മുസ്ലിങ്ങളും തമിഴരും ചേര്‍ന്ന് രജപക്സെയെ തോല്‍പ്പിയ്ക്കുമോ?
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. കടുത്ത എതിര്‍പ്പുകള്‍ നേരിടാതെ ശ്രീലങ്കയുടെ പ്രസിഡന്റായി തുടരുന്ന മഹീന്ദ രജപക്‌സെയ്ക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായാകമാണ്. രജപക്‌സെ മന്ത്രിസഭയില്‍ അംഗമായിരുന്ന ആരോഗ്യമന്ത്രി മൈത്രിപാല സിരിസേനയുമായിട്ടാണ് രജപക്‌സെയുടെ മത്സരം. മൂന്നാം തവണ ഭാഗ്യം പരീക്ഷിയ്ക്കുകയാണ് രജപക്‌സെ.
രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രജപക്‌സെ ഉള്‍പ്പടെയുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. വിജയം ആവര്‍ത്തിയ്ക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിയ്ക്കുമെന്നുമാണ് രജപക്‌സെ മാധ്യമങ്ങളോട് പറഞ്ഞത്.
ഇക്കുറിയും ശക്തമായ എതിപരാളികളില്ലാതെ തിരഞ്ഞെടുപ്പ് വിജയിക്കാമെന്നായിരുന്നു രജപക്‌സെയുടെ പ്രതീക്ഷ. എന്നാല്‍ സ്വന്തം മന്ത്രിസഭയിലെ ആരോഗ്യമന്ത്രി മൈത്രിപാല തന്നെ രജപക്‌സെയ്ക്ക് എതിരെ മത്സരിയ്ക്കാനിറങ്ങി. രണ്ട് മാസം മുമ്പ് വരെ മൈത്രിപാല, രജപക്‌സെ മന്ത്രിസഭയില്‍ അംഗമായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് സിരിസേന മത്സരിയ്ക്കുന്നത്. തമിഴ് വംശജരുടെ പാര്‍ട്ടിയായ തമിള്‍ നാഷണല്‍ അലയന്‍സിന്റേയും മുസ്ലീം പാര്‍ട്ടികളുടേയും പിന്തുണ സിരിസേനയ്ക്കുണ്ട്. തമിഴ് പുലികളെ വകവരുത്തുകയും ആഭ്യന്തര യുദ്ധം അവസാനിപ്പിയ്ക്കുകയും ചെയ്‌തൊടെയാണ് രജപക്‌സെയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. 2005ലാണ് അദ്ദേഹം പ്രഡിഡന്‍റായി അധികാരമേറ്റത്.
എന്നാല്‍ അധികാരത്തിനന്റെ തുടര്‍ന്നുള്ള നാളുകള്‍ അദ്ദേഹം കുടുംബവാഴ്ച നടത്തിയെന്നാണ് ആരോപണം. പ്രധാന തസ്തികകളിലെല്ലാം സ്വന്തക്കാരെ നിയമിച്ചാണ് അദ്ദേഹം ഭരണം നടത്തിയതെന്നാണ് ആരോപണം. ഇതിന് പുറമെ അഴിമതി ആരോപണവും ഉണ്ട്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പിന്റെ അന്തിമഫലം പുറത്ത് വരുന്നത്.