ലോകത്തെ ഞെട്ടിച്ച് പുതിയ സഖ്യത്തിന് കളമൊരുങ്ങുന്നു; കിം ജോങ് ഉന്നിനെ മടയിൽ പോയി കാണാൻ അസദ്... ഇനി?
സിയോള്‍: അമേരിക്കയും റഷ്യയും എന്ന രണ്ട് ധ്രുവങ്ങളിലാണ് ലോകം കുറേ കാലമായി. യുഎസ്എസ്ആറിന്റെ കാലത്തുണ്ടായിരുന്ന ശക്തിയൊന്നും ഇപ്പോള്‍ റഷ്യക്കില്ലെങ്കിലും അമേരിക്കയുടെ എതിര്‍ ചേരിയില്‍ ശക്തമായി നില്‍ക്കുന്ന രാജ്യമാണ് റഷ്യ. റഷ്യയോട് ചായ് വുണ്ടെങ്കിലും മറ്റൊരു ശക്തി കേന്ദ്രമായി ചൈനയും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഒരു കൂടിക്കാഴ്ചയിലേക്കാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റേയും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റേയും കൂടിക്കാഴ്ച.... വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണെങ്കിലും ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേകതകള്‍ ഒരുപാടുണ്ട്.
ഉത്തര കൊറിയയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യം ചൈനയാണ്. സിറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് റഷ്യയും. രണ്ട് രാജ്യങ്ങളും വര്‍ഷങ്ങളായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഒറ്റപ്പെടുത്തല്‍ അനുഭവിക്കുന്നവരും ആണ്. അത് മാത്രമല്ല ഈ കൂടിക്കാഴ്ചയുടേയും സഖ്യത്തിന്റേയും പ്രത്യേകതകള്‍...
അസദിന്റെ പ്രഖ്യാപനം
താന്‍ കിം ജോങ് ഉങ്ങിനെ സന്ദര്‍ശിക്കാന്‍ പോകുന്നു എന്നാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ ആണ്. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ അസദിന്റെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് സത്യം.
ചരിത്രത്തില്‍ ആദ്യം
കിം ജോങ് ഉന്‍ മറ്റ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് തന്നെ വിരളം ആണ്. അപ്പോഴാണ് അസദിന്റെ പ്രഖ്യാപനം. അതും ഉത്തര കൊറിയയില്‍ എത്തി കിങ് ജോങ് ഉന്നിനെ കാണും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2011 ല്‍ രാഷ്ട്രത്തലവന്‍ ആയി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ഒരു രാഷ്ട്രത്തലവനേയും കിം ജോങ് ഉന്‍ സ്വന്തം രാജ്യത്ത് വച്ച് കണ്ടിട്ടില്ല എന്നതാണ് സത്യം.
അമേരിക്കയുടെ വൈരി
അമേരിക്കയുമായി അത്രമാത്രം വൈര്യം സൂക്ഷിക്കുന്ന ആള്‍ എന്ന രീതിയില്‍ തന്നെയാണ് കിം ജോങ് ഉന്നിനെ അസദ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാണ്. അത്രമാത്രം രാഷ്ട്രീയ ഇത്ഥാശക്തിയുള്ള നേതാവ് എന്നാണ് ഉന്നിനെ അസദ് വിശേഷിപ്പിച്ചതായി ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര കൊറിയയുടെ പുതിയ സിറിയന്‍ അംബാസഡര്‍ ആയ മുണ്‍ ജോങ് നാമുമായുള്ള കൂടിക്കാഴ്ചയില്‍ ആയിരുന്നത്രെ അസദ് ഇത്തരത്തില്‍ പറഞ്ഞത്.
വര്‍ഷങ്ങളായുള്ള ബന്ധം
സിറിയയും ഉത്തര കൊറിയയും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമാണ് ഉള്ളത്. ഒരിടയ്ക്ക് അത് സൈനിക സഹകരണം വരെ എത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തെ മറികടക്കാനും ഉത്തര കൊറിയ അസദിനെ സൈനികമായി സഹായിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാസായുധത്തിന് പിന്നില്‍?
സ്വന്തം ജനങ്ങള്‍ക്ക് മേല്‍ രാസായുധം ഉപയോഗിച്ചു എന്നതാണ് അസദിന് നേര്‍ക്കുള്ള ഏറ്റവും ലിയ ആരോപണം. ഈ രാസയുധം എവിടെ നിന്ന് എത്തി എന്ന കാര്യത്തിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ഉത്തര കൊറിയയാണ് അസദിന് രാസായുധങ്ങള്‍ എത്തിച്ചത് എന്ന ആരോപണം ദക്ഷിണ കൊറിയ അന്നേ ഉന്നയിക്കുകയും ചെയ്തിരുന്നു.
ആണവ നിലയവും?
സിറിയ മുമ്പ് ഒരു ആണവ നിലയം രാജ്യത്ത് സ്ഥാപിച്ചിരുന്നു. എന്നാല്‍ 2007 ല്‍ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ഇത് തകരുകയായിരുന്നു. ഈ ആണവ നിലയം സ്ഥാപിക്കാന്‍ സിറിയയ്ക്ക് എല്ലാ വിധ സഹായവും എത്തിച്ച് നല്‍കിയതും ഉത്തര കൊറിയ ആയിരുന്നു എന്നാണ് ആരോപണം.
ഒരുമിച്ച് ചേര്‍ന്നാല്‍
അസദും കിം ജോങ് ഉന്നും തമ്മില്‍ പരസ്യമായ ഒരു സഖ്യത്തിന് മുതിരുമോ എന്നാണ് ഇനി അറിയേണ്ടതുള്ളത്. അങ്ങനെയെങ്കില്‍ അതിന് റഷ്യയുടേയും ചൈനയുടേയും രഹസ്യ സമ്മതം ഉണ്ടാകും എന്ന് ഉറപ്പാണ്. ഒരുപക്ഷേ, ലോകത്ത് പുതിയ ധ്രുവീകരണത്തിന് പോലും ഇത് വഴിവച്ചേക്കാം എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.