ഐഎസ്സിനെതിരായ പോരാട്ടം; യൂഫ്രട്ടീസ് തീരത്ത് റഷ്യയും അമേരിക്കയും തമ്മിലടിക്കുമോ?
ദേര്‍ അസ്സൂര്‍: സിറിയന്‍ പ്രവിശ്യയായ ദേര്‍ അസ്സൂറില്‍ റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തോടെ എ.എസ്സ് ഭീകരര്‍ക്കെതിരേ ശക്തമായ മുന്നേറ്റം നടത്താന്‍ സിറിയന്‍ സൈന്യത്തിന് സാധിച്ചു. യൂഫ്രട്ടീസ് നദിയുടെ കിഴക്കന്‍ പ്രദേശങ്ങളാകെ ഭീകരരുടെ കൈയില്‍ നിന്ന് മോചിപ്പിക്കാനായതായി സിറിയന്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, യൂഫ്രട്ടീസിന്റെ തീരം റഷ്യന്‍-അമേരിക്കന്‍ സൈനികരുടെ നേരിട്ടുള്ള ഏറ്റമുട്ടലില്‍ കലാശിക്കുമോ എന്ന കാര്യമാണ് നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
മൂന്നുഭാഗത്ത് നിന്നും വളഞ്ഞിട്ടു
അടുത്തകാലം വരെ ഐ.എസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന ദേര്‍ അസ്സൂര്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ ശക്തമായ റഷ്യന്‍ വ്യോമാക്രമണത്തിന്റെ സഹായത്തോടെ സിറിയന്‍ സൈന്യം കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറ് നിന്ന് കിഴക്കന്‍ തീരത്തെത്തിയ സിറിയന്‍ സൈന്യം ഐ.എസ്സിനെ ആട്ടിയോടിച്ച ശേഷം മൂന്ന് ഭാഗങ്ങളിലൂടെയും അവരെ വളഞ്ഞിരിക്കുകയാണിപ്പോള്‍. ഏതാനും കഴിക്കന്‍ ജില്ലകളില്‍ മാത്രമാണ് അവര്‍ക്കിപ്പോള്‍ സ്വാധീനമുള്ളത്. ഇതുവഴി പുറത്തേക്ക് രക്ഷപ്പെട്ടുപോകാമെന്നാണ് ഭീകരരുടെ ഏക ആശ്വാസം.
വിമാനത്താവളം തിരിച്ചുപിടിച്ചു
അതിനിടെ, കിഴക്കന്‍ സിറിയയിലെ ദേര്‍ അസ്സൂര്‍ സൈനിക വിമാനത്താവളം സിറിയന്‍ സേന ഐ.എസ്സില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു വ്യോമസേനാ താവളം. തിങ്കളാഴ്ച മുതല്‍ സിറിയന്‍ സേന വിമാനത്താവളം വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ആദ്യത്തിലാണ് സിറിയന്‍ സൈന്യവും സഖ്യകക്ഷികളും ചേര്‍ന്ന് മൂന്നു വര്‍ഷമായി ഐ.എസ് കൈയടക്കിവച്ച ദേര്‍ അസ്സൂറിലേക്ക് പ്രതിരോധം ഭേദിച്ച് കടന്നുകയറിയത്. ഇവിടെ ഒരു ലക്ഷത്തോളം പേര്‍ വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.
അമേരിക്ക-റഷ്യ ഏറ്റുമുട്ടല്‍?
ദേര്‍ അസ്സൂറില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരേ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തുന്ന മുന്നേറ്റം മറ്റൊരു പോര്‍മുഖം തുറക്കുമോ എന്ന ആശങ്കയാണിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. സിറിയന്‍ സൈന്യം പിടിച്ചെടുത്ത പ്രദേശത്തിനു സമീപം അമേരിക്കന്‍ പിന്തുണയോടെ ഐ.എസ്സിനോട് പോരാടുന്ന സിറിയന്‍ വിമത സേനയായ എസ്.ഡി.എഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്) നിലയുറപ്പിച്ചിട്ടുണ്ടെന്നതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം. കൃത്യമായ അതിര്‍വരുമ്പുകളില്ലാതെ നടക്കുന്ന ആക്രമണങ്ങളില്‍ ഇരുഭാഗങ്ങളിലുമായി വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയുടെയും റഷ്യയുടെയും സൈനികരും കരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സിറിയന്‍ സൈന്യവും എസ്.ഡി.എഫ് സഖ്യവും തമ്മില്‍ പരസ്പരം ഏറ്റമുട്ടലുകളുണ്ടാവാനുള്ള സാധ്യതകളേറെയാണ്.
എസ്.ഡി.എഫ് കേന്ദ്രം റഷ്യ ആക്രമിച്ചതായി യു.എസ്
റഷ്യന്‍ സേന കരുതിക്കൂട്ടി തങ്ങളുടെ സഖ്യകക്ഷിക്കു സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിനു നേരെ ആക്രമണം നടത്തിയതായി പെന്റഗണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് എസ്.ഡി.എഫിന്റെയും യു.എസ് സൈനിക ഉപദേശകരുടെയും കേന്ദ്രമുണ്ടെന്ന് റഷ്യയ്ക്ക് അറിയാമായിരുന്നിട്ടും അവിടേക്ക് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പെന്റഗണ്‍ ആരോപിച്ചത്. ആക്രമണത്തില്‍ ഏതാനും സൈനികര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം റഷ്യന്‍ സൈനിക വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് നിഷേധിക്കുകയായിരുന്നു.
സിറിയന്‍ സേന പിന്‍മാറിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് എസ്.ഡി.എഫ്
യൂഫ്രട്ടീസിന്റെ കിഴക്കന്‍ തീരത്തെത്തിയ സിറിയന്‍ സൈനികര്‍ പ്രദേശത്ത് നിന്ന് പിന്‍മാറിയില്ലെങ്കില്‍ തങ്ങള്‍ അവര്‍ക്കെതിരേ ആക്രമണം നടത്തുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ എതിര്‍ക്കുന്ന വിമതപോരാളികളുടെ കൂട്ടായ്മയായ എസ്.ഡി.എഫ് കമാന്റര്‍ അഹ്മദ് അബൂ ഖൗല പറഞ്ഞു. യൂഫ്രട്ടീസിന്റെ കിഴക്കന്‍ തീരത്തെത്തിയ സിറിയന്‍ സൈന്യം മറുകരയിലേക്ക് തിരികെ പോവണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ തന്ത്രപ്രധാന പ്രദേശമെന്ന നിലയില്‍ കഴിക്കന്‍ തീരം വിട്ടുപോവാന്‍ സിറിയന്‍ സേന തയ്യാറാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതുവരെ യൂഫ്രട്ടീസ് നദിയായിരുന്നു ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ അതിര്‍ത്തിയായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ സിറിയന്‍ സേന നദി മുറിച്ചുകടന്ന് കിഴക്കുഭാഗത്തെത്തിയ സ്ഥിതിക്ക് അത് ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ശത്രുക്കളായി സിറിയ കാണുന്ന എസ്.ഡി.എഫിനെതിരേ ആക്രമണമുണ്ടാവുന്ന പക്ഷം അമേരിക്കന്‍ സൈന്യം നോക്കിനില്‍ക്കുമോ എന്ന പ്രശ്‌നവുമുണ്ട്. അമേരിക്കന്‍ സൈനികര്‍ അവകാശപ്പെടുന്നതനുസരിച്ച് ദേര്‍ അസ്സൂര്‍ പ്രവിശ്യയുടെ വടുക്കുകിഴക്കന്‍ ഭാഗങ്ങളില്‍ 500 ചതുരശ്രകിലോമീറ്റര്‍ പ്രദേശം എസ്.ഡി.എഫിന്റെ നിയന്ത്രണത്തിലാണ്.