ദൗമയില്‍ രാസായുധം പ്രയോഗിച്ചതായി സംശയം; നൂറോളം പേര്‍ ശ്വാസം മുട്ടി മരിച്ചു
ദമസ്‌ക്കസ്: കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയ്‌ക്കെതിരേ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കി. നഗരകേന്ദ്രങ്ങള്‍ ബോംബിട്ടുതകര്‍ത്തു. രാസായുധം അടങ്ങിയ ബോംബും സൈന്യം ഉപയോഗിച്ചതായി ആരോപണമുണ്ട്. ക്ലോറിന്‍ ബോംബ് ഉള്‍പ്പെടെയുള്ളവയുടെ ആക്രമണത്തെ തുടര്‍ന്ന് നൂറോളം പേര്‍ ശ്വാസം കിട്ടാതെ മരിച്ചതായി ദൗമയിലെ സഹായ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇവരിലേറെ പേരും സ്ത്രീകളും കുട്ടികളുമാണ്. കൂടുതല്‍ പേര്‍ക്ക് ശ്വാസതടസ്സം നേരിടുന്നതായി സഹായ സംഘങ്ങളിലൊന്നായ വൈറ്റ് ഹെല്‍മറ്റേഴ്‌സ് അറിയിച്ചു.
ബോംബാക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വീടുകള്‍ക്കുള്ളിലും ഭൂഗര്‍ഭ അറകളിലും അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടവരിലേറെയും. എന്നാല്‍ രാസായുധം പ്രയോഗിച്ചതായുള്ള ആരോപണം സിറിയന്‍ സൈന്യം നിഷേധിച്ചു. ദമസ്‌ക്കസിന് സമീപത്തെ ജനവാസ കേന്ദ്രത്തിനു നേരെ വിമതവിഭാഗമായ ജെയ്ഷുല്‍ ഇസ്ലാം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ദൗമയ്‌ക്കെതിരായ വ്യോമാക്രമണമെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കി.
10 ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ശനിയാഴ്ചയാണ് കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയ്‌ക്കെതിരേ സൈന്യം ആക്രമണം തുടങ്ങിയത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് സമീപമുള്ള കിഴക്കന്‍ ഗൗത്തയിലെ മറ്റു പ്രധാന കേന്ദ്രങ്ങള്‍ നേരത്തേ സിറിയന്‍ സൈന്യത്തിന് കീഴടങ്ങിയിരുന്നു. വിമത പോരാളികള്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കാന്‍ പാതയൊരുക്കാമെന്ന വ്യവസ്ഥയിലായിരുന്നു കീഴടങ്ങല്‍.
എന്നാല്‍ ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ ദൗമയുടെ നിയന്ത്രണമുള്ള ജെയ്ഷുല്‍ ഇസ്ലാം പോരാളികള്‍ വിസമ്മതിക്കുകയായിരുന്നു. കിഴക്കന്‍ ഗൗത്തയിലെ പ്രധാന നഗരങ്ങളിലൊന്നായ ദൗമയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവിധ സഹായ ഏജന്‍സികള്‍ അറിയിച്ചു. നാലു വര്‍ഷമായി തുടരുന്ന സൈനിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നോ ഇല്ലാതെ പ്രദേശത്തെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബൈക്കിന് സൈഡ് നൽകാത്തതിന് കെഎസ്ആർടിസി ബസ് ഡ്രൈവറെ തല്ലിച്ചതച്ചു