ബാഗ്ദാദിയുടെ അടിവസ്ത്രം കൈക്കലാക്കി ഡിഎന്‍എ പരിശോധന; ട്രംപിനെ തള്ളി കുര്‍ദുകള്‍!!
ബെയ്റൂട്ട്: 'അബൂബക്ർ അൽ ബാഗ്ദാദി എന്ന ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകരൻ വടക്കുപടിഞ്ഞാറൻ സിറിയയിൽ അമേരിക്കൻ സ്പെഷ്യല്‍ ഫോഴ്സ് നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. ഒടുവില്‍ ആ ഭീകരനേയും അമേരിയ്ക്ക് ഇല്ലാതാക്കി' എന്നായിരുന്നു ബാഗ്ദാദിയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ച് കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
എന്നാല്‍ ബാഗ്ദാദിദിയുടെ മരണത്തിന്റെ ക്രൈഡിറ്റ് ഏറ്റെടുത്ത ട്രംപിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഐഎസിനെതിരായ പോരാട്ടത്തില്‍ യുഎസ് സഖ്യസേനയുടെ ദീര്‍ഘകാല സഹായികളായ സിറിയന്‍ ജനആധിപത്യ സഖ്യം (എസ്ഡിഎഫ് ).ബാഗ്ദാദിയെ ഇല്ലാതാക്കള്‍ മുഖ്യപങ്ക് വഹിച്ചത് തങ്ങളാണെന്ന് എസ്ഡിഎഫ് അവകാശപ്പെട്ടു. അബുബക്കർ അൽ ബാഗ്ദാദിയുടെ സംഘത്തിനിടയില്‍ തങ്ങള്‍ ചാരനെ നിയമിച്ച് നടത്തിയ നീക്കമാണ് ബാഗ്ദാദിയായെ കണ്ടെത്താന്‍ സഹായിച്ചതെന്ന് കുര്‍ദുകള്‍ പറയുന്നു.വിശദാംശങ്ങളിലേക്ക്
ഒളിതാവളം കണ്ടെത്തി
മെയ് 15 മുതൽ അൽ ബാഗ്ദാദിയുടെ നീക്കങ്ങള്‍ സിഐഎയുമായി ചേര്‍ന്ന് തങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു.എന്നും തന്റെ ഒളിതാവളങ്ങള്‍ മാറ്റികൊണ്ടേയിരിക്കുന്നയാളാണ് ബാഗ്ദാദി. തുര്‍ക്കി അതിര്‍ത്തി പ്രദേശമായ ജെറാബ്ലസിലേക്ക് കടക്കാന്‍ ഇരിക്കവേയാണ് ബാഗ്ദാദിയുടെ ഒളിതാവളം കുര്‍ദ്ദുകള്‍ കണ്ടെത്തിയത്, എസ്ഡിഎഫ് ഉദ്യോഗസ്ഥന് പോളറ്റ് കാന്‍ പറഞ്ഞു.
അടിവസ്ത്രം മോഷ്ടിച്ചു
ഞങ്ങളുടെ ചാരന് ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു. അവ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഒളിവില്‍ കഴിയുന്നയാള്‍ ബാഗ്ദാദി തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ബാഗ്ദാദിയെ ഉന്മൂലനം ചെയ്യാൻ ഒരു മാസം മുന്‍പ് തന്നെ പദ്ധതിയൊരുക്കിയിരുന്നു. എന്നാല്‍ വടക്കൻ സിറിയയിൽ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്മാറ്റവും തുര്‍ക്കികളുടെ സൈനിക നീക്കവും ഓപ്പറേഷന് കാലതാമസം വരുത്തി, കാന്‍ പറഞ്ഞു.
സുരക്ഷാ ഉപദേഷ്ടാവായി
എന്നാല്‍ ഇപ്പോഴത്തെ സൈനിക ഓപ്പറേഷനില്‍ യുഎസ് സൈന്യത്തിന് ആദ്യം മുതല്‍ അവസാനം വരെ കുര്‍ദുകളുടെ സഹായവും പിന്തുണയുണ്ടായിരുന്നുവെന്നും കാന്‍ അവകാശപ്പെട്ടു. ബാഗ്ദാദി കൊല്ലപ്പെടുന്ന വേളയില്‍ എസ്ഡിഎഫ് കമാന്റോ ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്നുവെന്നും ഐസിസ് നേതാവിന്റെ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതതെന്നും എസ്ഡിഎഫ് കമാന്റര്‍ ജനറല്‍ മസ്ലോം കൊബാനി പ്രതികരിച്ചു.
യുഎസ് പദ്ധതി മാത്രമെന്ന്
അതേസമയം എസ്ഡിഎഫ് പങ്കിനെ കുറിച്ച് മാധ്യമങ്ങളോട് വ്യക്തമായ മറുപടി നല്കാന് യുഎസ് ജോയിന്റ് ചീഫ് മാര്‍ക് മില്ലേയും തയ്യാറായില്ല. എസ്ഡിഎഫിനെ കുറിച്ച് പ്രതികരിക്കുന്നില്ല. എന്നാല്‍ ബാഗ്ദാദിയുടെ ഒളിതാവളത്തിലേക്ക് യുഎസ് സൈന്യത്തെ അയച്ചതും തുടര്‍ന്ന് നടത്തിയ ഹെലികോപ്റ്റര്‍ ആക്രമണവും യുഎസ് പദ്ധതി മാത്രമായിരുന്നുവെന്ന് മാര്‍ക് മില്ലേ പറഞ്ഞു.
അമേരിക്കന്‍ നയം
സിറിയൻ പ്രസിഡണ്ട് ബശ്ശാറുൽ അസദിനെതിരെ പോരാടുന്ന സിറിയൻ പ്രതിരോധസേനക്ക് അമേരിക്ക പൂർണ പിന്തുണയും സഹായവും നൽകിപ്പോരുകയായിരുന്നു. എന്നാല്‍ വടക്കന്‍ സിറിയയില്‍ തുര്‍ക്കി സൈനിക നീക്കം നടത്താനൊരുങ്ങവെ കുര്‍ദുകളെ പൂര്‍ണമായും കൈയ്യൊഴിഞ്ഞ് യുഎസ് സൈന്യം പിന്മാറി. ഐഎസിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൂട്ടാളികളെ യുദ്ധമുഖത്ത് നിന്ന് കൈവിട്ട അമേരിക്കന്‍ നയം വലിയ ചര്‍ച്ചയായിരുന്നു.