ലോകം കണ്ടു പഠിക്കണം ഈ ആരോഗ്യമാതൃക, ചൈനയുടെ അയല്‍രാജ്യമായ തായ്‌വാനില്‍ കൊറോണയെ തുരത്തുന്നത് ഇങ്ങനെ
തായ്‌പേയ്: ലോകം മുഴവന്‍ ഇന്ന് ഒറ്റക്കെട്ടായി കൊറോണയെ നേരിടുകയാണ്. എല്ലാ രാജ്യങ്ങളും രോഗബാധ തടയുന്നതിനാവശ്യമായ വലിയ മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കുന്നതിന് ലോകത്തിന് മുന്നില്‍ മാതൃകയായിരിക്കുകയാണ് തായ് വാന്‍ എന്ന രാജ്യം. ലോകത്തിലെ 100 കണക്കിന് രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നപ്പോഴും ചൈനയുടെ തൊട്ടടുത്ത രാജ്യമായ തായ് വാനിൽ അമ്പതില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ലോകത്ത് മുഴുവനമുള്ള രാജ്യങ്ങളില്‍ നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴും തായ് വാനിൽ ഇതുവരെ ഒരു മരണം മാത്രമാണ് സംഭവിച്ചത്.
ചൈനയുമായി തൊട്ടടുത്ത് നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ് വാന്‍. വെറും 81 മൈല്‍ ദൂരം. ഇതുകൊണ്ടു തന്നെ രോഗ സാധ്യത പട്ടികയില്‍ ഒന്നാമത് നിന്ന രാജ്യത്തില്‍ കൊറോണ സ്ഥിരീകരിച്ചത് വെറും നൂറില്‍ താഴെയുള്ളവര്‍ക്ക് മാത്രം. 2003 ല്‍ സാര്‍സ് രോഗം ബാധിച്ച് നിരവധി ജീവനുകള്‍ തായ് വാനില്‍ നിന്നും നഷ്ടമായിരുന്നുു. അന്ന് ആ രാജ്യം നടപ്പിലാക്കിയ ആരോഗ്യ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഇന്ന് തായ് വാനെ കൊറോണയില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചിരിക്കുന്നത്. സാര്‍സ് രോഗം ബാധിച്ച് 346 ജീവനുകളാണ് നഷ്ടമായത്.
കൊറോണയെ ഇപ്പോള്‍ പ്രതിരോധിക്കതുന്നതിനായി അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഇങ്ങനെയാണ്. വിമാനത്താവളത്തില്‍ നിന്നും മെട്രോകളിലും എത്തുന്ന യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കായി ക്യുആര്‍ കോഡ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ തെര്‍മ്മല്‍ പരിശോധന കേന്ദ്രങ്ങളിലൂടെ രാജ്യത്ത് എവിടെയെങ്കിലും അര്‍ക്കെങ്കിലും പനി സംബന്ധമായ അസുഖങ്ങളുണ്ടോ എന്ന് രേഖപ്പെടുത്താന്‍ ഏകജാലക സംവിധാനത്തിലൂടെ സാധിക്കും. കൊറോണ ലക്ഷണമായ പനിയുണ്ടോ എന്ന് കണ്ടെത്താന്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആരോഗ്യ വകുപ്പിന് സാധിക്കും.
ഇതുകൂടാതെ ലോകത്ത് എവിടെയെങ്കിലും പുതിയതായി ഏതെങ്കിലും തരത്തിലുള്ള രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ അത് പഠിക്കുന്നതിനാവശ്യമായ ഒരു സംഘത്തെ തായ് വാന്‍ ആങ്ങോട്ടേക്ക് അയക്കും. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ ന്യുമോണിയെ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തായ് വാന്റെ ആരോഗ്യം സംഘം അവിടെ എത്തിയിരുന്നു. കൊറോണ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം കണക്കിലെടുക്കാതെ അങ്ങോട്ടേക്കുള്ള വിമാന സര്‍വീസുകള്‍ എല്ലാം റദ്ദാക്കുകയും ചെയ്തു.
കൊറോണ ബാധിച്ച് രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിച്ചത് പുറംലോകത്തോട് വിളിച്ചുപറയാന്‍ ആരോഗ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ എത്തിയപ്പോള്‍ കരഞ്ഞു. ഇനി ഒരു ജീവനും നമ്മുടെ രാജ്യത്ത് നിന്ന് നഷ്ടമാകില്ലെന്ന് അദ്ദേഹം വാക്ക് നല്‍കി. ഈ വാക്ക് ഇന്നും തുടരുകയാണ്. ഒരു സുപ്രഭാതത്തില്‍ ചെയ്തു തീര്‍ത്ത കാര്യമല്ല ഇത്. ഒരു ദുരന്തത്തില്‍ നിന്നും തിരിച്ചറിഞ്ഞ അറിവുകളാണ് തായ് വാന്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.