ചൈനയ്ക്ക് ശ്രീലങ്ക തുറമുഖം തീറെഴുതി:ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് ഭീഷണി!തുറമുഖത്ത് സൈനികവിന്യാസം!
ചൈന മര്‍ച്ചന്‍റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയ്ക്ക് 99 വര്‍ഷത്തെ പാട്ടക്കരാറിന്മേലാണ് തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതല കൈമാറിയിട്ടുള്ളത്
കൊളംബോ: ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്തിന്‍റെ 70 ശതമാനം ഓഹരികളും ഇനി ചൈനയ്ക്ക് സ്വന്തം. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് സമീപത്തുള്ള ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ 150 കോടി ഡോളര്‍ വിലയുള്ള ഓഹരികളാണ് ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്ക് ശ്രീലങ്ക കൈമാറിയിട്ടുള്ളത്. ചൈന മര്‍ച്ചന്‍റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയ്ക്ക് 99 വര്‍ഷത്തെ പാട്ടക്കരാറിന്മേലാണ് തുറമുഖം കൈമാറിയിട്ടുള്ളത്. ഇതോടെ തുറമുഖത്തിന് സുരക്ഷയൊരുക്കാന്‍ മാത്രമായിരിക്കും ശ്രീലങ്കയ്ക്ക് അവകാശമുണ്ടാകുക.
1.1 ബില്യണ്‍ ഡോളറിനാണ് കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. ചൈനയ്ക്ക് സൈനികാവശ്യങ്ങള്‍ക്ക് വേണ്ടി തുറമുഖം വിട്ടുനല്‍കിലെന്നും വാണിജ്യാവശ്യങ്ങള്‍ക്ക് മാത്രമായാണ് നല്‍കുകയെന്നും ഉറപ്പുനല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനയും ശ്രീലങ്കയും കരാര്‍ ഒപ്പുവയ്ക്കുന്നത്. മാസങ്ങളോളം നീണ്ട പ്രതിപക്ഷത്തിന്‍റേയും വിവിധ കക്ഷികളുടേയും പ്രതിഷേധത്തിനൊടുവിലാണ് ഭേദഗതി ചെയ്ത കരാറില്‍ ജൂണ്‍ 29ന് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്നത്.
സൈനികാവശ്യം പരിഗണിക്കില്ല
വാണിജ്യാവശ്യത്തിന് വേണ്ടിയാണ് ചൈന മര്‍ച്ചന്‍റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയ്ക്ക് ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതല കൈമാറിയിട്ടുള്ളതെന്ന് ശ്രീലങ്കന്‍ പോര്‍ട്ട്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സൈനിക വിന്യാസത്തിനുള്ള സാഹചര്യമുണ്ടാകില്ലെന്നാണ് സൂചന. സൈനികാവശ്യത്തിന് തുറമുഖം ചൈനയ്ക്ക് വിട്ടുനല്‍കില്ലെന്ന് ശ്രീലങ്ക ചൈനയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ചരക്കുനീക്കത്തിന്‍റെ ഏറിയ പങ്കും ശ്രീലങ്ക വഴിയാണെന്നിരിക്കെ കരാര്‍ ഏറ്റവുമധികം തിരിച്ചടിയാവുന്നത് ഇന്ത്യയ്ക്കായിരിക്കും.
കടക്കെണിയ്ക്കൊടുവില്‍
മഹീന്ദ രാജ്പക്സെ ശ്രീലങ്കന്‍ പ്രസിഡന്‍റായിരിക്കെ ചൈനയില്‍ നിന്ന് വായ്പ വാങ്ങിയ തുക കൊണ്ടായിരുന്നു ഹമ്പന്‍ടോട്ട തുറമുഖം പണികഴിപ്പിട്ടത്. തുറമുഖം പിന്നീട് വലിയ സാമ്പത്തിക ബാധ്യതയായതോടെയാണ് കടം നികത്താനാകാതെ തുറമുഖത്തിന്‍റെ നടത്തിപ്പ് ചൈനീസ് കമ്പനിയിക്ക് തീറെഴുതി നല്‍കേണ്ടിവന്നത്. തുറമുഖം നിര്‍മാണം ഉള്‍പ്പെടെ 500 കോടിയോളം ഡോളറാണ് ചൈനയില്‍ നിന്ന് ശ്രീലങ്ക വാങ്ങിയിട്ടുള്ളത്. 2009ലെ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം മൂലം തകര്‍ന്ന രാജ്യത്തെ പുനഃരുദ്ധരിക്കുന്നതിനായി കോടിക്കണക്കിന് ഡോളര്‍ ചൈനയില്‍ നിന്ന് കടംവാങ്ങാന്‍ ശ്രീലങ്ക നിര്‍ബന്ധിരാവുന്നത്. കടം വാങ്ങിയ പണം കൊണ്ട് സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ റോഡുകളും വിമാനത്താവളങ്ങളും പണിത ശ്രീലങ്ക ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. എന്നാല്‍ ഇതില്‍ നിന്നൊന്നും വരുമാനം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശ്രീലങ്ക കടക്കെണിയില്‍ അകപ്പെടുകയായിരുന്നു.
ഹമ്പന്‍ടോട്ട തുറമുഖം
ഇന്ത്യന്‍ മഹാസമുദ്രത്തിന് അഭിമുഖമായി ശ്രീലങ്കയുടെ സൗത്ത് വെസ്റ്റ് തീരത്താണ് ഹമ്പന്‍ടോട്ട തുറമുഖം സ്ഥിതി ചെയ്യുന്നത്. കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേയ്ക്കുള്ള കപ്പലുകള്‍ കടന്നുപോകുന്നത് ഹമ്പന്‍ടോട്ട വഴിയാണ്. ശ്രീലങ്ക കടക്കെണിയിലായതോടെ തുറമുഖം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് കുറച്ചുവര്‍ഷങ്ങളായി ചൈന നടത്തിവരുന്നത്.
ചൈനയ്ക്ക് കണ്ണ് ശ്രീലങ്കയില്‍
286 യുഎസ് ഡോളര്‍ നിക്ഷേപം പ്രതീക്ഷിച്ചാണ് ശ്രീലങ്ക ഹമ്പന്‍ടോട്ട തുറമുഖം പണി കഴിപ്പിക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തുറമുഖം വഴി രാജ്യാന്തര ഗതാഗതം സാധ്യമാകാത്തതിനാല്‍ ശ്രീലങ്ക പതിയെ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു. കരാറില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് വേണം ചൈനയ്ക്ക് കടം തീര്‍ക്കാന്‍. അതിനെല്ലാം പുറമേ പാകിസ്താന്‍റെയും ചൈനയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലെ പ്രധാന കണ്ണിയായ ഹമ്പന്‍ടോട്ട തുറമുഖം കൈയ്യിലെത്തേണ്ടത് ചൈനയുടെ കൂടി ആവശ്യമാണ്. ചൈനയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പട്ടുപാതയക്കും ഈ കണ്ണി ആവശ്യമായി വരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ചൈനയുടെ നീക്കം.
സൈനിക താവളം സ്ഥാപിക്കും
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക താവളം സ്ഥാപിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്ന ചൈനയ്ക്ക് ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നിയന്ത്രണം ലഭിക്കുന്നതോടെ സൈനിക താവളമാക്കി മാറ്റാനാണ് ലക്ഷ്യം. നേരത്തെ ജിബൂട്ടിയിലെ ഏദനിലും ഇന്ത്യന്‍ മഹാസമുദ്രത്തിന് അഭിമുഖമായി ചൈന സൈനിക താവളം ആരംഭിച്ചിരുന്നു. എന്നാല്‍ സൈനിക താവളം ആരംഭിക്കില്ലെന്ന് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയ്ക്ക് ഉറപ്പുലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ മ്യാന്‍മറും പാകിസ്താനും സ്വീകരിച്ച നിലപാട് തന്നെയാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. വിദേശരാജ്യത്തിന് സൈനിക താവളം നിര്‍മിക്കാന്‍ അനുവദിക്കില്ല എന്നതായിരുന്നു ഇരു രാജ്യങ്ങളും സ്വീകരിച്ച നിലപാട്. നേരത്തെ 2014ല്‍ ഹമ്പന്‍ടോട്ടയ്ക്ക് സമീപം ചൈനീസ് അന്തര്‍വാഹിനികള്‍ എത്തിയ സംഭവം ഇന്ത്യ ശ്രീലങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ചൈനയുടെ നീക്കം നിര്‍ണായകം
സിക്കിം സെക്ടറില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അഞ്ചാമത്തെ ആഴ്ച പിന്നിട്ടതോടെ ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കങ്ങളേയും വീക്ഷിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തുടങ്ങിയ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങളാണ് ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്.
പാകിസ്താനും പാഠമുള്‍ക്കൊള്ളാം
പാക് അധീന കശ്മീരിലൂടെപാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തേയ്ക്ക് നിര്‍മിക്കുന്ന പദ്ധതിയ്ക്കാവശ്യമായ 5000 കോടി ഡോളര്‍ നിക്ഷേപിക്കുന്നത് ചൈനയാണ്. ശ്രീലങ്കയുടെ വിധി തന്നെയായിരിക്കും പാകിസ്താനും സമീപഭാവിയിലെന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താനെ സാമ്പത്തികമായി വിഴുങ്ങാന്‍ ചൈനയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
പാകിസ്താനും ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും കടക്കെണി!!
ഒബിഒആര്‍ പദ്ധതിയ്ക്ക് മുന്നോടിയായിി ചൈനയുടെ നേതൃത്വത്തിൽ ബെയ്ജിംഗിൽ ബെൽറ്റ് ആൻഡ് റോഡ് ഫോറം രൂപീകരിച്ചതിന് പിന്നാലെയാണ് യുറോപ്യൻ സാമ്പത്തിക വിദഗ്ദരുടെ മുന്നറിയിപ്പ്. പദ്ധതി പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളെ കടക്കെണിയിലാക്കുമെന്നും പദ്ധതി കൊണ്ട് നേട്ടമുണ്ടാകില്ലെന്നും കടം മാത്രമാണ് ഉണ്ടാകുകയെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഒബിഒആർ പദ്ധതി പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാഷ്ട്രങ്ങളെ കടത്തിൽ മുക്കുമെന്നാണ് യൂറോപ്യൻ സാമ്പത്തിക വിദഗ്ദരെ ഉദ്ധരിച്ച് എഎന്‍ഐയും റിപ്പോർട്ട് ചെയ്യുന്നു.
പട്ടുപാതയിലും കെണി!!
ഒബിഒആര്‍ പദ്ധതിയ്ക്ക് പുറമേ പട്ടുപാതയ്ക്കും മറ്റുമായുള്ള ഫണ്ടിംഗില്‍ 16 ശതമാനത്തിലധികമാണ് പലിശനിരക്കിൽ ചൈന ഈടാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഈ രാജ്യങ്ങളെ കടക്കെണിയിലാക്കുമെന്നാണ് മുന്നറിയിപ്പ്. ആഗോളതലത്തില്‍ ഡോളറിന് ബദലായ കറന്‍സിയായി യുവാനെ മാറ്റിയെടുക്കാനാണ് ചൈനയുടെ ശ്രമമെന്നും ഒബിഒആര്‍ പദ്ധതിയ്ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.