സ്കൂളിലെ ഐൻസ്റ്റീൻ! അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും ബുദ്ധിമുട്ടി... 21-ാം വയസിൽ വീൽചെയറിലേക്ക്...
21-ാം വയസിൽ അമ്യോട്രോപിക് ലാറ്ററൽ സ്ക്ലറോസിസ്(എഎൽഎസ്) രോഗം ബാധിച്ച ഹോക്കിങിന് രണ്ടര വർഷം കൂടി മാത്രമായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്.
ന്യൂയോർക്ക്: ചക്ര കസേരയിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫൻ ഹോക്കിങിന് വിട. 21-ാം വയസിൽ അമ്യോട്രോപിക് ലാറ്ററൽ സ്ക്ലറോസിസ്(എഎൽഎസ്) രോഗം ബാധിച്ച ഹോക്കിങിന് രണ്ടര വർഷം കൂടി മാത്രമായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ വൈദ്യശാസ്ത്രത്തെ പോലും അമ്പരമ്പിച്ച് ആ 21കാരൻ മുന്നേറി.
ചക്ര കസേരയിൽ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്റ്റീഫൻ ഹോക്കിങിന്റെ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപംകൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് നിലവിൽ ലഭ്യമായ മിക്ക വിവരങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്.
സെന്റ് ആൽബൻസിൽ
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി നിര്യാതനായി മൂന്നൂറ് വർഷം തികഞ്ഞ ദിവസമായിരുന്നു ശാസ്ത്ര ഇതിഹാസമായ സ്റ്റീഫൻ ഹോക്കിങിന്റെ ജനനം. 1942 ജനുവരി എട്ടിന് ബ്രിട്ടനിലെ ഓക്സ്ഫോഡിൽ ജനിച്ച സ്റ്റീഫൻ ഹോക്കിങ് സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഒരു സാധാരണ വിദ്യാർത്ഥി മാത്രമായിരുന്നു. ലണ്ടൻ ഹൈഗേറ്റിലെ ബൈറോൺ ഹൗസ് സ്കൂളിലായിരുന്നു ഹോക്കിങിന്റെ പ്രാഥമിക വിദ്യാഭ്യാസം. എട്ടാം വയസ് വരെ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഹോക്കിങ് സെന്റ് ആൽബൻസ് സ്കൂളിലെത്തിയതോടെ മികച്ച വിദ്യാർത്ഥിയായി മാറി. അതിനിടെ ഹോക്കിങിനെ വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ ചേർക്കാൻ പിതാവ് ആഗ്രഹിച്ചിരുന്നെങ്കിലും സ്കോളർഷിപ്പ് പരീക്ഷയുടെ ദിവസം അസുഖബാധിതനായി ഹോക്കിങ് കിടപ്പിലായി. ഇതോടെ സെന്റ് ആൽബൻസിൽ തന്നെ അദ്ദേഹം വിദ്യാഭ്യാസം തുടർന്നു.
ഐൻസ്റ്റീൻ...
സെന്റ് ആൽബൻസിലെ പഠനകാലത്ത് സാധാരണ വിദ്യാർത്ഥിയായിരുന്ന ഹോക്കിങ് ശാസ്ത്ര വിഷയങ്ങളിലും കണക്കിലും മാത്രമാണ് മികവ് പുലർത്തിയിരുന്നത്. ഇതിനിടെ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങളിലൂടെ ഐൻസ്റ്റീൻ എന്ന വിളിപ്പേരും ഹോക്കിങ് സ്വന്തമാക്കി. എന്നാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹോക്കിങിനോട് മെഡിസിന് ചേരാനായിരുന്നു പിതാവിന്റെ ഉപദേശം. പക്ഷേ, ഭൗതിക ശാസ്ത്രവും രസതന്ത്രവും പഠിക്കാനായിരുന്നു ഹോക്കിങിന് താൽപ്പര്യം. തുടർന്ന് 1959ൽ 17-ാം വയസിൽ പ്രവേശന പരീക്ഷയിലൂടെ ഹോക്കിങ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് ചേർന്നു. ഇതോടെയാണ് അദ്ദേഹം ശാസ്ത്രരംഗത്ത് കൂടുതൽ കഴിവ് തെളിയിച്ചത്.
എഎൽഎസ്...
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനവും ഗവേഷണവും തുടരുന്നതിനിടെ 21-ാം വയസിലാണ് ഹോക്കിങിനെ ഗുരുതരമായ നാഡീരോഗം ബാധിക്കുന്നത്. അമ്യോട്രോപിക് ലാറ്ററൽ സ്ക്ലറോസിസ് (എഎൽഎസ്) എന്ന രോഗം ബാധിച്ച സ്റ്റീഫൻ ഹോക്കിങിന്റെ ജീവിതം പിന്നെ വീൽ ചെയറിലായി. രണ്ടര വർഷത്തിൽ കൂടുതൽ ഹോക്കിങ് ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. തമോഗർത്തങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ലോകത്തിന് സമ്മാനിച്ചത് പുതിയ വിവരങ്ങളായിരുന്നു. ഹോക്കിങ്സ് രചിച്ച 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച പുസ്തകങ്ങളിലൊന്നാണ്. 'ജോർജ്സ് സീക്രട്ട് കീ ടൂ ദി യൂണിവേഴ്സ്' എന്ന പുസ്തകത്തിലൂടെ അദ്ദേഹം കുട്ടികൾക്കും പ്രിയങ്കരനായി.
സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം
വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...