അവസാന വിമതകേന്ദ്രമായ ഇദ്‌ലിബിനെതിരേ അന്തിമപോരാട്ടത്തിന് സിറയയും റഷ്യയും
മോസ്‌കോ: സിറയിയിലെ അവശേഷിക്കുന്ന ഏക വിമത കേന്ദ്രമായ ഇദ്‌ലിബിനെതിരേ യോജിച്ച പോരാട്ടത്തിനൊരുങ്ങി സിറിയയും റഷ്യയും. മോസ്‌കോയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുഅല്ലിമുമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. സിറിയയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ഭീകരമുക്തമാക്കിയതായും അവശേഷിക്കുന്ന ഏക പ്രദേശമാണ് വടക്കുകിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബെന്നും ലാവ്‌റോവ് പറഞ്ഞു. ഇവരെ തുടച്ചുനീക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയില്‍ സജീവമായ അല്‍ നുസ്‌റ ഫ്രണ്ട് സിറിയന്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തുന്നതായും മേഖലയില്‍ റഷ്യന്‍ സൈനിക താവളങ്ങളെ ഡ്രോണ്‍ വിമാനങ്ങളുപയോഗിച്ച് ആക്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തേ അല്‍ഖാഇദയുടെ ഭാഗമായിരുന്നു ഇപ്പോള്‍ ഹയാത്ത് തഹ്രീര്‍ അല്‍ ശാം എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടന്ന അല്‍ നുസ്‌റ ഫ്രണ്ട്. വിമതര്‍ക്കെതിരേ ഏതറ്റം വരെ പോവാനും സിറിയ ഒരുക്കമാണെന്നും അതേസമയം സിവിലിയന്‍മാര്‍ക്ക് നാശമുണ്ടാവാത്ത രീതിയിലാണ് ആക്രമണം നടത്തുകയെന്നും അല്‍ അല്‍ മുഅല്ലിം പറഞ്ഞു.
മൂന്ന് ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഇദ്‌ലിബ് ജനസംഖ്യയുടെ പകുതിയും വിമത പോരാളികളാണ്. നേരത്തേ സിറിയന്‍ സൈന്യം മോചിപ്പിച്ച അലിപ്പോ, കിഴക്കന്‍ ഗൗത്ത, ദര്‍ആ എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവിടേക്ക് കുടിയേറിയവരാണിവര്‍. ഈ പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സര്‍ക്കാരിനെ അംഗീകരിക്കാത്ത നിരവധി സിവിലിയന്‍മാരും ഇദ്‌ലിബില്‍ എത്തിയിട്ടുണ്ട്. അതേസമയം, തുര്‍ക്കിയുടെ സൈനിക സാന്നിധ്യമുള്ള പ്രദേശം കൂടിയാണ് ഇദ്‌ലിബ്. ഇവിടെയുള്ള വിവിധ വിമത വിഭാഗങ്ങളെ തുര്‍ക്കി പിന്തുണയ്ക്കുന്നുണ്ട്.