സിറിയയില്‍ വെടിയൊച്ച നിലക്കുന്നില്ല; ദര്‍ആയില്‍ ആക്രമണം രൂക്ഷം, പതിനായിരങ്ങള്‍ പലായനം ചെയ്തു
ദമസ്‌ക്കസ്: ഏഴ് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന് സിറിയയില്‍ ഇനിയും അറുതിയായില്ല. സിറിയയിലെ വിമതപ്രദേശമായ ദക്ഷിണ ദര്‍ആ പ്രവിശ്യയില്‍ വിമതപോരാളികള്‍ക്കെതിരേ സിറിയന്‍ സേന ആക്രമണം ശക്തമാക്കിയതോടെ പതിനായിരക്കണക്കിന് പ്രദേശവാസികള്‍ ഇവിടെ നിന്നും പാലായനം ചെയ്തു.
ബസര്‍ അല്‍ ഹരീര്‍ നഗരത്തിനു നേരെ 200 വ്യോമാക്രമണവും 150 ബാരല്‍ ബോംബുകളുമാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റ സൈന്യം പ്രയോഗിച്ചത്. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രണം ശക്തമായതിനെ തുടര്‍ന്ന് പ്രവിശ്യയില്‍ നിന്ന് ഇതിനകം 45,000 പേര്‍ അയല്‍രാജ്യമായ ജോര്‍ദാനിലേക്ക് പാലായനം ചെയ്തതായി യു.എന്‍ അറിയിച്ചു.
ദമസ്‌ക്കസിന്റെ പരിസര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിമത ശക്തികേന്ദ്രങ്ങളെ മോചിപ്പിച്ച സര്‍ക്കാര്‍ സൈന്യം, തെക്കന്‍ പ്രദേശങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസമാണ് നടപടി ശക്തമാക്കിയത്. വിമതരുടെ കൈവശമുള്ള ഖുനൈത്വറ, ദര്‍ആ, സുവൈദയുടെ ഭാഗങ്ങള്‍ എന്നിവ പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 19ന് സര്‍ക്കാര്‍ സൈന്യം ആക്രമണം ആരംഭിച്ചത്. പുതിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഒന്‍പത് സ്ത്രീകളുമുള്‍പ്പെടെ 27 പേര്‍ സിവിലിയന്‍മാരാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
2011ല്‍ സിറിയന്‍ ആഭ്യന്തര സംഘര്‍ഷം ആരംഭിച്ചതു മുതല്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ വിവിധ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.