ബംഗ്ലാദേശിൽ ആളിക്കത്തി വിദ്യാർത്ഥി പ്രക്ഷോഭം; മരണം 32 ആയി, സൈന്യത്തെ വിന്യസിച്ച് സർക്കാർ
ധാക്ക: ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്ത് രൂക്ഷം. വ്യാഴാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ 11 പേർ കൂടി മരിച്ചു. ഇതോടെ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. അതേസമയം അക്രമം അടിച്ചമർത്താൻ സർക്കാർ രാജ്യത്തുടനീളം സൈന്യത്തേയും അതിർത്തി രക്ഷാ സേനയേയും വിന്യസിച്ചു.
വ്യാഴാഴ്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷനായ ബിടിവിയുടെ ഹെഡ്ക്വാർട്ടേഴ്സിന് തീയിട്ടു. ചാനലിന്റെ റിസപ്ഷൻ ബിൽഡിങ്ങിനും മുൻപിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കുമാണ് തീയിട്ടത്. ആർക്കും പരിക്കില്ല. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സുരക്ഷാ സേനയും വിദ്യാർ്ഥികളും തമ്മിൽ ഏറ്റുമുട്ടി. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും ശബ്ദ ഗ്രനേഡുകളും പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.

അക്രമത്തെ തുടർന്ന് തലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ഇൻ്റർനെറ്റും നിരോധിച്ചിട്ടുണ്ട്. സ്കൂളുകളും സർവ്വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ഷെയ്ഖ് ഹസീന സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാർ ചാനലിലൂടെ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചിരുന്നു. പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അവർ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾ രൂക്ഷമായത്.
അതേസമയം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചതായി നിയമമന്ത്രി അനിസുൽ ഹഖ് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ചയ്ക്കായി വിദ്യാഭ്യാസമന്ത്രി മൊഹിബുൾ ചൗധരിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സർക്കാരുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. സർക്കാർ ജോലികളിലെ ക്വാട്ട റദ്ദാക്കി ഗസറ്റ് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
1971-ലെ പാക്കിസ്ഥാനെതിരായ വിമോചനയുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ മക്കൾ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 സംവരണം ഏർപ്പെടുത്താനുള്ള തീരുമാനമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. സർക്കാർ സർവീസിൽ നിലവിൽ 56 ശതമാനമാണ് ആകെ സംവരണം. ഹസീന സർക്കാരിനെ പിന്തുണയ്ക്കുന്ന സർക്കാർ അനുകൂല ഗ്രൂപ്പുകൾക്കും പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
അതിനിടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ തങ്ങളുടെ പൗരർക്ക് ഇന്ത്യ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കലാപബാധിതമേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങരുതെന്നുമാണ് നിർദ്ദേശം.












Click it and Unblock the Notifications