കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍
ദമസ്‌ക്കസ്: സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തില്‍ കഴിയുന്ന കിഴക്കന്‍ ഗൗത്തയിലെ വിമത നഗരമായ ദൗമയിലെ വിമത പോരാളികള്‍ കീഴടങ്ങാന്‍ സമ്മതിച്ചതായുള്ള സിറിയന്‍ സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് വിമത കൗണ്‍സില്‍ അറിയിച്ചു. ദൗമയിലെ വിമത പോരാളികളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ കീഴടങ്ങാന്‍ സമ്മതിച്ചതായും പകരം രക്ഷപ്പെടാന്‍ സുരക്ഷിത പാതയൊരുക്കുമെന്നും സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇത്തരമൊരു കരാറും ദൗമയുടെ നിയന്ത്രണമുള്ള ജെയ്ഷുല്‍ ഇസ്ലാം പോരാളികള്‍ അംഗീകരിച്ചിട്ടില്ലെന്ന് കൗണ്‍സില്‍ വക്താവ് ഇയാദ് അബ്ദുല്‍ അസീസ് അസോസിയേറ്റഡ് പ്രസ്സിനെ അറിയിച്ചു. അതേസമയം, ചികില്‍സ ഉള്‍പ്പെടെയുള്ള മനുഷ്യത്വപരമായ കാരണങ്ങള്‍ക്കു വേണ്ടി ആളുകള്‍ക്ക് പ്രദേശം വിട്ടുപോവുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കിഴക്കന്‍ ഗൗത്തയില്‍ റഷ്യ-സിറിയ സംയുക്ത സൈന്യത്തിന് കീഴടങ്ങാതെ പിടിച്ചു നില്‍ക്കുന്ന ഏക നഗരമാണ് ദൗമ. ബാക്കിയുള്ള മുഴുവന്‍ പ്രദേശങ്ങളും ഒരു മാസത്തിലേറെയായി തുടരുന്ന ആക്രമണങ്ങളില്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഗൗത്തയിലെ ഏറ്റവും വലിയ നഗരം കൂടിയാണ് ദൗമ. മറ്റിടങ്ങളില്‍ സംയുക്ത സൈന്യം നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് വിമത പോരാളികള്‍ സുരക്ഷിത താവളങ്ങളിലേക്ക് ഒഴിഞ്ഞു പോവാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ നിര്‍ബന്ധിച്ച് തങ്ങളെ ഒഴിപ്പിക്കാനാവില്ലെന്നാണ് ജെയ്ഷുല്‍ ഇസ്ലാം പോരാളികളുടെ നിലപാട്.
അതേസമയം, വിമത പോരാളികളുമായി റഷ്യന്‍ സൈനിക മേധാവികളുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ദൗമയ്‌ക്കെതിരേ ആക്രമണം നടത്താനാണ് സിറിയയുടെ പദ്ധതി. ഇതിന്റെ മുന്നോടിയായി ദൗമ നഗരത്തിനു ചുറ്റും സിറിയ വന്‍ സൈനിക വിന്യാസം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒന്നര ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന പ്രദേശമാണ് ദൗമ നഗരം. സൈനിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നോ ഇല്ലാതെ പ്രദേശത്തെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്.