സൗദി രാജകുമാരി, മുഹമ്മദ് ബിൻ സൽമാന്റെ സഹോദരി! ഫ്രാൻസില്‍ കുറ്റക്കാരി, 10 മാസത്തെ ജയിൽവാസം ഒഴിവാക്കാം
പാരിസ്: സൗദി രാജകുമാരിയും കിരീടാവകാശ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരിയും ആയ ഹസ്സ ബിന്‍ത് സല്‍മാന്‍ കുറ്റക്കാരിയെന്ന് ഫ്രഞ്ച് കോടതി. പാരീസിലെ വസതിയില്‍ വച്ച് പ്ലംബറെ മര്‍ദ്ദിക്കാന്‍ ബോഡ് ഗാര്‍ഡിനോട് ആവശ്യപ്പെട്ട സംഭവത്തില്‍ ആണ് ഹസ്സ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. 2016 ല്‍ ആയിരുന്നു സംഭവം.
തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ...? ട്രംപിന് മേൽ ഇസ്രായേലിന്റെ ചാരവൃത്തി! വൈറ്റ് ഹൗസിൽ രഹസ്യ ഉപകരണങ്ങൾ
പത്ത് മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഹസ്സ ബിന്‍ത് സല്‍മാന്‍ ചെയ്തിരിക്കുന്നത് എന്നാണ് കോടതിയുടെ വിധിന്യായം. എന്നാല്‍ തല്‍ക്കാലത്തേക്ക് ഈ ശിക്ഷ അനുഭവിക്കേണ്ടതില്ല. നിശ്ചിതകാലത്തേക്ക് കോടതി നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജീവിക്കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചവരുത്തുകയോ മറ്റേതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ 10 മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
സൗദിയുടെ മാനുഷിക മുഖങ്ങളില്‍ ഒന്നാണ് ഹസ്സ രാജകുമാരി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സ്ത്രീപക്ഷ നിലപാടുകളിലും ഹസ്സ സൗദിയില്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ ഈ സംഭവം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.
അഷറഫ് ഈദ് എന്ന വ്യക്തിയാണ് പരാതിക്കാരന്‍. രാജകുമാരി തന്റെ ബോഡിഗാര്‍ഡ് ആയ റാനി സൈദിയോട് ഈദിനെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. കേസില്‍ ബോഡി ഗാര്‍ഡിന് എട്ട് മാസത്തെ തടവും അയ്യായിരം യൂറോയും ശിക്ഷ വിധിച്ചിട്ടുണ്ട്. നിശ്ചിത കാലയളവില്‍ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജീവിച്ചാല്‍ ഇയാള്‍ക്കും ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാം.
ആറ് മാസത്തെ തടവ് ശിക്ഷയും അയ്യായിരം രൂപയും ശിക്ഷ വിധിക്കണം എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. എന്നാല്‍ രാജകുമാരിയ്ക്ക് കോടതി വിധിച്ചത് 10 മാസത്തെ തടവും പതിനായിരം യൂറോയും ആയിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് രാജകുമാരിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 ജൂലായില്‍ ആണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാല്‍ ഒരുതവണ പോലും ഹസ്സ ബിന്‍ത് സല്‍മാന്‍ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. നേരത്തെ 2017 ഡിസംബറില്‍ ഹസ്സ ബിന്‍ത് സല്‍മാനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.