ചരിത്രം പിറന്നത് ഖത്തറില്‍; സാക്ഷിയായി മുപ്പതോളം രാജ്യങ്ങള്‍, 18 വര്‍ഷത്തെ സംഘര്‍ഷം അവസാനിക്കുന്നു
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികളെ സാക്ഷികളാക്കി സമാധാനക്കരാറില്‍ ഒപ്പിട്ട് അമേരിക്കയും താലിബാനും. ദോഹയിലെ ആഡംബര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ താലിബാന് നേതാവും സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥനുമായിരുന്ന മുല്ല ബറാദും യുഎസിന് വേണ്ടി കൂടിയാലോചനകള്‍ക്ക് നേതൃത്വം നല്കിയ സലാമി ഖാലില്‍സാദുമാണ് കരാറില്‍ ഒപ്പുവെച്ചത്..
അമേരിക്കയും താലിബാനും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി നടന്നു വരുന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ സാധ്യമായത്. കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കാളിയാവാന്‍ യുഎസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോയും ദോഹയില്‍ എത്തിയിരുന്നു. 18 വര്‍ഷത്തെ രക്ഷരൂക്ഷിതമായ സംഘര്‍ഷം ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. വിശദാംശങ്ങളിലേക്ക്...
യുദ്ധത്തില്‍ നിന്ന് പിന്മാറുന്നു
അഫ്ഗാനിസ്താനില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തില്‍ നിന്ന് യുഎസ് പിന്മാറുന്നുവെന്നാണ് കഴിഞ്ഞ ദിവസം ദോഹയില്‍ ഒപ്പിട്ട കരാര്‍ വ്യക്തമാക്കുന്നത്. 2001 സെപ്തംബറില്‍ താലിബാന് നടത്തിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്താനെ ആക്രമിക്കുന്നത്.
ഔദ്യോഗിക കണക്ക്
അന്ന് തുടങ്ങിയ സംഘര്‍ഷമാണ് 18 വര്‍ഷത്തിലേറെയായി നീണ്ട് നില്‍ക്കുന്നത്. ഇരുപക്ഷത്തും വന്‍ തോതിലുള്ള ആള്‍നാശവും സാമ്പത്തിക നഷ്ടവും ഇക്കാലയളവില്‍ ഉണ്ടായി. 24000 ഓളം അമേരിക്കന്‍ സൈനികര്‍ ഇതിനോടകം അഫാഗാനിസ്താനില്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
പിന്‍വലിക്കും
നിലവില്‍ 12000 സൈനികരാണ് അഫ്ഗാനിസ്താനില്‍ ഉള്ളത്. താലിബാനുമായി സമാധാനക്കരാറില്‍ ഏര്‍പ്പെട്ടതോടെ ഇവരെ 14 മാസം കൊണ്ട് അമേരിക്ക ഘട്ടം ഘട്ടമായി പിന്‍വലിക്കും. താലിബാന്റെ 50000 തടവുകാരേയും അഫ്ഗാനിസ്താന്റെ 1000 തടവുകാരേയും മാര്‍ച്ച് 10 നകം അന്യോനം വിട്ടയക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
സര്‍ക്കാര്‍ നിലപാട്
അഫ്ഗാന് സര്‍ക്കാരുമായി താലിബാന് സമാധാനചര്‍ച്ച നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണം എന്നതുമാണ് കരാറിലെ മറ്റൊരു പ്രധാന ധാരണ. എന്നാല്‍ യുഎസ്-താലിബാന് ചര്‍ച്ചകളില്‍ നേരിട്ട് ഭാഗമാകാതിരുന്ന അഫ്ഗാന് സര്‍ക്കാര്‍ സമാധാക്കരാറില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
മോചിപ്പിക്കുമോ
കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായി ഒരാഴ്ചയോളം അഫ്ഗാനിസ്താനിലുടനീളം ഭാഗിക വെടിനിര്‍ത്തലിന് ആഹ്വാനമുണ്ടായിരുന്നു. അഫ്ഗാൻ ജയിലുകളിലുള്ള 5000 തടവുകാരെ മോചിപ്പിക്കണമെന്ന താലിബാന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം അറിയിച്ചില്ല.
ട്രംപിന്റെ പ്രതികരണം
അഫ്ഗാന് ജനത പുതിയൊരു ഭാവിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊള്ളകയെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. താലിബാനും സര്‍ക്കാരും വാഗ്ദാനം പാലിച്ച് മുന്നോട്ടുപോയാല്‍ അഫ്ഗാനിസ്താനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശക്തമായ വഴി മുമ്പില്‍ തെളിയും. ആഭ്യന്തര യുദ്ധം അവസാനിച്ചാല്‍ ഞങ്ങളുടെ സേനയ്ക്ക് തിരിച്ചു പോരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന് തയ്യാറാകണം
അല്‍ഖായിദയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ താലിബാന് തയ്യാറാകണമെന്നായിരുന്നു കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ മൈക്ക് പോംപിയോ പ്രതികരിച്ചത്. അതേസമയം അഫ്ഗാനിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുമെന്നായിരുന്നു താലിബാൻ നേതാവ് ബറാദർ പ്രതികരിച്ചത്. രാജ്യത്തുടനീളമുള്ള എല്ലാ സായുധപ്രവർത്തനങ്ങളും ഞങ്ങൾ നിർത്തുകയാണെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദും വ്യക്തമാക്കി.
കെജ്രിവാള് സര്‍ക്കാറിനെതിരെ പരിഹാസവുമായി കനയ്യ; നന്ദി,ഇനി ചാനലുകളിലിരുന്നല്ലാതെ എന്നെ വിചാരണ ചെയ്യൂ
അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തിന്റെ പൂര്‍വ്വികരും ഹിന്ദുവാണെന്ന് ബിജെപി നേതാവ്