മുസ്ലിംകള് ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്നക്കാര്‍
സംഘര്‍ഷത്തില്‍ രണ്ടു പേര് കൂടി മരിച്ചു. നിരവധി വീടുകള്‍ തകര്‍ക്കുകയും കൊള്ളടയിക്കുകയും ചെയ്തു. ഇപ്പോള്‍ സൈന്യമിറങ്ങി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധം
കൊളംബോ: ശ്രീലങ്കയില്‍ കലാപം ആളിപ്പടര്‍ന്ന് സുരക്ഷാ വിഭാഗങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ഏറെ നാള് നീണ്ടു. ദശാബ്ദങ്ങള്‍ നീണ്ട വംശീയ ആക്രമണത്തിന് സാക്ഷ്യം വഹിച്ച മണ്ണ് ഇപ്പോള്‍ മതവര്‍ഗീയ ശക്തികള്‍ക്ക് അടിമപ്പെടുകയാണ്. അതിന്റെ സൂചനയാണ് ഇടക്കിടെയുണ്ടാകുന്ന ബുദ്ധ-മുസ്ലിം കലാപങ്ങള്‍. ഏറ്റവും ഒടുവില്‍ കാന്റി ജില്ലയിലെ ദിഗാനയിലുണ്ടായ കലാപവും ഇതിന്റെ തുടര്‍ച്ച തന്നെ. സര്‍ക്കാരും ബുദ്ധ സന്ന്യാസിമാര്‍ പോലും സിംഹളക്കാര്‍ നടത്തിയ അക്രമങ്ങളെ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്താണ് കലാപം പടരാന്‍ കാരണമായത്? വിദ്വേഷത്തിന്റെ വിത്ത് വിതച്ച് ദേശീയവാദികള്‍ എന്ന പേരില്‍ ഒരുസംഘം സിംഹളക്കാര്‍ക്കിടയില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. ഈ വിഭാഗത്തിന്റെ നേതാവ് നടത്തിയ പ്രചാരണമാണ് പുതിയ കലാപങ്ങള്ക്കിടയാക്കിയതും മുസ്ലിം കടകളും പള്ളികളും ആക്രമിക്കപ്പെടാന്‍ വഴിയൊരുക്കിയതും....
ബുദ്ധരും മുസ്ലിംകളും
ശ്രീലങ്കന്‍ ജനതക്കിടയില്‍ കൂടുതലും ബുദ്ധ മതക്കാരായ സിംഹളക്കാരാണ്. പിന്നെ ഹിന്ദുക്കളും മുസ്ലിംകളും. സിംഹളക്കാര്‍ 75 ശതമാനത്തോളം വരും. പത്ത് ശതമാനത്തിനടുത്തേ മുസ്ലിംകളുള്ളൂ. എന്നാല്‍ മുസ്ലിംകള് രാജ്യം കീഴടക്കുമെന്നാണ് തീവ്രദേശീയവാദികളായ ഒരു വിഭാഗം സിംഹളക്കാരുടെ പ്രചാരണം. ആദ്യം അത്ര വേരോട്ടം ലഭിക്കാത്ത പ്രചാരണത്തിനിപ്പോള് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദിഗാനയിലുണ്ടായ കലാപം. വടക്കന്‍ മേഖലയില്‍ താമസിക്കുന്ന തമിഴ് വംശജര്‍ക്കെതിരേ ആയിരുന്നു ഒരു കാലത്ത് ശ്രീലങ്കയിലെ ഭൂരിപക്ഷ സമൂഹം വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നത്. എന്നാല്‍ തമിഴ് പുലികള്‍ പരാജയപ്പെട്ട ശേഷം അത് മുസ്ലിംകള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ സാഹചര്യം.
സൗഹാര്‍ദ്ദന്തരീക്ഷം തകര്‍ത്തവര്‍
ശ്രീലങ്കയില്‍ മുസ്ലിംകളും ബുദ്ധരും തമ്മില്‍ സൗഹാര്‍ദത്തോടെയാണ് ഏറെ കാലമായി ജീവിക്കുന്നത്. എന്നാല്‍ അടുത്തിടെ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നു. അവിടെയാണ് ദേശീയവാദികളുടെ സ്വാധീനം വളരുന്നത്. സോഷ്യല്‍ മീഡിയ വഴിയും മറ്റു മാധ്യമങ്ങള്‍ വഴിയും നിരന്തരം മുസ്ലിം വിരുദ്ധതയ്ക്ക് ശക്തി പകരുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. ശ്രീലങ്ക മുസ്ലിംകള് പിടിച്ചടക്കുമെന്നാണ് ഈ പ്രചാരണങ്ങളില്‍ ഒന്ന്. ഇത് സിംഹളക്കാര്‍ക്കിടയില്‍ ആശങ്ക പരത്തുന്നു. മുസ്ലിംകള്ക്കെതിരായ പൊതുവികാരം വളര്‍ത്താന്‍ ഈ പ്രചാരണം വഴി തീവ്ര ദേശീയവാദികള്‍ക്ക് സാധിക്കുന്നുവെന്നതാണ് ദുരന്തമെന്ന് കൊളംബോ കേന്ദ്രമായുള്ള നാഷണല്‍ പീസ് കൗണ്‍സില്‍ ഡയറക്ടര്‍ ജഹാന് പെരേര പറയുന്നു.
മുസ്ലിംകള് സമ്പത്തുള്ളവര്‍
കച്ചവട മേഖലയിലാണ് ശ്രീലങ്കയിലെ മുസ്ലിംകള് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സാമ്പത്തികമായി മുസ്ലിംകള് താരതമ്യേന ഉന്നതിയിലുമാണ്. ഇതും മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടുന്നു. തമിഴ് വംശജര്‍ കടലോര മേഖലയിലാണ് കൂടുതല്‍ അധിവസിക്കുന്നത്. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ജാഫ്ന ഉള്‍പ്പെടെയുള്ള തീര പ്രദേശത്താണ് തമിഴര്‍ കൂടുതല്‍. എന്നാല്‍ മുസ്ലിംകളുടെ അവസ്ഥ മറിച്ചാണ്. അവര്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമായി ചിതറിയാണ് താമസം. ഒരു പ്രത്യേക സ്ഥലത്ത് മാത്രം ഒതുങ്ങി താമസിക്കുന്നില്ല. മുസ്ലിംകള് ആഗോള മുസ്ലിം സമൂഹത്തിന്റെ ഭാഗമാണെന്നാണ് പ്രചാരണം. അവര്‍ ഒരുനാള്‍ ശ്രീലങ്ക പിടിച്ചടക്കുമെന്നും തീവ്രദേശീയ വാദികള്‍ പ്രചരിപ്പിക്കുന്നുവെന്ന് പെരേര പറയുന്നു.
സിംഹളക്കാര്‍ക്ക് മരുന്നടിച്ച ഭക്ഷണം
മുസ്ലിം ജനസംഖ്യ വന്‍തോതില്‍ ഉയരുന്നുവെന്നാണ് മറ്റൊരു പ്രചാരണം. സിംഹളക്കാരുടെ എണ്ണം കുറയ്ക്കാനും ഇവര്‍ ശ്രമിക്കുന്നുവെന്ന് പ്രചാരണം ശക്തമാണ്. സിംഹളക്കാരുടെ സന്താനോല്പ്പാദനം കുറയ്ക്കുന്നതിന് മരുന്നുകള്‍ കലര്‍ത്തിയ വസ്തുക്കള്‍ ഇവര്‍ ഹോട്ടലുകളും മറ്റു കടകളും വഴി വിതരണം ചെയ്യുന്നു, അതുവഴി സിംഹളക്കാരുടെ എണ്ണം കുറയുന്നു, എന്നാല്‍ മുസ്ലിംകള് എണ്ണം വര്‍ധിക്കുന്നു, അങ്ങനെ മുസ്ലിംകള് ശ്രീലങ്കയില്‍ ശക്തിപ്പെടും. രാജ്യം അവര്‍ കീഴടക്കുകയും ചെയ്യും- ഇതാണ് പ്രചാരണം. ഫെബ്രുവരിയില്‍ കിഴക്കന്‍ ശ്രീലങ്കയില്‍ മുസ്ലിംകളുടെ കടകള്‍ക്ക് തീവച്ചിരുന്നു. അതിന് കാരണമായി പറഞ്ഞത് മുസ്ലിം ഹോട്ടല്‍ വ്യാപാരികള്‍ സിംഹളക്കാരായ ഉപഭോക്താക്കള്‍ക്ക് ഗര്‍ഭധാരണം തടയുന്ന മരുന്നുകള്‍ അടങ്ങിയ ഭക്ഷണം നല്കി എന്നതാണ്.
ഗള്‍ഫില്‍ നിന്നുള്ള പണം
ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് പെരേര പറയുന്നു. മുസ്ലിംകള് സാമ്പത്തികമായി മെച്ചപ്പെടുന്നുവെന്ന പ്രചാരണവും നടക്കുന്നുണ്ടെന്ന് മുസ്ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്കയുടെ അധ്യക്ഷന്‍ നിസാമുദ്ദീന്‍ മുഹമ്മദ് അമീന് പറയുന്നു. ഇത് ഇതര മതസ്ഥര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന വിധത്തിലാണ് പ്രചരിപ്പിക്കുന്നത്. ഈ പ്രചാരണം ശരിയല്ല. ശ്രീലങ്കയില്‍ മുസ്ലിംകള് മാത്രമല്ല സാമ്പത്തികമായി ഉന്നതിയിലുള്ളത്. എല്ലാ മതസ്ഥരിലും ധനികരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത് മുസ്ലിംകള് ശ്രീലങ്കയിലേക്ക് വന്‍തോതില്‍ പണമെത്തിക്കുകയും അതുവഴി സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന പ്രചാരണവുമുണ്ട്.
ദിഗാനയില്‍ സംഭവിച്ചത്
ഇതിനിടെയാണ് തീവ്രദേശീയവാദികളുടെ പ്രാദേശിക നേതാവ് സോഷ്യല്‍ മീഡിയയില്‍ ദിഗാനയെ കുറിച്ച് ചില കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവിടെയുള്ള കച്ചവടക്കാരില്‍ കൂടുതലും മുസ്ലിംകളാണെന്നും ലഘുലേഖ വിതരണം ചെയ്യാനിറങ്ങിയ ഞങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ലെന്നുമായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് കൊടുത്തത്. ഈ നഗരം മുസ്ലിംകളുടേതാണ്. സിംഹള വിഭാഗത്തില്‍പ്പെട്ട വിരലിലെണ്ണാവുന്നവരെ പോലും കാണാന്‍ സാധിക്കുന്നില്ല. സമീപ നഗരങ്ങളിലുള്ള എല്ലാ സിംഹളക്കാരും ഇവിടേക്ക് വരണം. ഇതായിരുന്നു വീഡിയോയില്‍ നേതാവ് പറഞ്ഞത്. ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് എന്നിവയിലെല്ലാം വീഡിയോ പ്രചരിച്ചു. തുടര്‍ന്നാണ് ദിഗാനയില്‍ ആക്രമണമുണ്ടായത്. നിരവധി കടകള്‍ അഗ്നിക്കിരയാക്കപ്പെട്ടു. മുസ്ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടു.
കലാപം പടര്‍ന്നു, സൈന്യമിറങ്ങി
വാഹനം റോഡില്‍ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം ഒരു സിംഹള വംശജന് കൊല്ലപ്പെടുന്നതിനു കാരണമായതും കലാപത്തിന് ശക്തികൂട്ടി. ഈ സംഭവത്തില്‍ മുസ്ലിംകളായിരുന്നു പ്രതിസ്ഥാനത്ത്. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് കൂടി മരിച്ചു. നിരവധി വീടുകള്‍ തകര്‍ക്കുകയും കൊള്ളടയിക്കുകയും ചെയ്തു. ഇപ്പോള്‍ സൈന്യമിറങ്ങി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നു. സിംഹളക്കാര്‍ക്കിടയില്‍ നടക്കുന്ന പ്രചാരണത്തെ എതിര്‍ത്ത് ബുദ്ധ സന്ന്യാസിമാര്‍ തന്നെ രംഗത്തുവന്നു. ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കലാപകാരികളെ തള്ളിപ്പറഞ്ഞു. ഐക്യം കാത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തിവരികയാണ്.
ഖത്തറില്‍ ബഹ്റൈന്‍ യുദ്ധവിമാനങ്ങള്‍; ജലാതിര്‍ത്തിയില്‍ യുഎഇയുടെതും, യുഎന്നില്‍ പരാതി
ഷുഹൈബ് വധത്തില്‍ സിബിഐ; ദില്ലിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കും!! സര്‍ക്കാര്‍ നീക്കം വിവാദമാകും
തമിഴകം പിടിക്കാന്‍ ടിടിവിയുടെ പുതിയ പാര്‍ട്ടി: ഔദ്യോഗിക പ്രഖ്യാപനം 15ന്, കമല്‍ഹാസനെ ലക്ഷ്യം വെച്ച്!!