കശ്മീരികളെ പിന്തുണയ്കാന്‍ ഖമേനിയുടെ ആഹ്വാനം: പ്രശ്നപരിഹാരത്തിന് ഇറാൻ!!
കശ്മീരികളെയും യെമനികളേയും ബഹ്റൈനിലെ ജനങ്ങളെയും മുസ്ലിം ലോകം പിന്തുണയ്ക്കണമെന്ന് ഖമേനി
ടെഹ്റാൻ: കശ്മീരികളെയും യെമനികളേയും ബഹ്റൈനിലെ ജനങ്ങളെയും മുസ്ലിം ലോകം പിന്തുണയ്ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. റമദാനില്‍ ആക്രമിക്കപ്പെട്ട ജനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നായിരുന്നു ട്വീറ്റില്‍ ഖമേനിയുടെ ആഹ്വാനം. ഇന്ത്യയിലും സൗദിയിലും സുന്നി അറബ് രാഷ്ട്രങ്ങളിലുമുള്ള ഇസ്മാമിന്‍റെ പൊതുശത്രുക്കളെ ആഗോള മുസ്ലിം സമൂഹം തിരിച്ചറിയണമെന്നും ഈദ് ദിനത്തില്‍ ടെഹ്റാനില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഖമേനി ആഹ്വാനം നല്‍കിയത്.
കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനെപ്പോലെ അഭിപ്രായ പ്രകടനം നടത്താന്‍ മുസ്ലിം ചിന്തകരും ബുദ്ധിജീവികളും സന്നദ്ധരാകണമെന്നും ഖമേനി ചൂണ്ടിക്കാണിക്കുന്നു. ജമ്മു കശ്മീരില്‍ ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സൈന്യവും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ യുവാക്കളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ പ്രസ്താവന. ത്രിരാഷട്ര സന്ദര്‍ശനത്തിനിടെ അമേരിക്കയിലെത്തിയ നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശിച്ച ഖമേനി കശ്മീര്‍ വിഷയത്തില്‍ ഇറാന്‍റെ നിത്യവിമര്‍ശകനായ ട്രംപ് എന്തുനിലപാടായിരിക്കും സ്വീകരിക്കുകയെന്ന ആശങ്കയും പ്രകടിപ്പിച്ചു. ഇതിനൊപ്പം തന്നെ സ്വതന്ത്ര കശ്മീര്‍ വാദത്തെയും പരോക്ഷമായി ഖമേനി പിന്തുണയ്ക്കുകയും ചെയ്തു. നേരത്തെയും കശ്മീര്‍ പ്രശ്നങ്ങളില്‍ ഇത്തരം വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനെല്ലാം പുറമേ കശ്മീര്‍ വിഷയത്തില്‍ പരിഹാരത്തിനായി ഇന്ത്യ- പാക് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് പാകിസ്താനിലെ ഇറാന്‍ സ്ഥാനപതി മെഹ്ദി ഹൊണര്‍ദൂസ്ത് അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും സമ്മതിച്ചാല്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്നാണ് ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശം. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി പ്രശ്നമാണെന്നും മൂന്നാമതൊരാളുടെ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് ഇന്ത്യ പുലര്‍ത്തുന്ന നിലപാട്. ഈ സാഹചര്യത്തില്‍ ഇറാന്‍റെ ഇടപെടലിന് സാധ്യതകളും ഉദിയ്ക്കുന്നില്ല.












Click it and Unblock the Notifications