ടു.
രാജപക്സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി. മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ഉൾപ്പെടെ അൻപതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്. ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെതിരെ പൊതു ജനങ്ങൾ പ്രതിഷേധിച്ച് രംഗത്ത് വന്നത്.
3 ദിവസങ്ങൾക്ക് മുമ്പ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താൽ ആയിരുന്നു രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ കർഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, ഈ നിയന്ത്രണങ്ങൾ പോലും വകവെയക്കാതെയാണ് കലാപകാരികൾ പ്രതിഷേധം നടത്തുകയാണ് ചെയ്തത്.
എന്നാൽ, ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യ വ്യാപകമായി നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ശ്രീലങ്കയിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഗോതബയ രാജപക്സെയുടെ പ്രഖ്യാപനം. പുതിയ മന്ത്രി സഭയെ ഉടൻ തീരുമാനിക്കുമെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാർലമെൻറിൽ മികച്ച ഭൂരിപക്ഷം നേടാനും രാജ്യത്തിലെ ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്ന സർക്കാരിനെയാകും രൂപീകരിക്കുമെന്നും യുവ മന്ത്രിസഭ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നിരുന്നു. സംഘർഷത്തിൽ പൊതു മുതൽ നശിപ്പിക്കുകയോ മറ്റുള്ളവരെ ദ്രോഹിക്കുകയോ ചെയ്താൽ അത്തരക്കാരെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.
ശ്രീലങ്കയിലെ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിന്മാരുടെയും വീടുകൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ച നടപടിയ്ക്ക് എതിരെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തു വന്നത്. 'പൊതു മുതൽ കൊള്ളയടിക്കുകയോ സ്വത്ത് നശിപ്പിക്കുകയോ ആളുകളെ ദ്രോഹിക്കുകയോ ചെയുന്നവരെ കണ്ടാൽ വെടിവയ്ക്കാൻ സുരക്ഷാ സൈന്യത്തിന് അനുമതി നൽകി' - വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു.