കനത്ത ആക്രമണം താങ്ങാനായില്ല; വെടിനിര്‍ത്തലിന് തയ്യാറായി സിറിയന്‍ വിമതര്‍
ദമസ്‌ക്കസ്: തെക്കന്‍ സിറിയയിലെ ദര്‍ആ പ്രവിശ്യയ്‌ക്കെതിരേ സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സൈന്യവും സംയുക്തമായി നടത്തിയ ശക്തമായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വെടിനിര്‍ത്തലിന് തയ്യാറായി സിറിയന്‍ വിമതര്‍. പോരാട്ടം അവസാനിപ്പിക്കാനും ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാനമായ നസീബ് അതിര്‍ത്തി ചെക്ക്‌പോയിന്റെ സിറിയന്‍-റഷ്യന്‍ സംയുക്ത സൈന്യത്തിന് വിട്ടുനല്‍കാനും തീരുമാനിച്ചതായി വിമത വിഭാഗങ്ങളുടെ വക്താവ് ഇബ്രാഹിം ജവാബി പറഞ്ഞു.
ജോര്‍ദാന്റെ സഹായത്തോടെ റഷ്യന്‍ സൈനികര്‍ വിമതരുമായി നടത്തിയ ചര്‍ച്ചയില്‍, സിറിയന്‍ ഭരണത്തില്‍ കീഴില്‍ കഴിയാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വിമതരുടെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളിലേക്ക് മാറാന്‍ സൗകര്യമൊരുക്കാന്‍ തീരുമാനമായി. തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ റഷ്യന്‍ സൈന്യത്തിന് കൈമാറാമെന്നും വിമതര്‍ സമ്മതിച്ചു. നേരത്തേ ഇതേച്ചൊല്ലിയായിരുന്നു ഇരുവിഭാഗവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടത്. എന്നാല്‍ അതിന് ശേഷം സിറിയ ആക്രമണം ശക്തമാക്കിയതോടെ വിമതര്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് സിറിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, വെടിനിര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ സിറിയന്‍ പതാകകളും വഹിച്ചുള്ള റഷ്യന്‍ ടാങ്കുകള്‍ അതിര്‍ത്തി ചെക്ക്‌പോയിന്റുകളിലേക്ക് നീങ്ങിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നസീബ് അതിര്‍ത്തി പ്രദേശത്തിന്റെ നിയന്ത്രണം ലഭിച്ചതോടെ ദര്‍ആയുടെ കിഴക്കുഭാഗത്തുള്ള പ്രദേശങ്ങള്‍ കൂടി പിടിച്ചടക്കാന്‍ സിറിയന്‍ സൈന്യത്തിന് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടാഴ്ചയായി തുടരുന്ന ദര്‍ആ ആക്രമണത്തെ തുടര്‍ന്ന് മൂന്നര ലക്ഷത്തോളം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്തതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തിയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കില്ലെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാല്‍ ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ജോര്‍ദാന്‍ അഭയം നല്‍കിയിരുന്നു.